മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ; തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യക്കെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ചതിന് എസ്.എഫ്.ഐ മുന്‍ നേതാവും കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയുമായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. 471, 465 വകുപ്പുകള്‍ പ്രകാരമാണ് വിദ്യക്കെതിരെ കേസ്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ […]

കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ചതിന് എസ്.എഫ്.ഐ മുന്‍ നേതാവും കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയുമായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. 471, 465 വകുപ്പുകള്‍ പ്രകാരമാണ് വിദ്യക്കെതിരെ കേസ്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജ രേഖ ചമച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായിരുന്നെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ വ്യാജമായി ഉണ്ടാക്കിയത്. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യ കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു. മഹാരാജാസ് കോളേജ് അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയാണ് വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റുമായാണ് വിദ്യ അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് പോയത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജ് അധികൃതരെ സമീപിച്ചതോടെയാണ് രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്. കഴിഞ്ഞ പത്തുവര്‍ഷമായി മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തിയിട്ടില്ല. നേരത്തെ എറണാകുളത്തെ ഒരു കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് വിദ്യ ഹാജരായിരുന്നെങ്കിലും പാനലില്‍ മഹാരാജാസിലെ അധ്യാപിക ഉണ്ടായിരുന്നതിനാല്‍ വ്യാജരേഖ കാണിക്കാതെ മടങ്ങുകയായിരുന്നു. വിദ്യയുടെ വ്യാജ രേഖയുമായി ബന്ധപ്പെട്ട സംഭവത്തില്‍ പൊലീസ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തു. കോളേജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. അതേസമയം കേസ് അഗളി പൊലീസിന് കൈമാറും. സംഭവ സ്ഥലം അഗളിയായതിനാല്‍ രേഖ പരിശോധിച്ച് തുടര്‍ നടപടി എടുക്കാനാവുക അഗളി പൊലീസിനാണെന്ന് എറണാകുളം പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it