ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ അന്തരിച്ചു; മരണം കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെ, സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 6.30ന് മുംബൈ ശിവാജി പാര്‍ക്കില്‍

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ (92) അന്തരിച്ചു. കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് മുബൈയിലെ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. പത്മ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും […]

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ (92) അന്തരിച്ചു. കോവിഡ് ബാധിതയായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് മുബൈയിലെ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

13-ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. പത്മ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളില്‍ മൂത്തയാള്‍. ഗോവയിലെ മങ്കേഷിയില്‍ നിന്ന് ഇന്‍ഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയന്‍ കുടുംബം. ഹരിദ്കര്‍ എന്ന പേര് ജന്‍മനാടിന്റെ ഓര്‍മയ്ക്കായി മങ്കേഷ്‌കര്‍ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.
മറാഠി സിനിമയില്‍ ലത പാടിത്തുടങ്ങുന്നത് 13ാം വയസ്സിലാണ്. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയര്‍ത്തിയത്. 1942ല്‍ കിതി ഹസാല്‍ എന്ന മറാഠി ചിത്രത്തില്‍ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവര്‍ഷം ഗജാഭാവു എന്ന ചിത്രത്തില്‍ ആദ്യമായി ഹിന്ദിയില്‍ പാടി. 1945ലാണ് ലതാ മങ്കേഷ്‌കര്‍ മുംബൈയിലേക്കു താമസം മാറ്റി.
പ്രമുഖ ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്‌കര്‍ മലയാളത്തില്‍ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. നെല്ല് എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന 'കദളി കണ്‍കദളി ചെങ്കദളി പൂ വേണോ... ' എന്ന പാട്ടാണ്.

ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് 6.30ന് മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങി നിരവധിപേര്‍ നേരിട്ടു പങ്കെടുക്കും. പ്രമുഖരടക്കം നിരവധി ആളുകളാണ് അനുശോചനം അറിയിക്കാനായി വസതിയിലെത്തുന്നത്.

Related Articles
Next Story
Share it