നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് ഹസൈനാര്‍ച്ചയും യാത്രയായി...

ഏത് പ്രായക്കാര്‍ക്കും കൂട്ടുകൂടാനും തോളില്‍ കയ്യിട്ട് സംസാരിക്കാനും കഴിഞ്ഞിരുന്ന ഹസൈനാര്‍ച്ചയും കടന്ന് പോയി. ചില മരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ഒരാഴ്ചമുമ്പ് ഹോസ്പിറ്റലില്‍ നിന്ന് വന്നതിന് ശേഷവും നിഷ്‌കളങ്കത നിറഞ്ഞ ആ ശബ്ദം സുന്നി സെന്റര്‍ ഗ്രൂപ്പില്‍ മുഴങ്ങിയപ്പോള്‍ സന്തോഷമായിരുന്നു. പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിക്കുകയും അഹുലുസുന്നത്തി വല്‍ ജമാഅത്തിന്റെ പ്രവര്‍ത്തകരെ എന്ന് തുടങ്ങി ഓരോ പദ്ധതികള്‍ ഓര്‍മ്മപ്പെടുത്തിയും അജ്മീര്‍ ആണ്ട് നേര്‍ച്ചയുടെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുങ്ങാന്‍ ഓര്‍മ്മിപ്പിക്കാനും സ്വാഗതസംഘം വിളിപ്പിക്കാനും മുന്നില്‍ നിന്ന് സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാനും കര്‍ക്കശമായി […]

ഏത് പ്രായക്കാര്‍ക്കും കൂട്ടുകൂടാനും തോളില്‍ കയ്യിട്ട് സംസാരിക്കാനും കഴിഞ്ഞിരുന്ന ഹസൈനാര്‍ച്ചയും കടന്ന് പോയി. ചില മരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ഒരാഴ്ചമുമ്പ് ഹോസ്പിറ്റലില്‍ നിന്ന് വന്നതിന് ശേഷവും നിഷ്‌കളങ്കത നിറഞ്ഞ ആ ശബ്ദം സുന്നി സെന്റര്‍ ഗ്രൂപ്പില്‍ മുഴങ്ങിയപ്പോള്‍ സന്തോഷമായിരുന്നു. പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിക്കുകയും അഹുലുസുന്നത്തി വല്‍ ജമാഅത്തിന്റെ പ്രവര്‍ത്തകരെ എന്ന് തുടങ്ങി ഓരോ പദ്ധതികള്‍ ഓര്‍മ്മപ്പെടുത്തിയും അജ്മീര്‍ ആണ്ട് നേര്‍ച്ചയുടെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുങ്ങാന്‍ ഓര്‍മ്മിപ്പിക്കാനും സ്വാഗതസംഘം വിളിപ്പിക്കാനും മുന്നില്‍ നിന്ന് സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാനും കര്‍ക്കശമായി ശകാരിക്കാനും തമാശ പറഞ്ഞ് ചിരിപ്പിക്കാനും പ്രിയപ്പെട്ട ഹസൈനാര്‍ച്ച ഇനിയില്ല.
പുഞ്ചിരിക്കുന്ന മുഖവുമായി അദ്ദേഹത്തെ നിങ്ങളെ കാണുമ്പോള്‍ വല്ലാത്ത സ്‌നേഹമായിരുന്നു. നാട്ടിലെ ഓരോ വിശേഷവും തിരക്കുകയും സംഘടനാ പ്രവര്‍ത്തന മേഖലയില്‍ എല്ലാ വിഷയങ്ങളിലും സ്‌നേഹത്തോടെ അഭിപ്രായം തേടുകയും ചെയ്ത് അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി. എര്‍മാളം എന്ന സുന്നി ഗ്രാമത്തില്‍ ഈ പ്രസ്ഥാനം ഉയര്‍ന്ന് നില്‍ക്കുന്ന കാലത്തോളം ഹസൈനാര്‍ച്ചയെ ഓര്‍ക്കാതെ ചരിത്രം പൂര്‍ത്തിയാവില്ല. അദ്ദേഹത്തിന്റെ അടയാളപ്പെടുത്തലുകള്‍ എല്ലാ മേഖലയിലും കാണാന്‍ കഴിയും. പകല്‍ മുഴുവന്‍ കല്ലിന്റെ ജോലിയും കഴിഞ്ഞ് വിശ്രമ സമയത്ത് അദ്ദേഹം പാതിരാവിലും സംഘടനക്ക് വേണ്ടി ഓടിനടക്കുകയായിരുന്നു. എപ്പോഴും നാട്ടിലെ കെടാവിളക്കായി കത്തിനിന്നു. പാവപ്പെട്ടവനെയും സമ്പന്നനെയും കുട്ടികളെയും യുവാക്കളെയും എല്ലാവരെയും എങ്ങനെ ചേര്‍ത്തുപിടിക്കാം എന്ന് അദ്ദേഹം ജീവിതം കൊണ്ട് കാട്ടിത്തന്നു. മരിക്കുന്നത് വരെ ഈ പ്രസ്ഥാനത്തില്‍ ജീവിക്കണം എന്നുപറയുന്നത് പോലെ കഴിഞ്ഞദിവസം വരെ നിറസാന്നിധ്യമായി. പ്രവര്‍ത്തന മേഖലയില്‍ എതിര്‍ ദിശയില്‍ നില്‍ക്കുന്നവരോട് പോലും അദ്ദേഹം കാട്ടിയ സൗഹൃദം സ്മരിക്കേണ്ടത് തന്നെയാണ്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്നപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്തുപിടിച്ചും പ്രവര്‍ത്തന മേഖലയില്‍ സൂക്ഷ്മത പുലര്‍ത്തിയ വ്യക്തിത്വം. ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ഖാജയോടുള്ള മുഹബ്ബത്ത്, പണ്ഡിതരോടുള്ള ഇഷ്ടം... പ്രസ്ഥാനത്തെ നെഞ്ചിലേറ്റി കറ കളഞ്ഞ നാടിന്റെ നേതാവായി നമുക്ക് മുമ്പില്‍ നടന്നുപോയി. ഏറ്റെടുത്ത ഉത്തരവാദിത്വം എന്തുത്യാഗം സഹിച്ചും പൂര്‍ത്തിയാക്കുക എന്നത് ഹസൈനാര്‍ച്ചയുടെ പ്രത്യേകതയായിരുന്നു. തളര്‍ന്നുപോകുന്ന സമയങ്ങളില്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും ധൈര്യം പകര്‍ന്നും മികച്ച നേതാവായി മുന്നില്‍ നിന്നു. അദ്ദേഹത്തിന്റെ ജീവിതം നമുക്കും വരും തലമുറക്കും മാതൃകയും പ്രചോദനവുമായിത്തീരട്ടെ എന്നാഗ്രഹിക്കുന്നു. എന്നും പ്രസ്ഥാനത്തിന്റെയും നാടിന്റെയും ഓര്‍മ്മയില്‍ ബി.കെ ഹസൈനാര്‍ വെള്ളരിക്കുണ്ട് എന്ന പ്രിയപ്പെട്ട ഹസൈനാര്‍ച്ച ജ്വലിച്ചുനില്‍ക്കും. നാഥന്‍ ഖബര്‍ വിശാലമാക്കി കൊടുക്കട്ടെ... ആമീന്‍...


-ഉനൈസ് എര്‍മാളം

Related Articles
Next Story
Share it