ദുരഭിമാനക്കൊലയുടെ നടുക്കുന്ന ഓര്‍മ്മകള്‍

ആ പഴയ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടത്തിന് മുന്നിലൂടെ നടന്നുപോകുന്ന പുതിയ തലമുറയിലെ പലര്‍ക്കും അറിയില്ല അവിടെ പ്രണയിച്ച കുറ്റത്തിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഒരു മനുഷ്യന്റെ ആത്മാവ് ഗതികിട്ടാതെ അലയുകയാണെന്ന്. സഫലീകരിക്കാത്ത പ്രണയത്തിന്റെയും ക്രൂരമായ കൊലപാതകത്തി ന്റെയും ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുടെ കൂടാരമാണ് ഇപ്പോള്‍ പഴകി ദ്രവിച്ചുകൊണ്ടിരിക്കുന്ന ആയുര്‍വേദ വൈദ്യശാല.പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ പുല്ലൂര്‍ വില്ലേജ് ഓഫീസിന്റെയും ഗവ. യു.പി സ്‌കൂളിന്റെയും പരിസരത്ത് സ്ഥിതി ചെയ്യുന്ന ഓടുമേഞ്ഞ ചെറിയ കെട്ടിടം. തറ പൊട്ടിപ്പൊളിഞ്ഞ് ചുമരുകള്‍ വിണ്ടുകീറി മാറാലയാല്‍ വലയം ചെയ്യപ്പെട്ട കെട്ടിടംനാശോന്‍മുഖമായി […]

ആ പഴയ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടത്തിന് മുന്നിലൂടെ നടന്നുപോകുന്ന പുതിയ തലമുറയിലെ പലര്‍ക്കും അറിയില്ല അവിടെ പ്രണയിച്ച കുറ്റത്തിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ഒരു മനുഷ്യന്റെ ആത്മാവ് ഗതികിട്ടാതെ അലയുകയാണെന്ന്. സഫലീകരിക്കാത്ത പ്രണയത്തിന്റെയും ക്രൂരമായ കൊലപാതകത്തി ന്റെയും ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുടെ കൂടാരമാണ് ഇപ്പോള്‍ പഴകി ദ്രവിച്ചുകൊണ്ടിരിക്കുന്ന ആയുര്‍വേദ വൈദ്യശാല.പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ പുല്ലൂര്‍ വില്ലേജ് ഓഫീസിന്റെയും ഗവ. യു.പി സ്‌കൂളിന്റെയും പരിസരത്ത് സ്ഥിതി ചെയ്യുന്ന ഓടുമേഞ്ഞ ചെറിയ കെട്ടിടം.
തറ പൊട്ടിപ്പൊളിഞ്ഞ് ചുമരുകള്‍ വിണ്ടുകീറി മാറാലയാല്‍ വലയം ചെയ്യപ്പെട്ട കെട്ടിടംനാശോന്‍മുഖമായി കാടുപടലുകള്‍ മൂടുമ്പോഴും ഒരു പ്രദേശത്തെ ജനങ്ങളുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച സംഭവത്തെക്കുറിച്ച് അറിയാവുന്നവരുടെ മനസിലെ നീറുന്ന ഓര്‍മകള്‍ക്ക് മങ്ങലൊന്നുമേറ്റിട്ടില്ല. മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ഗംഗാധരന്‍ എന്ന യുവാവിന്റെ ജീവനറ്റ ശരീരം കിടന്നിരുന്നത് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ വരാന്തയിലായിരുന്നു. മുപ്പത്തിയഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് 1985ല്‍ ഒരു പാതിരാത്രിയാലാണ് അന്നുവരെ നാടിന് സുപരിചിതമല്ലാത്ത ദുരഭിമാനക്കൊലപാതകം നടന്നത്.
