ചരിത്ര കുതുകികള്‍ക്ക് വഴി കാട്ടിയായ ടി.ഇ

മുസ്ലിം ലീഗ് കാസര്‍കോട് ജില്ല പ്രസിഡണ്ട് ടി.ഇ അബ്ദുല്ല സാഹിബിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് എളുപ്പം നികത്താവുന്നതല്ല. അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ പലതും ലഭ്യമാവാതെ പോയപ്പോഴും സൗമ്യനായി കര്‍മ്മപഥത്തില്‍ തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ മടിയേതുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു ടി.ഇ അബ്ദുല്ല. കഴിഞ്ഞ പല നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാവുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന നാമമായിരുന്നു ടി.ഇ യുടേത്.കാസര്‍കോട് നഗരസഭാ ചെയര്‍മാനായി മൂന്നു തവണയായി പതിനഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഒരു പാട് കാഴ്ച്ചപ്പാടുകളും ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരിയായിരുന്നു. മുസ്ലിം ലീഗിന്റെ […]

മുസ്ലിം ലീഗ് കാസര്‍കോട് ജില്ല പ്രസിഡണ്ട് ടി.ഇ അബ്ദുല്ല സാഹിബിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് എളുപ്പം നികത്താവുന്നതല്ല. അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ പലതും ലഭ്യമാവാതെ പോയപ്പോഴും സൗമ്യനായി കര്‍മ്മപഥത്തില്‍ തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ മടിയേതുമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു ടി.ഇ അബ്ദുല്ല. കഴിഞ്ഞ പല നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാവുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന നാമമായിരുന്നു ടി.ഇ യുടേത്.
കാസര്‍കോട് നഗരസഭാ ചെയര്‍മാനായി മൂന്നു തവണയായി പതിനഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഒരു പാട് കാഴ്ച്ചപ്പാടുകളും ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരിയായിരുന്നു. മുസ്ലിം ലീഗിന്റെ ഇന്നലകള്‍ ചരിത്രപശ്ചാത്തലങ്ങള്‍ അടക്കം വിവരിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു ടി.ഇ.യുടേത്.
വ്യക്തിപരമായി ഏതാനും വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തെ അടുത്ത് പരിചയപ്പെടുന്നത്. പിന്നീട് എവിടെ കണ്ടാലും കുശലാന്വേഷണം നടത്താന്‍ സമയം കണ്ടെത്തിയിരുന്ന അദ്ദേഹം ദൂരെ നിന്നാണെങ്കില്‍ ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കുമായിരുന്നു.
കേട്ടും വായിച്ചും മാത്രമറിയുന്ന ഹരിത രാഷ്ട്രീയ ചരിത്രം സമൂഹ മാധ്യമങ്ങളില്‍ കോറിയിടുമ്പോള്‍ അദ്ദേഹം നല്‍കിയിട്ടുള്ള പ്രോത്സാഹനവും പിന്തുണയും നന്ദിയോടെ സ്മരിക്കുകയാണ്. ചെറിയ കുറിപ്പുകള്‍ പോലും ശ്രദ്ധാപൂര്‍വ്വം വായിക്കാറുള്ള അദ്ദേഹം എന്തെങ്കിലും പിശക് കണ്ടാല്‍ തിരുത്തി തരാനും ചരിത്രം വസ്തുതാപരമായിക്കണമെന്നും ഉപദേശിക്കുമായിരുന്നു. ചില ചരിത്ര വസ്തുതകള്‍ തിയ്യതിയോ മറ്റോ സംശയം തോന്നിയാല്‍ ഈയുള്ളവനെ പോലും വിളിച്ച് എന്തെങ്കിലും രേഖകള്‍ കൈവശമുണ്ടോ എന്നന്വേഷിക്കുമായിരുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ലീഗ് ചരിത്രവുമായി ബന്ധപ്പെട്ട പല അപൂര്‍വ്വ ചിത്രങ്ങളും പേഴ്‌സണലായി അയച്ച് തരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വായിക്കുകയും മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കുകയും ചെയ്തിരുന്ന അദേഹത്തിന്റെ എഴുത്തുകള്‍ക്കും വല്ലാത്ത വശ്യതയുണ്ടായിരുന്നു.
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുന്‍കയ്യെടുത്ത് പുറത്തിറക്കാനിരിക്കുന്ന ഹമീദലി ഷംനാട് സാഹിബ് സ്മരണികയിലേക്കുള്ള ലേഖനം പൂര്‍ത്തികരിച്ച് അയച്ചത് ആസ്പത്രി വാസത്തിനിടെയായിരുന്നുവെന്ന് ജനാസ സന്ദര്‍ശിച്ച് മടങ്ങവേ ജില്ലാ ലീഗ് സെക്രട്ടറി മൂസ ബി. ചെര്‍ക്കളം സാഹിബ് അറിയിച്ചപ്പോള്‍ ഏറ്റെടുത്ത കാര്യം പൂര്‍ത്തികരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എത്ര മാത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു. വാക്കിലും പെരുമാറ്റത്തിലും അടിമുടി മാന്യത പുലര്‍ത്തിയ രാഷ്ട്രീയത്തിലെ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ടി.ഇ അബ്ദുല്ല സാഹിബ്.
സര്‍വ്വശക്തനായ നാഥന്‍ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സമാധാനപൂര്‍ണ്ണമാക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ...


-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it