കേട്ടേ മതിയാകൂ കാസര്‍കോടിന്റെ സങ്കടങ്ങള്‍

കരയുന്ന കുഞ്ഞിന് മാത്രമേ പാലുള്ളൂ എന്ന പഴമൊഴി കാസര്‍കോട് ജില്ലയുടെ കാര്യത്തില്‍ തീര്‍ത്തും അപ്രസക്തമാകുകയാണ്. അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അലമുറയിട്ട് കരഞ്ഞാലും മുഖം തിരിക്കുന്ന ഭരണകര്‍ത്താക്കളെയാണ് കാലങ്ങളായി കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയിലും ഈ അവഗണന തുടരുമ്പോള്‍ ഇനിയും ഇത് സഹിക്കാനും പൊറുക്കാനും സാധിക്കില്ലെന്ന മാനസികാവസ്ഥയില്‍ കാസര്‍കോട്ടെ പൊതുസമൂഹം എത്തിയിരിക്കുന്നു. ഇവിടത്തെ ജനങ്ങളുടെ ജീവന്റെയും ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും പ്രശ്‌നമായതുകൊണ്ട് അതിജീവിക്കാന്‍ നാളിതുവരെ സ്വീകരിച്ച പ്രതിഷേധരീതികളും പോരാട്ടവീര്യവും പോരെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും അപകടത്തില്‍പെട്ടും അക്രമങ്ങള്‍ക്കിരയായും ഗുരുതരാവസ്ഥയിലായവര്‍ക്കും […]

കരയുന്ന കുഞ്ഞിന് മാത്രമേ പാലുള്ളൂ എന്ന പഴമൊഴി കാസര്‍കോട് ജില്ലയുടെ കാര്യത്തില്‍ തീര്‍ത്തും അപ്രസക്തമാകുകയാണ്. അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അലമുറയിട്ട് കരഞ്ഞാലും മുഖം തിരിക്കുന്ന ഭരണകര്‍ത്താക്കളെയാണ് കാലങ്ങളായി കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയിലും ഈ അവഗണന തുടരുമ്പോള്‍ ഇനിയും ഇത് സഹിക്കാനും പൊറുക്കാനും സാധിക്കില്ലെന്ന മാനസികാവസ്ഥയില്‍ കാസര്‍കോട്ടെ പൊതുസമൂഹം എത്തിയിരിക്കുന്നു. ഇവിടത്തെ ജനങ്ങളുടെ ജീവന്റെയും ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും പ്രശ്‌നമായതുകൊണ്ട് അതിജീവിക്കാന്‍ നാളിതുവരെ സ്വീകരിച്ച പ്രതിഷേധരീതികളും പോരാട്ടവീര്യവും പോരെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്.
മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും അപകടത്തില്‍പെട്ടും അക്രമങ്ങള്‍ക്കിരയായും ഗുരുതരാവസ്ഥയിലായവര്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ഒരു ആസ്പത്രിപോലും കാസര്‍കോട് ജില്ലയിലില്ല. അത്യാസന്ന നിലയിലായവരെ മംഗളൂരുവിലെ ആസ്പത്രികളിലേക്കും കണ്ണൂരിലേയോ കോഴിക്കോട്ടെയോ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുന്ന അവസ്ഥക്ക് ഒരുമാറ്റവും വന്നിട്ടില്ല. കാന്‍സറും