കാസര്‍കോട്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുടെ വില്‍പ്പനയും ഉപയോഗവും കാസര്‍കോട് ജില്ലയില്‍ വ്യാപകമാകുന്നു. രഹസ്യകേന്ദ്രങ്ങളില്‍ വിതരണത്തിനെത്തിക്കുന്ന മയക്കുമരുന്ന് വാങ്ങാന്‍ ആഡംബരകാറുകളില്‍ പോകുന്നവരുടെ എണ്ണം പെരുകുകയാണ്. ബംഗളൂരുവില്‍ നിന്നാണ് ജില്ലയിലേക്ക് എം.ഡി.എം.എ മയക്കുമരുന്ന് കൂടുതലായും എത്തുന്നത്. സമ്പന്നകുടുംബങ്ങളിലെ ബിരുദാനന്തര ബിരുദവിദ്യാര്ഥികളെയാണ് അന്തര്‍സംസ്ഥാന മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ലഹരിക്ക് അടിമകളായ ചില മെഡിക്കല്‍-എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെ മയക്കുമരുന്ന് വിതരണത്തിനും മാഫിയകള്‍ ഉപയോഗിക്കുന്നുണ്ട്. 0.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നിന് 3000 രൂപ മുതല്‍ 4000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ ഇത് കൂടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയില്‍ പലരും എത്തുന്നു. മയക്കുമരുന്ന് കിട്ടാതെ വരുമ്പോള്‍ മനോനില തെറ്റി അക്രമങ്ങള്‍ നടത്തുന്നവരുമുണ്ട്. ഒരു തവണ ഉപയോഗിച്ചാല്‍ ലഹരി 24 മണിക്കൂറോളം നീണ്ടുനില്ക്കുന്നതുകൊണ്ട് ഈ മയക്കുമരുന്നില്‍ ആകൃഷ്ടരാകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മറ്റ് മയക്കുമരുന്നുകളെ അപേക്ഷിച്ച് എം.ഡി.എം.എക്ക് വീര്യം കൂടുതലായതിനാല്‍ ആവശ്യക്കാര്‍ മറ്റ് ലഹരിസാധനങ്ങളെക്കാള് ഇതിനെ പ്രധാനമായും ആശ്രയിക്കുന്നുണ്ട്. ലഹരിക്ക് അടിമകളായ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ മയക്കുമരുന്ന് നാട്ടില്‍ കിട്ടാത്ത സാഹചര്യം വരുമ്പോള്‍ മൊത്തക്കച്ചവടക്കാരെ സമീപിക്കുന്നു. ഇത്തരം കച്ചവടക്കാര്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഉപയോഗിക്കാന്‍ മാത്രമല്ല വില്‍പ്പന നടത്താനും മയക്കുമരുന്ന് നല്‍കുന്നുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ തന്നെ മയക്കുമരുന്ന് വിതരണത്തിന്റെ ഏജന്റുമാരായി മാറുന്നു. മുട്ടത്തൊടി ഹിദായത്ത് നഗറിലെ വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്ന മൂന്ന് പേരെയാണ് ഇന്നലെ വിദ്യാനഗര്‍ പൊലീസ് പിടികൂടിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നാണ് ഇവിടെ നിന്നും കണ്ടെടുത്തത്. കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് സമീപകാലത്തായി നിരവധി പേരാണ് വില്പ്പനക്ക്കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി പിടിയിലായത്.