ദുരഭിമാനക്കൊല എന്ന പ്രയോഗം തന്നെ നിലവിലില്ലാതിരുന്ന കാലത്ത് നടന്ന ദാരുണസംഭവം. നവമാധ്യമങ്ങള്‍ ഇല്ലാതിരുന്ന കാലം എന്നതിലുപരി പത്രമാധ്യമങ്ങള്‍ പോലും ആധുനിക സാങ്കേതിക നിലവാരത്തിലെത്താതിരുന്ന കാലഘട്ടമായതിനാല്‍ ഈ കൊലപാതകം സംഭവം നടന്ന പ്രദേശത്തിന് അപ്പുറത്ത് എവിടെയും ചര്‍ച്ചാവിഷയമായിരുന്നില്ലെന്ന് മാത്രം. ഒരു സാധാരണ കൊലപാതകം എന്ന രീതിയിലായിരുന്നു ഈ സംഭവം പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഈ കാലത്തായിരുന്നു ഇങ്ങനെയൊരു കൊലപാതകമെങ്കില്‍ ദുരഭിമാനക്കൊലകള്‍ക്ക് ലഭിക്കുന്ന വന്‍ വാര്‍ത്താ പ്രാധാന്യം ഇതിനും ലഭിക്കുമായിരുന്നു. പുല്ലൂര്‍ ഗവ. യു.പി സ്‌കൂളിലും ഉദയനഗര്‍ ഗവ. ഹൈസ്‌കൂളിലും ആ കാലത്ത് പഠിച്ച വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഗംഗാധരന്റെ കൊലപാതകം മരണം വരെയും മറക്കാന്‍ സാധിക്കുകയില്ല. രാവിലെ വിവരമറിഞ്ഞ് സ്‌കൂള്‍കുട്ടികളെല്ലാം ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് ഓടുകയായിരുന്നു. കെട്ടിട വരാന്തയില്‍ ചലനമറ്റുകിടക്കുകയായിരുന്ന ഗംഗാധരന്റെ ആഴത്തില്‍ വെട്ടിനുറുക്കപ്പെട്ട ശരീരത്തില്‍ഒരു തവണ നോക്കാനെ കുട്ടികള്‍ക്ക് സാധിച്ചുള്ളൂ. സിമന്റ് തറയില്‍ തളം കെട്ടിയ രക്തം കണ്ട് ചില കുട്ടികള്‍ തലചുറ്റി വീഴുകയും ചെയ്തു. ഇത്രയും വെട്ടേറ്റ ഒരു മനുഷ്യശരീരം പ്രദേശവാസികള്‍ കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. മരുന്നിന്റെ ഗന്ധത്തിന് പകരം രക്തത്തിന്റെ രൂക്ഷഗന്ധം അവിടെ തങ്ങിനിന്നു.
ആശാരിപ്പണി ചെയ്തുവരികയായിരുന്ന ഗംഗാധരന്‍ എന്ന യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ ആരാണെന്നും എന്താണ് കൊലയ്ക്ക് കാരണമെന്നും ആദ്യം വ്യക്തമായിരുന്നില്ല. പൊലീസ് നടത്തിയ സമഗ്ര അന്വേഷണത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ സംഘത്തെ പിടികൂടിയപ്പോള്‍ പുറത്തുവന്ന വിവരം നടുക്കുന്നതായിരുന്നു. പുല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ ഒരു അധ്യാപകനായിരുന്നു ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അധ്യാപകന്റെ മകളും ഗംഗാധരനും പ്രണയത്തിലായിരുന്നു. മറ്റൊരു ജാതിയില്‍പെട്ട ഗംഗാധരന്റെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ കൂടിയായപ്പോള്‍ അധ്യാപകന്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഗംഗാധരനുമായുള്ള പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ മകളെ നിര്‍ബന്ധിച്ചു. ഇതിനിടെ മകളെ നല്ല ഉയര്‍ന്ന ജോലിയുള്ള ഒരാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കാനുളള ശ്രമവും അധ്യാപകന്റെ വീട്ടുകാര്‍ നടത്തി. എന്നാല്‍ മകള്‍ ഒരുവിധത്തിലും വഴങ്ങുന്നില്ലെന്ന് വ്യക്തമായതോടെ അധ്യാപകന്‍ ആ നിലക്കുള്ള മാനസികനിലവാരത്തില്‍ നിന്നും താഴ്ന്ന് ദുരഭിമാനിയായ വെറും അച്ഛനായി മാറി. ഗംഗാധരനെ കൊലപ്പെടുത്താന്‍ പണം കൊടുത്ത് രണ്ട് പേരെ ഏര്‍പ്പാടാക്കി. അവര്‍ ഗംഗാധരനെ വാക്കത്തികൊണ്ട് വെട്ടിനുറുക്കി മൃതദേഹം ആയുര്‍വേദ ഡിസ്പെന്‍സറിയുടെ വരാന്തയില്‍ തള്ളുകയായിരുന്നു.