വൃക്കരോഗവും ബാധിച്ചവര്‍ക്ക് ചികിത്സ കിട്ടുന്ന ഒരു ആസ്പത്രിയും ജില്ലയില്‍ നിലവിലില്ല. കാസര്‍കോട് ജില്ലയിലെ കാന്‍സര്‍ ബാധിതര്‍ക്ക് ചികിത്സ കിട്ടണമെങ്കില്‍ തലശേരിയിലെ മലബാര്‍ റീജിയണല്‍ കാന്‍സര്‍ സെന്ററിനേയോ തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ മെഡിക്കല്‍ സയന്‍സ് ആസ്പത്രിയെയോ ആശ്രയിക്കേണ്ടിവരുന്നു. ജില്ലയിലെ നിര്‍ധനകുടുംബങ്ങളില്‍പെട്ട കാന്‍സര്‍ രോഗികളെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്ത ചികിത്സാചിലവുകള്‍ വലിയൊരു പ്രശ്‌നമാണ്. ഇതിന് പുറമെ യാത്രാചിലവുകളും ദീര്‍ഘദൂരം യാത്ര ചെയ്യുന്നതുമൂലമുള്ള യാതനകളും അനുഭവിക്കേണ്ടിവരുന്നു. രോഗപീഡകള്‍ക്ക് പുറമെ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമയനഷ്ടവും ധനനഷ്ടവും തൊഴില്‍ നഷ്ടവും കൂടി വരുത്തുമ്പോള്‍ ജീവിതത്തില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രതിസന്ധികള്‍ താങ്ങാനാവുന്നതിലും അപ്പുറമാണ്. കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി ജോലി പോലും ഉപേക്ഷിച്ച് ദൂരെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ തങ്ങാന്‍ കുടുംബാംഗങ്ങളും നിര്‍ബന്ധിതരാവുകയാണ്. കാസര്‍കോട്ടെ സാമ്പത്തിക സ്ഥിതിയുള്ളവര്‍ പോലും ഇക്കാരണങ്ങളാല്‍ കഷ്ടപ്പെടുമ്പോള്‍ ദരിദ്രകുടുംബങ്ങളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഡെങ്കിപ്പനി പോലുള്ള മാരകമായ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാലും കാസര്‍കോട് ജില്ലക്കാര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത് മംഗളൂരുവിലെ ആസ്പത്രികളാണ്. അതല്ലെങ്കില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് പോകണം. മംഗളൂരുവിലെ സ്വകാര്യാസ്പത്രികളിലെ ഭീമമായ ചികിത്സാചിലവ് രോഗികളെയും അവരുടെ കുടുംബങ്ങളെയും കുത്തുപാളയെടുപ്പിക്കാന്‍ പര്യാപ്തമാണ്. ചികിത്സയുടെ മറവില്‍ അവിടത്തെ പല സ്വകാര്യാസ്പത്രികളിലും പിടിച്ചുപറിയാണ് നടത്തുന്നതെന്ന പരാതി ശക്തമാണ്. പരിയാരത്തെ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിന് കാസര്‍കോട് ജില്ലക്കാര്‍ക്കുണ്ടാക്കുന്ന യാത്രാദുരിതം വിവരണാതീതമാണ്. തിരക്ക് കാരണം അവിടെ രോഗികള്‍ക്ക് പ്രവേശനം കിട്ടാത്ത സ്ഥിതിയും ഉണ്ടാകുന്നുണ്ട്.
