ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ടൗണുകള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ കുമ്പളയില്‍ മാത്രം വികസനം മുഖംതിരിച്ചു നില്‍ക്കുന്നത് എന്തുകൊണ്ട്? എവിടെയാണ് പോരായ്മ. ആരാണ് തടസ്സം? കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. പരിഹാരമാകട്ടെ ഇനിയും അകലെ തന്നെ.
കുമ്പള പ്രാഥമികാരോഗ്യകേന്ദ്രം (സി.എച്ച്.സി), ബസ്സ്റ്റാന്റ്, പൊതു ശൗചാലയം, റെയില്‍വേ സ്റ്റേഷന്‍, മത്സ്യമാര്‍ക്കറ്റ്, മാലിന്യ സംസ്‌കരണ കേന്ദ്രം, ടൂറിസം വികസനം എന്നിവയിലൂന്നിയാണ് പതിറ്റാണ്ടുകളായി ചര്‍ച്ചകള്‍ നടന്നു വരുന്നതും വികസന സാധ്യതകള്‍ ആരായുന്നതും.
അവഗണനയുടെ ഒട്ടനവധി വിഷയങ്ങള്‍ കുമ്പളക്ക് പറയാനുണ്ട്. കാറ്റടിച്ചാല്‍ തടസ്സം നേരിടുന്ന വൈദ്യുതിബന്ധം, നിന്നുതിരിയാന്‍ ഇടമില്ലാത്ത കോയിപ്പാടി ഗ്രൂപ്പ് വില്ലേജ് ഓഫീസ്, പിടിച്ചെടുത്ത വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന പൊലീസ് സ്റ്റേഷന്‍ പരിസരം, മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ സംരക്ഷണത്തിനായുള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയോടുള്ള അവഗണന, കായികരംഗത്തെ അവഗണന ഇങ്ങനെ പോകുന്നു വര്‍ഷങ്ങളായി കുമ്പളയുടെ അവഗണനയുടെ കഥകള്‍…
ഇതിലൊക്കെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കുമ്പള ടൗണ്‍ വികസനവും ശാസ്ത്രീയമായ ബസ്സ്റ്റാന്റ് സമുച്ചയവും പൊതു ശൗചാലയവും തന്നെയാണ്. വര്‍ഷാവര്‍ഷം കുമ്പള പഞ്ചായത്ത് ടൗണ്‍ വികസനത്തിന് ഊന്നല്‍ നല്‍കി ബഡ്ജറ്റ് ഉണ്ടാക്കുമെങ്കിലും വെളിച്ചം കാണാതെ രണ്ടു പതിറ്റാണ്ട് കാലമായി. സാങ്കേതിക തടസവാദങ്ങളൊക്കെ പറയുമെങ്കിലും അത് പരിഹരിക്കാനും പദ്ധതികള്‍ നടപ്പിലാക്കാനും ഭരണസമിതി കാണിക്കുന്ന അനാസ്ഥ തന്നെയാണ് ഇവിടെ വിഷയവും. മൂന്ന് കോടിയുടെ ഷോപ്പിംഗ് സെന്ററും ശൗചാലയവും നിര്‍മ്മിക്കുമെന്ന് 2020ല്‍ അന്നത്തെ പ്രസിഡണ്ട് കെ.എല്‍ പുണ്ഡരീകാക്ഷ പറഞ്ഞത് മാത്രം മിച്ചം. കുമ്പള ടൗണില്‍ പഞ്ചായത്തിന് 40 സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ട്. വികസനം ബഡ്ജറ്റില്‍ ഫണ്ട് നീക്കി വെക്കലില്‍ മാത്രമൊതുങ്ങി.
