ലൈലത്തുല്‍ ഖദ്ര്‍: പവിത്രമായ രാവ്

മുന്‍കാല പ്രവാചകന്മാരുടെ സമുദായക്കാരെ അപേക്ഷിച്ച് പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ സമുദായക്കാരായ നമുക്ക് ആയുസ്സ് കുറവാണ്. എന്നാല്‍ ആരാധനകളുടെയും മറ്റു നന്മകളുടെയും പ്രതിഫലലബ്ധിക്ക് കൂടുതലായി അവസരങ്ങളുള്ളവരാണ് നമ്മള്‍. അതിനായുള്ള അല്ലാഹുവിന്റെ വരദാനമാണ് പരിശുദ്ധ റമദാന്‍ മാസം. സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടികള്‍ ഇരട്ടികള്‍ പ്രതിഫലങ്ങളായി ലഭിക്കുന്ന മാസം. ഈ മാസത്തില്‍ തന്നെ ഒരു രാവുണ്ട്. സഹസ്രം മാസങ്ങളേക്കാള്‍ പുണ്യമായ ഏക രാവാണത് ലൈലത്തുല്‍ ഖദ്ര്‍. ലൈലത്ത് എന്നാല്‍ രാത്രിയെന്നര്‍ത്ഥം. ഖദ്ര്‍ എന്നാല്‍ മഹത്വം, വിധിനിര്‍ണയം എന്നൊക്കെ അര്‍ത്ഥമുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ […]

മുന്‍കാല പ്രവാചകന്മാരുടെ സമുദായക്കാരെ അപേക്ഷിച്ച് പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ സമുദായക്കാരായ നമുക്ക് ആയുസ്സ് കുറവാണ്. എന്നാല്‍ ആരാധനകളുടെയും മറ്റു നന്മകളുടെയും പ്രതിഫലലബ്ധിക്ക് കൂടുതലായി അവസരങ്ങളുള്ളവരാണ് നമ്മള്‍. അതിനായുള്ള അല്ലാഹുവിന്റെ വരദാനമാണ് പരിശുദ്ധ റമദാന്‍ മാസം. സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടികള്‍ ഇരട്ടികള്‍ പ്രതിഫലങ്ങളായി ലഭിക്കുന്ന മാസം. ഈ മാസത്തില്‍ തന്നെ ഒരു രാവുണ്ട്. സഹസ്രം മാസങ്ങളേക്കാള്‍ പുണ്യമായ ഏക രാവാണത് ലൈലത്തുല്‍ ഖദ്ര്‍. ലൈലത്ത് എന്നാല്‍ രാത്രിയെന്നര്‍ത്ഥം. ഖദ്ര്‍ എന്നാല്‍ മഹത്വം, വിധിനിര്‍ണയം എന്നൊക്കെ അര്‍ത്ഥമുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ ഈ രാവിനെ വിവരിച്ചുകൊണ്ട് അല്ലാഹു ഒരു ചെറു അധ്യായം തന്നെ ഇറക്കിയിട്ടുണ്ട്. അതാണ് സൂറത്തുല്‍ ഖദ്ര്‍. പ്രസ്തുത ഖുര്‍ആനികാധ്യായത്തെ ചുരുക്കത്തില്‍ ഇങ്ങനെ ഗ്രഹിക്കാം: 'നിശ്ചയം ഈ ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് മഹത്വപൂര്‍ണമായ രാത്രിയിലത്രേ. മഹത്വപൂര്‍ണമായ രാത്രി എന്താണെന്ന് താങ്കള്‍ക്കറിയുമോ . ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണത്. മലക്കുകളും വിശിഷ്യാ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ ശാന്തിയത്രേ'.