ഗംഗാധരന്റെ രക്തത്തില്‍ കുതിര്‍ന്ന മൃതശരീരം കണ്ടതിനെക്കാള്‍ പുല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ കുട്ടികളെ ഞെട്ടിപ്പിച്ചത് കൊലയ്ക്ക് പിന്നില്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനാണെന്ന വിവരമാണ്. എപ്പോഴും തമാശകള്‍ പറയുന്ന പ്രകൃതക്കാരനായിരുന്ന മാഷെ കുട്ടികള്‍ക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. ചിരിക്കുന്ന മുഖത്തോടെയല്ലാതെ മാഷിനെ കുട്ടികള്‍ കണ്ടിട്ടില്ല. ക്ലാസെടുക്കുമ്പോള്‍ കുട്ടികള്‍ ബഹളം വെച്ചാലും മാഷ് ശാസിച്ചിരുന്നതും ചിരിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ഉപമകള്‍ ചേര്‍ത്തായിരുന്നു. പഠിക്കാത്ത കുട്ടികളെ ചെറിയ രീതിയില്‍ പോലും തല്ലാന്‍ വിമുഖത കാണിച്ച അധ്യാപകനാണ് കൊടുംകുറ്റവാളിയുടെ മുഖവുമായി നിയമത്തിനുമുന്നിലെത്തിയത്. കോടതി അധ്യാപകന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രതികളെ ഹൈക്കോടതി വിട്ടയക്കുകയാണുണ്ടായത്. സമൂഹത്തിന് മുന്നില്‍ കുറ്റവാളിയുടെ കുടുംബം എന്ന് മുദ്രകുത്തപ്പെട്ടതോടെ അധ്യാപകന്റെ ഭാര്യയും മക്കളും പുല്ലൂരില്‍ നിന്ന് വേറൊരു പ്രദേശത്തേക്ക് താമസം മാറിപ്പോയിരുന്നു. മകളെയാകട്ടെ പിന്നീട് വേറൊരാള്‍ വിവാഹം കഴിച്ചു. ജയില്‍ മോചിതനായെങ്കിലും കടുത്ത മാനസികസമ്മര്‍ദത്തിലാണ് അദ്ദേഹം പിന്നീടുള്ള കാലം ജീവിച്ചത്. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വര്‍ഷങ്ങള്‍ കടന്നുപോയി. ദുര്‍മരണം നടന്നതുകൊണ്ടാകാം ആയുര്‍വേദ ഡിസ്പെന്‍സറി പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ ആയുര്‍വേദശാലയിലേക്ക് ആളുകള്‍ പോകുകയും വരികയും ചെയ്യുന്നത് പഴയ കെട്ടിടത്തിന് സമീപത്തെ വഴിയിലൂടെയാണ്. വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ദുരഭിമാനക്കൊലയെക്കുറിച്ച് അറിയാവുന്നവരാണ് ഇതുവഴി പോകുന്നതെങ്കില്‍ അറിയാതെ ആ കെട്ടിടത്തിലേക്ക് ഒന്നുനോക്കിപ്പോകും.
കാട് നിറഞ്ഞതിനാല്‍ പകല്‍നേരത്തുപോലും ഇരുട്ട് തളംകെട്ടിയ കൊച്ചുകെട്ടിടത്തില്‍ നിന്നും പ്രാണന്‍ പിടയുന്ന ഒരു നിലവിളി ഉയരുന്നതുപോലെ...തോന്നല്‍മാത്രമാണ്...തോന്നല്‍ മാത്രം....

Related Articles
Next Story
Share it