ഒരേസമയത്ത് മംഗലാപുരത്തുനിന്ന് വരുന്നതും മംഗലാപുരത്തേക്ക് പോകുന്നതുമായ കര്‍ണാടക-കേരള കെ.എസ്.ആര്‍.ടി.സി ബസുകള്‍, കാസര്‍കോട്-കുമ്പള -തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ ഇവക്കൊക്കെ ഇടുങ്ങിയ ബസ്‌സ്റ്റാന്റില്‍ കയറാന്‍ ഏറെ പാടുപെടുകയാണ്. കുമ്പളയിലെ ഒട്ടനേകം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍, വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍, സര്‍ക്കാര്‍ സകൂളുകളിലേക്കും സ്വകാര്യ സ്‌കൂള്‍, കോളേജുകളിലേക്കുമെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇത്രയും ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യം കുമ്പളയിലില്ല. ടൗണില്‍ എത്തുന്നവര്‍ക്ക് ഒന്നു മൂത്രമൊഴിക്കണമെങ്കില്‍ പോലും സൗകര്യമൊരുക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല എന്നത് നാണക്കേട് തന്നെയാണ്.
ദിവസേന മുന്നൂറോളം രോഗികള്‍ എത്തുന്ന കുമ്പളയിലെ ഏക സര്‍ക്കാര്‍ ആസ്പത്രിയാണ് സി.എച്ച്.സി. മത്സ്യത്തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരും ഏറെ ആശ്രയിക്കുന്നതും ഈ ചികിത്സാലയത്തെ തന്നെയാണ്. എന്നിട്ടും ഈ ആതുരാലയത്തോട് അവഗണന തന്നെയാണ് അധികൃതര്‍ കാണിക്കുന്നത്. കാലപ്പഴക്കം കൊണ്ട് മേല്‍ക്കൂര ദ്രവിച്ചു ഓടുമേഞ്ഞ കെട്ടിടങ്ങളിലാണ് ഇപ്പോഴും ചികിത്സക്കായി ഉപയോഗിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് 61 വര്‍ഷത്തെ പഴക്കമുണ്ട്. മറ്റു പഞ്ചായത്തുകളിലെ സി.എച്ച്.സി.കളില്‍ വേണ്ട വിധത്തിലുള്ള വികസനങ്ങളും കെട്ടിടങ്ങളുമൊക്കെ ഉയര്‍ന്നു വരുമ്പോള്‍ കുമ്പളയെ മാത്രം അവഗണിക്കപ്പെടുന്നു. അനുമതി ലഭിച്ച ഡയാലിസിസ് സെന്ററിന് പോലും പ്രവര്‍ത്തനം തുടങ്ങാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. ആസ്പത്രി വികസനത്തിനായി സമര്‍പ്പിക്കപ്പെടുന്ന പദ്ധതികളൊക്കെ വെളിച്ചം കാണാതെ പോകുന്നു. ഇവിടെ സാങ്കേതിക തടസ്സം പറഞ്ഞ് ആസ്പത്രിയുടെ വികസനം മുടക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രോഗികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. കിടത്തി ചികിത്സയൊന്നും ആസ്പത്രിയിലില്ല. പഴയ കാലത്തുണ്ടായിരുന്ന ഗൈനോക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധര്‍, രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ എന്നിവരില്ല. ഒരേക്കറോളം സ്ഥലം ഉണ്ടായിട്ടും വികസനം എത്തിനോക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ചികിത്സാലയത്തിന് അത്യാധുനിക രീതിയിലുള്ള കെട്ടിടങ്ങളും ചികിത്സാ സംവിധാനങ്ങളും ഒരുക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്. എന്നിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല.