വിശുദ്ധ ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ഇറക്കിയെന്ന് പറഞ്ഞുക്കൊണ്ടാണ് അല്ലാഹു സൂറത്ത് തുടങ്ങുന്നത്. അതായത് ഖുര്‍ആനിനെ മൊത്തമായും ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ആകാശലോകത്തെ ബൈത്തുല്‍ ഇസ്സയിലേക്ക് ഇറക്കിയത് ഈ പവിത്ര രാത്രിയിലാണ്. ആകാശത്തില്‍ നിന്ന് ഇരുപത്തി മൂന്ന് വര്‍ഷങ്ങളില്‍ പല ഘട്ടങ്ങളിലായാണ് ഖുര്‍ആനിനെ ജിബ്‌രീല്‍ (അ) മുഖേന മുഹമ്മദ് നബി (സ്വ)ക്ക് അവതരിപ്പിച്ചുകൊടുക്കുന്നത്. ഖുര്‍ആനിനെ പുണ്യരാവില്‍ (ലൈലത്തുന്‍ മുബാറക) ഇറക്കിയതാണെന്ന് സൂറത്തു ദ്ദുഖാന്‍ 3-ാം സൂക്തത്തിലും വ്യക്തമാണ്. ഖുര്‍ആന്‍ അവതരണ വിശേഷം അറിയിച്ച ശേഷം അല്ലാഹു നബി (സ)യോട് അഭിസംബോധനമായി ചോദിക്കുകയാണ്: താങ്കള്‍ക്കറിയുമോ, ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന്. ശേഷം ആ മഹത്ത രാത്രിയുടെ സവിശേഷതകള്‍ അല്ലാഹു വര്‍ണിച്ചുക്കൊടുക്കുകയാണ്
ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമെന്നാല്‍ ഈ ഒരൊറ്റ രാത്രിയില്‍ ചെയ്യുന്ന ഒറ്റ നന്മ•പോലും അതേ നന്മ•ആയിരം മാസം തുടര്‍ച്ചയായി ചെയ്യുന്നതിനേക്കാള്‍ ഉത്തമവും പ്രതിഫലാര്‍ഹവുമാണെന്ന് സാരം. ആ രാത്രിയില്‍ എണ്ണമറ്റ മാലാഖമാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരുമത്രെ. അവരുടെ മുന്‍നിരയില്‍ ജിബ്‌രീല്‍ (അ) ആയിരിക്കും. ആ രാത്രിയില്‍ ഇറങ്ങുന്ന മലക്കുകള്‍ എണ്ണത്തില്‍ ചരല്‍ക്കല്ലുകളേക്കാള്‍ അധികമുണ്ടായിരിക്കുമെന്നാണ് നബി (സ) അരുള്‍ ചെയ്തിരിക്കുന്നത് (ഹദീസ് അഹ്മദ് 10734, സ്വഹീഹു ഇബ്‌നു ഖുസൈമ 2194).
അവര്‍ പുലരുവോളം ദൈവസ്മരണയിലും മറ്റു ആരാധനകളിലുമായി കഴിഞ്ഞുകൂടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ആമീന്‍ പറയുകയും ചെയ്യും. നബി (സ) പറയുന്നു: ലൈലത്തുല്‍ ഖദ്ര്‍ ആയാല്‍ മാലാഖ സംഘത്തോടൊപ്പം ജിബ്‌രീലും (അ) ഇറങ്ങിവരും. എന്നിട്ടവര്‍ നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ അല്ലാഹുവിനെ സ്മരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും (ശഅ്ബുല്‍ ഈമാന്‍ 3444). ആ വര്‍ഷത്തില്‍ അല്ലാഹു ഓരോന്നിന്നും വിധിച്ച ഉപജീവനം, ആയുസ്, ഭക്ഷണം തുടങ്ങിയവയുടെ വിധിനിര്‍ണയങ്ങളുമായാണ് ദൈവാജ്ഞപ്രകാരമുള്ള അവരുടെ ആഗമനം.
ലൈലത്തുല്‍ ഖദ്‌റിലെ ഒരു സല്‍ക്കര്‍മ്മത്തിന് 83 വര്‍ഷവും നാലു മാസവും (ആയിരം മാസം) തുടരെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തതിനേക്കാള്‍ പ്രതിഫലമാണല്ലൊ ഉള്ളത്. മാത്രമല്ല ആ രാവില്‍ പ്രഭാതം വിടരുവോളം അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണയും പരിരക്ഷയും ഭൂമിയിലേക്ക് ഇറങ്ങുന്നതായിരിക്കും.
