കാഞ്ഞങ്ങാട്: റേഡിയോയെ നെഞ്ചോടു ചേര്‍ത്തിരുന്ന പുല്ലൂരുകാരുടെ കണ്ണേട്ടനെന്ന സി. കുഞ്ഞിക്കണ്ണന് യാത്രയായി. ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും വാര്‍ത്താവിനിമയ രംഗത്തു കത്തിനില്‍ക്കുമ്പോഴും കണ്ണേട്ടന് റേഡിയോയെ കൈവിട്ടിരുന്നില്ല. അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണന് ഇന്നലെയാണ് മരിച്ചത്. പുല്ലൂര്‍ ബസാറില്‍ നേരത്തെ നടത്തിവന്നിരുന്ന തട്ടുകട ഉപേക്ഷിച്ച് കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന് താഴെ മുറുക്കാന്‍ കട നടത്തിവരികയായിരുന്നു. പുല്ലൂരിലെ തട്ടുകടയിലും കാഞ്ഞങ്ങാട്ടെ കൊച്ചു മേശ മാത്രമുള്ള മുറുക്കാന്‍ കടയിലും കുഞ്ഞിണ്ണനെ സംബന്ധിച്ച് റേഡിയോ അവിഭാജ്യഘടകമായിരുന്നു. ആളുകള്‍ റേഡിയോ ഉപയോഗിക്കാതായപ്പോഴും കുഞ്ഞിക്കണ്ണന് റേഡിയോയെ കൂടെ കൊണ്ടു നടന്നു. കടയ്ക്കു ചുറ്റും ആകാശവാണി വാര്‍ത്തകളും ചലച്ചിത്രഗാനങ്ങളും കേള്‍ക്കാന്‍ ആളുകള്‍ കൂടുമായിരുന്നു. അതിനിടെ പ്രമേഹത്താല്‍ ഒരു കാല് മുറിച്ചു മാറ്റേണ്ടി വന്നു. പിന്നീട് കൃത്രിമ കാലുമായാണ് ജീവിതം തള്ളിനീക്കിയത്. ഇതോടെയാണ് തട്ടുകട ഒഴിവാക്കി നഗരത്തില്‍ മുറുക്കാന്‍ കട തുടങ്ങിയത്. ഇവിടെയും റേഡിയോയെ കൂടെ കൊണ്ടു നടന്നിരുന്നു. അടയ്ക്കയും വെറ്റിലയും ചുണ്ണാമ്പും നിറച്ചു വച്ച കൊച്ചു മേശയുടെ താഴെ ഭാഗത്തായിരുന്നു റേഡിയോയുടെ സ്ഥാനം. ശബ്ദം കുറച്ചു വച്ച് വാര്‍ത്തകളും മറ്റു പരിപാടികളും കേള്‍ക്കുക പതിവായിരുന്നു. കുഞ്ഞിക്കണ്ണന്റെ റേഡിയോ കമ്പം ഇവിടെയെത്തുന്നവര്‍ കൗതുകത്തോടെയാണ് കണ്ടിരുന്നത്. ഭാര്യ: ബി.കെ. ജാനു. മക്കള്‍: സുകുമാരന്‍ (കോണ്‍ക്രീറ്റ് തൊഴിലാളി അരയി), സുമ, സുനില്‍. മരുമക്കള്‍: രജനി (തട്ടുമ്മല്‍), സന്തോഷ് (വടകര).