കേരളത്തില്‍ കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ആസ്പത്രി ഇല്ലാത്തതിന്റെ ഭീകരത കാസര്‍കോട്ടുകാര്‍ അനുഭവിച്ചറിഞ്ഞതാണ്. കാസര്‍കോട്-കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി അടച്ചപ്പോള്‍ അടിയന്തിര ചികിത്സ കിട്ടേണ്ട ഗുരുതരാവസ്ഥയിലുള്ളവരെ ഇവിടെ നിന്ന് കണ്ണൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കോവിഡിന്റെ പേരില്‍ തലപ്പാടിയില്‍ കര്‍ണാടക അതിര്‍ത്തി അടച്ചപ്പോള്‍ മംഗളൂരു ആസ്പത്രിയിലേക്കുള്ള യാത്രയും നിഷേധിക്കപ്പെട്ടിരുന്നു. ഇക്കാരണങ്ങളാല്‍ വിദഗ്ധ ചികിത്സ കിട്ടാതെ നിരവധി കാസര്‍കോട് ജില്ലക്കാരാണ് മരണത്തിന് കീഴടങ്ങിയത്. കാസര്‍കോട് ജില്ലക്ക് വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ഒരു ആസ്പത്രിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വിലപ്പെട്ട പല മനുഷ്യജീവനുകളും രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതിനാല്‍ മംഗളൂരുവിലേയും കണ്ണൂരിലെയും ആസ്പത്രികളിലേക്ക് രോഗികളെ കൊണ്ടുപോകാന്‍ തടസങ്ങളില്ലെങ്കിലും യാത്രാസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാര്യമായ പരിഹാരമുണ്ടായിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കമാണെങ്കിലും കര്‍ണാടകയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. കാസര്‍കോട്ടുനിന്ന് മംഗളൂരു ആസ്പത്രികളിലേക്ക് രോഗികളെയും കൊണ്ട് പോകുന്ന വാഹനങ്ങള്‍ നിലവില്‍ തടയുന്നില്ലെങ്കിലും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഇല്ലാത്തതിനാല്‍ യാത്രാക്ലേശം തുടരുന്നുണ്ട്. ബസില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള ശാരീരികക്ഷമതയുള്ള രോഗികളെ പോലും ഭീമമായ വാടക നല്‍കി സ്വകാര്യവാഹനങ്ങളില്‍ മംഗളൂരുവിലെ ആസ്പത്രികളിലേക്ക് കൊണ്ടുപോകേണ്ടിവരുന്നു.
ജനിതക വൈകല്യങ്ങളോടെ ദുരിതജീവിതം തള്ളിനീക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍മേഖലയില്‍ നിന്ന് വിദഗ്ധചികിത്സ ലഭ്യമാകുന്ന ഒരു മെഡിക്കല്‍ കോളേജ് വേണമെന്ന വര്‍ഷങ്ങള്‍ നീണ്ടുനിന്ന മുറവിളിക്കൊടുവില്‍ ഉക്കിനടുക്കയില്‍ ഗവ. മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചുവെങ്കിലും ഈ ആസ്പത്രിയുടെ പ്രവര്‍ത്തനം വിദഗ്ധ ചികിത്സ ലഭ്യമാകുന്ന തരത്തിലേക്ക് വിപുലീകരിക്കപ്പെട്ടിട്ടില്ല. മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങളും ആധുനികസജ്ജീകരണങ്ങളും പൂര്‍ണതോതില്‍ ഏര്‍പ്പെടുത്താത്തതിനാല്‍ ഉക്കിനടുക്കയിലുള്ള കാസര്‍കോട് ഗവ. കോളേജില്‍ ചികിത്സയിലുള്ള രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലായാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്കോ കണ്ണൂരിലേയോ കോഴിക്കോട്ടേയോ മെഡിക്കല്‍ കോളേജിലേക്കോ കൊണ്ടുപോകേണ്ടിവരുന്നു. എല്ലാവിധ മാരകരോഗങ്ങള്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാകുന്ന എയിംസ് കാസര്‍കോടിന് ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുന്നു. