മദ്യനയം സൃഷ്ടിക്കുന്ന ആശങ്കകള്‍...

സര്‍ക്കാരിന്റെ പുതിയ മദ്യനയം 'മദ്യ'കേരളം സൃഷ്ടിക്കുന്നതാണോ എന്ന് സംശയിച്ചു പോകുന്നു. മദ്യനയത്തിലെ സര്‍ക്കാര്‍ നിലപാട് അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടിപ്പിച്ച് കൊല്ലാനുള്ള നീക്കമാണ് പുതിയ മദ്യ നയത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് വേണം കരുതാന്‍. ലഹരിക്കെതിരെ വ്യാപക ബോധവല്‍ക്കരണം ഒരുഭാഗത്ത് നടക്കുമ്പോഴും മുക്കിനും മൂലയിലും മദ്യശാലകള്‍ തുറക്കാനും മദ്യം ഉല്‍പ്പാദിപ്പിക്കാനുമുള്ള നീക്കമാണ് മറുഭാഗത്ത്. ആറു വര്‍ഷത്തെ സര്‍ക്കാറിന്റെ മദ്യവുമായി ബന്ധപ്പെട്ട സമീപനത്തെ പരിശോധിക്കുമ്പോള്‍ അതില്‍ ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് മദ്യശാലകള്‍ വ്യാപകമായി തുറക്കാനും മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കം. പറയുന്ന […]

