ട്രെയിനില്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യുവാവിനെ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് റെയില്‍വെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. റെയില്‍വെ എസ്.ഐ വി.എന്‍ മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഒക്ടോബര്‍ 25ന് രാത്രിയാണ് അജ്ഞാതനായ യുവാവിനെ ട്രെയിനിന്റെ മുന്‍വശത്ത് അംഗപരിമിതര്‍ക്കായി നീക്കിവെച്ച കംപാര്‍ട്ട്മെന്റിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ആദ്യത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറിയ സ്ത്രീകളാണ് യുവാവിനെ ട്രെയിനിനകത്ത് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഈ കമ്പാര്‍ട്ടുമെന്റില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ സ്റ്റേഷന്‍ […]

കാസര്‍കോട്: മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യുവാവിനെ പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് റെയില്‍വെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. റെയില്‍വെ എസ്.ഐ വി.എന്‍ മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഒക്ടോബര്‍ 25ന് രാത്രിയാണ് അജ്ഞാതനായ യുവാവിനെ ട്രെയിനിന്റെ മുന്‍വശത്ത് അംഗപരിമിതര്‍ക്കായി നീക്കിവെച്ച കംപാര്‍ട്ട്മെന്റിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
മംഗളൂരുവില്‍ നിന്ന് കാഞ്ഞങ്ങാട്ടെത്തിയ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ആദ്യത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറിയ സ്ത്രീകളാണ് യുവാവിനെ ട്രെയിനിനകത്ത് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഈ കമ്പാര്‍ട്ടുമെന്റില്‍ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി യുവാവിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
യുവാവിന്റെ തലയുടെ പിന്‍ഭാഗത്തും മുഖത്തും വയറിനും മുറിവേറ്റതായി കണ്ടതിനാല്‍ ട്രെയിനില്‍ വീണ് പരിക്കേറ്റതാകാമെന്നാണ് പൊലീസ് ആദ്യം കരുതിയതെങ്കിലും മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. യുവാവിന്റെ തലയ്ക്ക് ആയുധം കൊണ്ട് പ്രഹരിച്ചതാകാമെന്ന സംശയമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് റെയില്‍വെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പാന്റും ഷര്‍ട്ടുമായിരുന്നു യുവാവിന്റെ വേഷം. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് കഴിഞ്ഞ 19ന് പൂനെ റെയില്‍വെ സ്റ്റേഷനില്‍ നിന്നും എടുത്ത ഒരു ടിക്കറ്റ് കണ്ടെത്തിയിരുന്നു. യാത്ര ചെയ്ത ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ടിക്കറ്റ് യുവാവിന്റെ കൈവശമുണ്ടായിരുന്നില്ല. യുവാവിനെ കണ്ടെത്തിയ കോച്ചില്‍ റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു ബാഗ് കണ്ടെത്തിയിരുന്നു. ബാഗില്‍ യുവാവിന്റേതെന്ന് കരുതുന്ന രണ്ട് പഴയ വസ്ത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മേല്‍വിലാസം തെളിയിക്കുന്ന രേഖകളൊന്നും ബാഗിനകത്തുനിന്ന് കിട്ടാതിരുന്നതിനാല്‍ ഇയാളുടെ പേരും വിലാസവും അറിയാനായില്ല. മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ 25ന് രാവിലെ 10.35നും 10.55നും ഇടയില്‍ ഈ യുവാവ് ട്രെയിനിന് സമീപം ബാഗുമായി നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. 11നാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് മംഗളൂരു വിട്ടത്.
കാഞ്ഞങ്ങാട്ടെത്തുന്നതിന് മുമ്പ് യുവാവിനെ ആരെങ്കിലും അക്രമിച്ചതാകാമെന്നാണ് റെയില്‍വെ പൊലീസിന്റെ നിഗമനം. പരിക്കേറ്റ യാത്രക്കാരന്‍ മലയാളിയല്ലെന്നും ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നും കരുതുന്നു.
അബോധാവസ്ഥയിലായതിനാല്‍ പൊലീസിന് യുവാവിന്റെ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.

Related Articles
Next Story
Share it