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എയിംസ് അനുവദിച്ചാല്‍ അത് കാസര്‍കോട്ട് സ്ഥാപിക്കുമെന്നായിരുന്നു നാളിതുവരെയുണ്ടായിരുന്ന കണക്കുകൂട്ടല്‍. എന്നാല്‍ പൂര്‍ണമായ തോതില്‍ വിദഗ്ധചികിത്സ കിട്ടുന്ന മെഡിക്കല്‍ കോളേജും സൂപ്പര്‍ സ്‌പെഷാലിറ്റി ആസ്പത്രികളുമുള്ള കോഴിക്കോട് ജില്ലയില്‍ തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാടാണ് കേരളസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാറിന് കത്തയച്ചതായാണ് അറിയുന്നത്. എയിംസിന്റെ കാര്യത്തില്‍ കാസര്‍കോട് പരിഗണനയിലേ ഇല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഉള്ളവര്‍ക്ക് പിന്നെയും വാരിക്കോരി കൊടുക്കുകയും ഇല്ലാത്തവര്‍ക്ക് ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്ന ക്രൂരമായ വിവേചനത്തിന്റെ ഇരയായി കാസര്‍കോട് ഒരിക്കല്‍ കൂടി അവഗണനയുടെ പടുകുഴിയില്‍ എടുത്തെറിയപ്പെടുകയാണ്. ഉള്ള ആസ്പത്രിപോലും മെച്ചപ്പെടുത്താതെ ഇവിടത്തെ രോഗികളെ മരണത്തിന് വിട്ടുകൊടുക്കുന്ന അധികാരികളുടെ സമീപനത്തെ എങ്ങനെ തിരുത്താന്‍ സാധിക്കുമെന്നതു സംബന്ധിച്ചുള്ള മാര്‍ഗങ്ങളാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം വിലയിരുത്തുകയും ചര്‍ച്ചക്കെടുക്കുകയും ചെയ്യേണ്ട പ്രശ്‌നമല്ല കാസര്‍കോട് ജില്ലയുടെ ആരോഗ്യമേഖലയിലുള്ളത്. ഇവിടത്തെ ജനങ്ങളുടെ അതിജീവനത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന വലിയ പ്രശ്‌നം തന്നെയാണ്.
പനിയും ചുമയും ജലദോഷവും ബാധിക്കുന്നവര്‍ക്ക് നല്ല ചികിത്സ കിട്ടുന്ന സര്‍ക്കാര്‍ ആസ്പത്രികള്‍ ചൂണ്ടിക്കാട്ടി കാസര്‍കോട് ജില്ലയിലെ പൊതുജനാരോഗ്യമേഖല മുന്നേറുന്നുവെന്ന് അവകാശപ്പെടുന്നതുകൊണ്ട് കാര്യമില്ല. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മറ്റ് നാടുകളിലെ ആസ്പത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുന്ന വിധത്തില്‍ ഇവിടത്തെ ആസ്പത്രികളില്‍ ചികിത്സാ സംബന്ധമായ അപര്യാപ്തത തുടരുകയാണെങ്കില്‍ ജില്ലയെ ഇത്തരമൊരു ദയനീയാവസ്ഥയിലേക്ക് തള്ളിവിട്ട അധികാരിവര്‍ഗം തന്നെയാണ് ഉത്തരവാദികള്‍. ജില്ലയോട് കാണിക്കുന്ന ഇത്തരത്തിലുള്ള വഞ്ചനകളും ക്രൂരതകളും വിവേചനങ്ങളും അവസാനിപ്പിച്ചേ മതിയാകൂ. അധികാരികള്‍ കണ്ണുതുറക്കുന്നില്ലെങ്കില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ജില്ലയിലെ ജനങ്ങള്‍ ഐതിഹാസിക സമരങ്ങളിലേക്ക് നീങ്ങണം. കാസര്‍കോട് ജില്ലയിലെത്തുന്ന മന്ത്രിമാര്‍ ആദ്യം കേള്‍ക്കേണ്ട പരാതി ഇവിടത്തെ ചികിത്സാസംബന്ധമായ കാര്യത്തെക്കുറിച്ചായിരിക്കണം. ആവശ്യം അംഗീകരിക്കപ്പെടും വരെ സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ചോദ്യങ്ങളിലൂടെയും കാസര്‍കോട്ടെ പൊതുവികാരത്തിന്റെ തീവ്രത അവരെ ബോധ്യപ്പെടുത്തണം.
ജില്ലയിലെ രാഷ്ട്രീയപ്പാര്‍ട്ടികളും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും പൗരസമൂഹവും ഈ വിഷയത്തില്‍ ഒരുമിച്ച് നിന്നുകൊണ്ട് പോരാട്ടം തുടര്‍ന്നേ മതിയാകൂ.

Related Articles
Next Story
Share it