സര്‍ക്കാരിന്റെ പുതിയ മദ്യനയം 'മദ്യ'കേരളം സൃഷ്ടിക്കുന്നതാണോ എന്ന് സംശയിച്ചു പോകുന്നു. മദ്യനയത്തിലെ സര്‍ക്കാര്‍ നിലപാട് അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടിപ്പിച്ച് കൊല്ലാനുള്ള നീക്കമാണ് പുതിയ മദ്യ നയത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് വേണം കരുതാന്‍. ലഹരിക്കെതിരെ വ്യാപക ബോധവല്‍ക്കരണം ഒരുഭാഗത്ത് നടക്കുമ്പോഴും മുക്കിനും മൂലയിലും മദ്യശാലകള്‍ തുറക്കാനും മദ്യം ഉല്‍പ്പാദിപ്പിക്കാനുമുള്ള നീക്കമാണ് മറുഭാഗത്ത്. ആറു വര്‍ഷത്തെ സര്‍ക്കാറിന്റെ മദ്യവുമായി ബന്ധപ്പെട്ട സമീപനത്തെ പരിശോധിക്കുമ്പോള്‍ അതില്‍ ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് മദ്യശാലകള്‍ വ്യാപകമായി തുറക്കാനും മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നീക്കം. പറയുന്ന ന്യായീകരണമോ, നികുതി വരുമാനം കൂട്ടാന്‍ വേണ്ടിയാണെന്ന്, ആളെക്കൊല്ലിച്ചിട്ട് വേണോ ഈ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍.
മദ്യ വില്‍പ്പന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കണമെന്ന ഹൈക്കോടതി വിധി മറയാക്കിയാണ് കൂടുതല്‍ മദ്യശാലകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. കോവിഡ് മൂലം ബാറുകള്‍ക്ക് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് കോടതി അങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഇത് സര്‍ക്കാര്‍ മുതലെടുക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. മദ്യ ലഭ്യത കൂട്ടി വില്‍പ്പന കൂട്ടുക, അതുവഴി പരമാവധി വരുമാനം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ പുതിയ മദ്യ നയത്തിലൂടെ വ്യക്തമാക്കുന്നത്. മദ്യശാലകള്‍ കൂട്ടുന്നത് ഭരണഘടനാ ലംഘനമാകില്ലെന്ന് 2020ലെ ഹൈക്കോടതി പരാമര്‍ശവും സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്.
പുതിയ മദ്യോല്‍പാദന സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നുവെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 'മദ്യകേരളം' സൃഷ്ടിക്കലല്ലാതെ മറ്റെന്താണ് ഇതിന്റെ പിന്നിലുള്ള ചേതോവികാരം. കഴിഞ്ഞ കാലങ്ങളിലെ ഒരു സര്‍ക്കാറും ഇത്തരമൊരു തീരുമാനം എടുത്തിരുന്നില്ല. പ്രത്യേകിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാടും ഇ.കെ നായനാരും വി.എസ് അച്യുതാനന്ദനും നേതൃത്വം നല്‍കിയ ഇടതു സര്‍ക്കാരുകള്‍ പോലും. മദ്യം ഉല്‍പാദിപ്പിക്കാനും മദ്യശാലകള്‍ തുറക്കാനും അവസരം നല്‍കാന്‍ നിലവിലെ സര്‍ക്കാര്‍ ധൃതിപ്പെട്ട് തീരുമാനം എടുത്തത് ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. മദ്യമുക്തവും ആരോഗ്യദായകവുമായ കേരളമെന്ന സ്വപ്‌നത്തെ എക്കാലവും അട്ടിമറിച്ചത് സാമ്പത്തിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ ഗൂഢാലോചനകളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗമായാണ് മദ്യ മുതലാളിമാരെ പ്രീണിപ്പിക്കുകയും അവരുടെ വരുമാന വര്‍ധനവ് ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് തന്നെയാണ് മദ്യനയത്തിന്റെ കാതല്‍. സര്‍ക്കാര്‍ പണിതുയര്‍ത്താന്‍ പോകുന്ന പുതിയ മദ്യ കേരളത്തിന്റെ പ്രഥമ ഊന്നല്‍ മദ്യോല്‍പാദനത്തിലെ സ്വയംപര്യാപ്തതയാണോ എന്നത് സര്‍ക്കാര്‍ തന്നെയാണ് വിശദീകരിക്കേണ്ടത്. കപ്പ, കശുമാങ്ങ, ചക്ക, കൈതചക്ക, വാഴപ്പഴം എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിച്ച് വിപണിയിലിറക്കാനാണ് മദ്യനയത്തില്‍ മറ്റൊരു നിര്‍ദ്ദേശം പോലും.
ഇതുവരെ മദ്യം കടന്നുചെല്ലാത്ത ഐ.ടി മേഖലയില്‍ മദ്യം ഒഴുകാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇത് ദൂരവ്യാപക പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ഈ മേഖലയില്‍ കൂടി മദ്യഷാപ്പുകള്‍ വരുന്നതോടെ മദ്യം ഐ.ടി മേഖലയുടെയും തകര്‍ച്ചയ്ക്ക് കാരണമാവുമെന്ന് ഭയപ്പെടുന്നുണ്ട്. ടൂറിസത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി കൂടുതല്‍ മദ്യശാലകള്‍ തുറക്കേണ്ടിവരുമെന്ന സര്‍ക്കാര്‍ വാദം കഴിഞ്ഞകാല കണക്കുകള്‍ പരിശോധിച്ചാല്‍ നിരര്‍ഥകമാണെന്ന് ബോധ്യപ്പെടും. മദ്യത്തിന്റെ വ്യാപനം ഇപ്പോള്‍തന്നെ സമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിന് തിരിച്ചറിയാനാവുന്നില്ല എന്ന് പറയുന്നത് അത്യന്തം ദുഃഖകരമാണ്. ചിന്താശക്തി ഇല്ലാത്ത ഒരു തലമുറക്ക് ജന്മം കൊടുക്കുക എന്ന പാപമാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്.
മദ്യനയം കേരളത്തെ അതിഗുരുതരമായ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തെ ക്രൈം കണക്കെടുപ്പ് പരിശോധിച്ചാല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളുടെയും ഉറവിടം മദ്യം തന്നെയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദിവസേനയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ഇത് സൂചിപ്പിക്കുകയും ചെയ്യുന്നു. മദ്യവില്‍പനയില്‍ നിന്ന് സര്‍ക്കാറിന് കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികം തുക മദ്യ ഉപയോഗം മൂലം ജനങ്ങള്‍ക്കും നാടിനും ഉണ്ടാകുന്ന കെടുതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വേണ്ടി ഉപയോഗിക്കേണ്ടിവരുന്നുവെന്നത് സര്‍ക്കാരിന് തന്നെ അറിയാവുന്ന കാര്യമാണ്. ഇത് സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്.
മദ്യ ഉപയോഗം മൂലം ഉണ്ടാകുന്ന മാനസികവും കായികവുമായ ആരോഗ്യ തകര്‍ച്ച, ചികിത്സക്കായി വേണ്ടിവരുന്ന അധികച്ചെലവുകള്‍, ഇതുവഴി സര്‍ക്കാരിനും കുടുംബങ്ങള്‍ക്കും ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം റോഡപകടങ്ങളില്‍ പെട്ടവര്‍ക്കുള്ള ചികിത്സാചെലവുകള്‍, കുറ്റകൃര്‍ത്യങ്ങള്‍ നേരിടുന്നതിനു വേണ്ടി പൊലീസ് സംവിധാനത്തിന് വേണ്ടി ചെലവാക്കുന്ന തുക, ഇതിനൊക്കെ പുറമേ സാമൂഹ്യ നഷ്ടം കൂടി ചേര്‍ത്തുവെക്കുമ്പോള്‍ സര്‍ക്കാരിന്റെ ലാഭത്തിനേക്കാളേറെ നഷ്ടത്തിന്റെ കഥയാണ് മദ്യ ഉപയോഗത്തിലൂടെ പറയാനാവുക. കുത്തഴിഞ്ഞ ജീവിതത്തിലേക്ക് ജനങ്ങളെയും യുവതലമുറയെയും വിദ്യാര്‍ത്ഥി സമൂഹത്തെയും തള്ളിവിടാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വം കൊടുക്കുക എന്ന അത്യപൂര്‍വ്വ നടപടിയായാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതിനും മദ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ ബാറുകള്‍ അനുവദിക്കാനുമുള്ള തീരുമാനം റദ്ദാക്കി മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

-അഷ്‌റഫ് സ്‌കൈലര്‍ കുമ്പള

Related Articles
Next Story
Share it