കാഞ്ഞങ്ങാട്: നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധ്യക്ഷ സ്ഥാനാർത്ഥി സുജാത ടീച്ചർക്ക് വോട്ട് മറിച്ചു നൽകിയ മുസ്‌ലിംലീഗ് കൗൺസിലർമാരോട് രാജി വെക്കാൻ നിർദ്ദേശം നൽകി. നേതൃത്വം രാജി എഴുതി വാങ്ങിയതായറിയുന്നു.
തിങ്കളാഴ്ച വൈകിട്ട് ചേർന്ന മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മറ്റിയാണ് രാജി ആവശ്യപ്പെട്ടത്.
സിഎച്ച് സുബൈദ, ഹസീനാ റസാഖ്, അസ്മ മാങ്കൂൽ എന്നീ കൗൺസിലർമാരോടാണ് കൗൺസിലർ സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെട്ടത്.
തിങ്കളാഴ്ചരാവിലെ നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മുതിർന്ന നേതാവ് റസാഖ് തായിലക്കണ്ടിയുടെ ഭാര്യയും പടന്നക്കാട് വാർഡ് കൗൺസിലറായ ഹസീന റസാഖ്, അസ്മ മാങ്കൂൽ എന്നിവർ എൽഡിഎഫിനു അനുകൂലമായി വോട്ട് ചെയ്യുകയും, സിഎച്ച് സുബൈദ തന്റെ വോട്ട് അസാധുവാക്കുകയുമായിരുന്നു. ഇതോടെ 26 വോട്ടുകൾ നേടിയാണ് എൽഡിഎഫിലെ സുജാത ടീച്ചർ വിജയിച്ചത്.
കൗൺസിലർമാരുടെ നടപടി അണികളിൽ വൻ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് അടിയന്തിര ലീഗ് മുനിസിപ്പൽ യോഗം ചേർന്നത്. രാജി ആവശ്യപ്പെട്ടുള്ള മുനിസിപ്പൽ കമ്മറ്റിയുടെ തീരുമാനം ജില്ലാ കമ്മറ്റിയെ അറിയിച്ചു. ജില്ലാ കമ്മറ്റിയുടെ തീരുമാനം വരുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് കടക്കും.