ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്ലിംകള്‍ക്കുള്ള അനുപാതം വെട്ടിക്കുറച്ചത് അംഗീകരിക്കാനാവില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്, ലീഗിന്റെ അഭിപ്രായം സി.പി.എം വളച്ചൊടിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍

കോഴിക്കോട്: മുസ്ലിംകള്‍ക്ക് നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തിലെ പുനഃക്രമീകരണം അംഗീകരിക്കാനാവില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. 80:20 അനുപാതത്തില്‍ നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനിച്ചതിന് പിന്നാലെയാണ് മുസ്ലിം ജമാഅത്ത് രംഗത്തെത്തിയത്. സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ് സര്‍ക്കാര്‍ […]

കോഴിക്കോട്: മുസ്ലിംകള്‍ക്ക് നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തിലെ പുനഃക്രമീകരണം അംഗീകരിക്കാനാവില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. 80:20 അനുപാതത്തില്‍ നല്‍കിവന്നിരുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനിച്ചതിന് പിന്നാലെയാണ് മുസ്ലിം ജമാഅത്ത് രംഗത്തെത്തിയത്.

സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് ഒട്ടും വിരോധമില്ല, സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്ലിംകളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹരിക്കുന്നതിനായി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് വീതിച്ച് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും ന്യൂനപക്ഷത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ നിശ്ചയിച്ചത് ലീഗിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന പി കെ കുഞ്ഞാലിക്കുട്ടി തള്ളി. പാര്‍ട്ടിയുടെ അഭിപ്രായം സി.പി.എം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷവുമായി ചര്‍ച്ച നടത്താതെയുള്ള സര്‍ക്കാര്‍ തീരുമാനം പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിനെ അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുള്ള നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്നാണ് മന്ത്രിയും ഐ.എന്‍.എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണം.

Related Articles
Next Story
Share it