ലൈലത്തുല്‍ ഖദ്ര്‍ സലാമിന്റെ രാവാണ്. രക്ഷയ്ക്കും ശാന്തിക്കുമുള്ള പ്രാര്‍ത്ഥനയായ സലാം മനസ്സിന് സമാധാനം പകരുന്ന അമൂല്യ അഭിവാദ്യമാണ്. ലൈല്ത്തുല്‍ ഖദ്ര്‍ പുണ്യരാവില്‍ ഭൂമിയുടെ മുഴുവന്‍ ഭാഗത്തും അല്ലാഹുവില്‍ നിന്നുള്ള സലാം വ്യാപിക്കുന്നതായിരിക്കും.
ലൈലത്തുല്‍ ഖദ്‌റില്‍ പ്രാര്‍ത്ഥിക്കുന്നവന് അല്ലാഹു ഉത്തരം നല്‍കിയിരിക്കും, കേണപേക്ഷിക്കുന്നവന് പ്രായശ്ചിത്തവും നല്‍കിയിരിക്കും. ഇത്രയേറെ പവിത്രതയുള്ള രാത്രിയെ ആരാധനകളും പുണ്യപ്രവര്‍ത്തനങ്ങളും ചെയ്ത് മുതലാക്കാനും നാഥനിലേക്ക് അടുക്കാനുമാണ് ഇസ്ലാം മതം പ്രചോദിപ്പിക്കുന്നത്. ലൈലത്തുല്‍ ഖദ്‌റിനെക്കുറച്ച് പ്രവാചകര്‍ നബി (സ) പറയുന്നു: ഒരുത്തന് ലൈലത്തുല്‍ ഖദ്ര്‍ നഷ്ടമായാല്‍ സകല നന്മകളും അവന് നഷ്ടമായിരിക്കുന്നു, ഹതഭാഗ്യര്‍ക്ക് മാത്രമേ ആ രാവിനെ ഉപയോഗപ്പെടുത്താനാവാതെ നഷ്ടപ്പെടുകയുള്ളൂ (ഹദീസ് ഇബ്‌നു മാജ 1644).
പാപദോഷങ്ങളില്‍ നിന്ന് മോക്ഷം തേടി പശ്ചാത്തപിച്ചു മടങ്ങുന്നവനിക്കുള്ള സുവര്‍ണാവസരമാണ് ലൈലത്തുല്‍ ഖദ്ര്‍. തൗബ (പശ്ചാത്താപം) സ്വീകരിക്കുന്നവനാണല്ലൊ അല്ലാഹു. ഖുര്‍ആന്‍ വിവരിക്കുന്നു: അല്ലാഹു തന്റെ അടിമകളില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. അവന്‍ ദുഷ്‌കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു (സൂറത്തുല്‍ ശൂറാ 25). അല്ലാഹുവില്‍ നിന്നുള്ള വിടുതി തേടിയുള്ള പ്രാര്‍ത്ഥനയും നമസ്‌ക്കാരവും അധികരിപ്പിച്ചുകൊണ്ടാണ് ലൈലത്തുല്‍ ഖദ്ര്‍ രാവിനെ ഉപയോഗപ്പെടുത്തേണ്ടത്. ലൈലത്തുല്‍ ഖദ്‌റിലെ ഖിയാമുലൈലി (രാത്രി നമസ്‌ക്കാരം)നെ നബി (സ) ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി (സ) പറയുന്നു: ഒരുത്തന്‍ ദൃഢവിശ്വാസത്തോടെയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ഇഛിച്ചുകൊണ്ടും ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ നമസ്‌ക്കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ ദോഷങ്ങളൊക്കെയും പൊറുക്കപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം).


-മന്‍സൂര്‍ ഹുദവി കളനാട്‌

Related Articles
Next Story
Share it