എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ലോക നിലവാരത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

കാസര്‍കോട്: മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.വി. ഗോവിന്ദന്‍ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്‍സ് ആര്‍ട്ട്സ് സെന്ററിന്റെ മാതൃകയില്‍ ലോക നിലവാരത്തില്‍ മുളിയാര്‍ പുനരധിവാസ ഗ്രാമത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം […]

കാസര്‍കോട്: മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.വി. ഗോവിന്ദന്‍ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്‍സ് ആര്‍ട്ട്സ് സെന്ററിന്റെ മാതൃകയില്‍ ലോക നിലവാരത്തില്‍ മുളിയാര്‍ പുനരധിവാസ ഗ്രാമത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം സഹകരിക്കാമെന്ന് സമ്മതിച്ചതായും മന്ത്രി പറഞ്ഞു. മുളിയാറില്‍ അനുവദിച്ച 25 ഏക്കര്‍ ഭൂമിയില്‍ പുനരധിവാസ ഗ്രാമം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണം വളരെ വേഗം പൂര്‍ത്തിയാക്കും. ജൂലൈ അവസാനത്തോടെ ഭൂരിഭാഗം ദുരിത ബാധിതര്‍ക്കും ധനസഹായം നല്‍കും. നാളിതുവരെ 1308 പേര്‍ക്ക് 51.68 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് മുന്‍പുവരെ സാമ്പത്തിക സഹായം, സൗജന്യറേഷന്‍, ചികിത്സ, പെന്‍ഷന്‍, ആശ്വാസകിരണം വിദ്യാഭ്യാസ ആനുകൂല്യം വായ്പ എഴുതിത്തള്ളല്‍ എന്നീ ഇനങ്ങളിലായി 287,76,140,36 രൂപ നല്‍കി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയിലുള്‍പ്പെട്ട ഒരു രോഗിയുടെ വീട്ടില്‍ അതേ രോഗാവസ്ഥയിലുള്ള മറ്റൊരാള്‍ കൂടി ഉണ്ടെങ്കില്‍ ആ രോഗിക്ക്കൂടി സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.
എന്‍മകജെ, പുല്ലൂര്‍ വില്ലേജുകളില്‍ സാഫല്യം പദ്ധതി പ്രകാരം സായി ട്രസ്റ്റ് നിര്‍മ്മിച്ച വീടുകളില്‍ അവശേഷിക്കുന്ന 10 വീടുകള്‍ ജൂണ്‍ 24ന് നറുക്കെടുപ്പിലൂടെ ദുരിത ബാധിതര്‍ക്ക് അനുവദിക്കും. വീട് ആവശ്യമുള്ളവരുടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കും. വീടുകളില്‍ വൈദ്യുതിയും റോഡും സൗകര്യവും ഉടന്‍ ഏര്‍പ്പെടുത്തും.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറു പേര്‍ നല്‍കിയ അപേക്ഷ അംഗീകരിച്ച് അവരെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചു. വ്യക്തിപരമായ പരാതികളില്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ബഡ്സ് സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം ഫലപ്രദമായി നടത്തുന്നതിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നിര്‍മിച്ച ബഡ്സ് സ്‌ക്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെടാനും തീരുമാനിച്ചു.
യോഗത്തില്‍ എംഎല്‍എമാരായ എം.രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്‍, സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, സെല്‍ ഡപ്യൂട്ടി കലക്ടര്‍ എസ്. ശശിധരന്‍ പിള്ള, സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, മുന്‍ എം.പി പി കരുണാകരന്‍, മുന്‍ എംഎല്‍എ കെ.പി കുഞ്ഞികണ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, കുംബഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ, ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധര, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാതല ഉദ്യോഗസ്ഥര്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രതിനിധികളായ അംബികാസുതന്‍ മാങ്ങാട്, കെ.ബി മുഹമ്മദ് കുഞ്ഞി, മുനീസ അമ്പലത്തറ, കെ കെ അശോകന്‍, കെ പ്രവീണ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it