മുല്ലപ്പെരിയാര്‍ ഡാം തുറന്നു; വെള്ളിയാഴ്ച രാവിലെ തുറന്നത് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍

തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ക്കിടെ മുല്ലപ്പെരിയാര്‍ ഡാം തുറന്നു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തമിഴ്‌നാട് വെള്ളിയാഴ്ച രാവിലെ 7.25 മണിയോടെയാണ് തുറന്നത്. രാവിലെ ഏഴു മണിക്ക് ഡാം തുറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്താന്‍ വൈകിയതിനാല്‍ അരമണിക്കൂറോളം വൈകുകയായിരുന്നു. 3, 4 എന്നീ ഷട്ടറുകളാണ് തുറന്നത്. 0.35 മീറ്റര്‍ ആണ് ഉയര്‍ത്തുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കവിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് 138.70 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. […]

തൊടുപുഴ: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ ആശങ്കകള്‍ക്കിടെ മുല്ലപ്പെരിയാര്‍ ഡാം തുറന്നു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തമിഴ്‌നാട് വെള്ളിയാഴ്ച രാവിലെ 7.25 മണിയോടെയാണ് തുറന്നത്. രാവിലെ ഏഴു മണിക്ക് ഡാം തുറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്താന്‍ വൈകിയതിനാല്‍ അരമണിക്കൂറോളം വൈകുകയായിരുന്നു. 3, 4 എന്നീ ഷട്ടറുകളാണ് തുറന്നത്. 0.35 മീറ്റര്‍ ആണ് ഉയര്‍ത്തുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കവിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് 138.70 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. രണ്ടു ഷട്ടറുകളില്‍ നിന്നായി 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
സ്പില്‍വേയിലൂടെ തുറന്നുവിട്ട വെള്ളം 20 മിനിറ്റിനുള്ളില്‍ പെരിയാറിലൂടെ വള്ളക്കടവില്‍ എത്തി. തുടര്‍ന്ന് മഞ്ഞുമല, വണ്ടിപ്പെരിയാര്‍, മ്ലാമല, ചപ്പാത്ത്, ആലടി, ഉപ്പുതറ വഴി ഇടുക്കി ജലസംഭരണിയില്‍ ചേര്‍ന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് ശേഷമുള്ള സ്ഥിതി നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നടത്തിയിരുന്നു. തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു. 126 വര്‍ഷം പഴക്കമുളള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇടുക്കി ജില്ലയില്‍ പെരിയാര്‍ നദിയില്‍ 1895 ലാണ് നിര്‍മ്മിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലപരിധി കഴിഞ്ഞെന്നും 50 വര്‍ഷത്തിലേറെ പഴക്കമുള്ള നിരവധി ഡാമുകള്‍ പോലെ ഇതും അപകടാവസ്ഥയിലാണെന്നും യുഎന്‍ റിസര്‍ച്ച് യൂണിവേഴ്സിറ്റി അടുത്തിടെ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റ സംഭരണ ശേഷി 12.758 ടിഎംസി ജലമാണ്. ഇടുക്കിയുടേത് 70.5 ടിഎംസിയും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാല്‍ ഇടുക്കി ഡാമില്‍ നാലിലൊന്നു അടി മാത്രമേ ജലനിരപ്പ് ഉയരുകയുള്ളു. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള 24 കിലോമീറ്റര്‍ മുല്ലയാറില്‍ ഏകദേശം 60 സെ.മീ താഴെ മാത്രമേ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളൂ. പുഴയില്‍ രണ്ടടി വെള്ളമുയര്‍ന്നാല്‍ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 11 കുടുബത്തിലെ 35 പേരെ വണ്ടിപ്പെരിയാര്‍ മോഹന ഓഡിറ്റോറിയത്തിലേക്കും നാല് കുടുബത്തിലെ 19 പേരെ വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും സജ്ജമാക്കിയ ക്യാമ്പിലേക്കും മാറ്റി. മറ്റുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. റവന്യു, ആരോഗ്യം, ഫയര്‍ഫോഴ്സ്, വനം, പോലീസ് തുടങ്ങീ എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടിരുന്നു. ജനങ്ങളെ ഒഴിപ്പിച്ച വീടുകളുള്ള മേഖലയില്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന, പീരുമേട് താലൂക്ക് ആസ്പത്രിയിലും വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സംവിധാനമൊരുക്കി.

Related Articles
Next Story
Share it