കാസര്‍കോട്: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാര ലൈസന്‍സ് ഓണ്‍ലൈനാക്കിയത് സാങ്കേതിക തകരാറ്മൂലം ഉപകാരത്തേക്കാളേറെ ജനങ്ങളെ ദ്രോഹിക്കുന്നതായി. കഴിഞ്ഞ വര്‍ഷം വരെ നഗരസഭയില്‍ നേരിട്ടായിരുന്നു ലൈസന്‍സ് അപേക്ഷ സ്വീകരിക്കലും പുതുക്കലും നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് പറഞ്ഞ് വ്യാപാരികളെ ഉദ്യോഗസ്ഥര്‍ അക്ഷയകേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ലൈസന്‍സ് അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങളില്‍ സ്വീകരിച്ചുവെങ്കിലും അത് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു മാത്രമേ ഫീസടക്കാന്‍ കഴിയുകയുമായിരുന്നുള്ളൂ. നഗരസഭയിലെ ഉദ്യോഗസ്ഥരുടെ കുറവ് കാരണം അപേക്ഷകളിന്മേലുള്ള പരിശോധനക്ക് കാലതാമസമുണ്ടായി. കൂടാതെ തൊഴില്‍ നികുതി അടക്കാനുള്ള സൗകര്യം ഓണ്‍ലൈനിലുണ്ടായിരുന്നില്ല. ഇതിന് വീണ്ടും നഗരസഭയിലേക്ക് ചെല്ലണം.
നേരത്തെ ഒരുതവണ നഗരസഭയിലെത്തി ലൈസന്‍സ് നേരിട്ട് പുതുക്കിയിരുന്നതിന് പകരം നിരവധി തവണ നഗരസഭ കയറിയിറങ്ങേണ്ട അവസ്ഥയാണുണ്ടായത്.
ഒരു തവണ ഓണ്‍ലൈനില്‍ അപേക്ഷ നല്കിയ പലര്‍ക്കും നിസാര കാരണത്തെ ചൊല്ലി വീണ്ടും അപേക്ഷിക്കേണ്ടിവന്നതായും പരാതിയുണ്ട്. മാര്‍ച്ച് 20വരെയായിരുന്നു പിഴ കൂടാതെ ലൈസന്‍സ് പുതുക്കാനുള്ള സമയപരിധി.
മാര്‍ച്ച് 31വരെ 50 രൂപ പിഴയോടൂകൂടി ലൈസന്‍സ് പുതുക്കാനും സൗകര്യമുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 20 മുമ്പ് തന്നെ അപേക്ഷ നല്കിയ പലര്‍ക്കും ഉദ്യോഗസ്ഥരുടെ അപ്രൂവല്‍ ലഭിക്കാത്തതിനാല്‍ പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല.
24 മുതല്‍ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങളില്‍ ഫീസ് അടക്കുന്നതും സംസ്ഥാനതലത്തിലുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്നു. അക്ഷയ കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോള്‍ ലൈസന്‍സിനായി നഗരസഭയെ തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്.
ഏപ്രില്‍ ഒന്ന് മുതല്‍ ലൈസന്‍സ് തുകയുടെ മൂന്നിരട്ടിയോളം പിഴയാണ് ഈടാക്കുന്നത്. 500 രൂപ ലൈസന്‍സ് ഫീസുള്ള ഒരു വ്യാപാരിക്ക് പിഴയടക്കം 2000ലധികം രൂപയാണ് അടക്കേണ്ടിവരുന്നത്. ദിവസങ്ങള്‍ കൂടുംതോറും പിഴ സഖ്യ ഇനിയും വര്‍ധിക്കും. സമയ പരിധിക്കുള്ളില്‍ തന്നെ അപേക്ഷ നല്‍കിയിട്ടും തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് കനത്ത പിഴ നല്‍കേണ്ടിവരുന്നത് വ്യാപാരികളില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
ഫെബ്രുവരി 28ന് മുമ്പ് പുതുക്കേണ്ടിയിരുന്ന ലൈസന്‍സിന് മാര്‍ച്ച് 20 വരെ സമയം നീട്ടി നല്‍കിയിരുന്നുവെന്നും അത് കഴിഞ്ഞ് പുതുക്കാത്തവര്‍ക്കാണ് പിഴ നല്‍കേണ്ടിവരുന്നതെന്നും സംസ്ഥാന തലത്തിലുള്ള ഒരു സംവിധാനപ്രകാരമായത് കൊണ്ട് ഇക്കാര്യത്തില്‍ കാസര്‍കോട് നഗരസഭക്ക് മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ പറഞ്ഞു.