ഏറെ കൊട്ടിഘോഷിച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് ഉപയോഗശൂന്യമായി കിടക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് നന്നാക്കാനുള്ള നടപടികള്‍ കടലാസില്‍ തന്നെ ഒതുങ്ങുന്നു. മത്സ്യവില്‍പ്പനയൊക്കെ റോഡ് വക്കിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ്. ഇപ്പോള്‍ മത്സ്യ വില്‍പന സ്‌കൂള്‍ റോഡിലും കുമ്പള ടൗണ്‍ വരെയും എത്തിയിട്ടുണ്ട്. ഇത് വ്യാപാരികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലെ മത്സ്യ വില്‍പ്പനക്ക് എതിരെ ഡി.ജി.പിക്കു പോലും വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് മത്സ്യ വില്‍പന മത്സ്യ മാര്‍കറ്റിലേക്ക് തന്നെ മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും പഴയ സ്ഥിതി തന്നെയായി. മത്സ്യമാര്‍ക്കറ്റ് ആധുനിക സംവിധാനത്തോടെ പുതുക്കിപ്പണിയുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. സ്ഥലപരിമിതിയും ശുചീകരണ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് മത്സ്യമാര്‍ക്കറ്റ് ഉപയോഗശൂന്യമാകാന്‍ കാരണമായത്. നിര്‍മ്മാണ സമയത്ത് ഇത് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാതെ പോയതാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ആധുനികരീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ ഫണ്ട് അനുവദിച്ചതായി പറയാന്‍ തുടങ്ങിയിട്ടും നാളേറെയായി. എന്നിട്ടും മത്സ്യമാര്‍ക്കറ്റ് വികസന കാര്യത്തില്‍ മെല്ലെ പോക്കാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കുമ്പള പഞ്ചായത്തില്‍ മാലിന്യ സംസ്‌കരണത്തിന് വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. മാലിന്യ സംസ്‌കരണം എങ്ങനെ നടപ്പിലാക്കാമെന്ന് പഠിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് ഭരണസമിതി ബാംഗ്ലൂരിലേക്ക് സന്ദര്‍ശനം നടത്തിയത് മാത്രം മിച്ചം. ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം കൊണ്ട് ഇടുന്നത് എതിര്‍പ്പ് വന്നതോടെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മാലിന്യശേഖരണ നീക്കം കുമ്പളയില്‍ പാളിയത്. കുമ്പളയില്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ പൊതുവിടങ്ങളില്‍ വലിച്ചെറിയപ്പെടുന്നു. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്. മാലിന്യം തീയിട്ട് നശിപ്പിക്കുന്നത് വലിയ കുറ്റമാണെന്നിരിക്കെ നടപടികള്‍ ഉണ്ടാകാത്തത് കൊണ്ടാണ് ഇത് തുടരുന്നത്.
വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മണ്ണിനോട് അലിഞ്ഞു ചേരാത്തതും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ദേശീയപാത വികസനം നടക്കുന്നതിനാല്‍ ദേശീയപാതയോരത്തുള്ള മാലിന്യങ്ങളൊക്കെ നിര്‍മ്മാണത്തിനിടെ മണ്ണിനടിയിലായി എന്നത് ആശ്വസിക്കാമെങ്കിലും ഇനി മാലിന്യങ്ങള്‍ എവിടെ കൊണ്ടിടും എന്ന വലിയ ചോദ്യം ബാക്കിയാവുന്നു. ഇതിന് വലിയതോതിലുള്ള മാലിന്യ സംസ്‌കരണ പദ്ധതികള്‍ തന്നെ വേണം. ഈ കാര്യത്തില്‍ ചര്‍ച്ചകളും പരിഹാര നടപടികളും അനിവാര്യമാണ്. പ്ലാസ്റ്റിക് ശേഖരണവുമായി ബന്ധപ്പെട്ട ഹരിതകര്‍മ്മസേന നടത്തുന്ന പ്രവര്‍ത്തനങ്ങളും വേണ്ടത്ര വിജയം കണ്ടിട്ടില്ല. വീടുകളിലെ മാലിന്യം ശേഖരണത്തിന് ഇവര്‍ എത്തുന്നുമില്ല. ഇതിന് ഫീസ് ഈടാക്കുന്നതിനാല്‍ വ്യാപാരികളും വീട്ടുകാരും പദ്ധതിയോട് മുഖംതിരിച്ചു നില്‍ക്കുകയും ചെയ്യുന്നു.
കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വളരെ വിശാലമായ മൈതാനമുണ്ട്. തുളു നാടിന്റെ കബഡിയും ക്രിക്കറ്റും, ഫുട്‌ബോള്‍ മത്സരങ്ങളുമൊക്കെ ദിവസേനയെന്നോണം നടക്കുന്നത് കുമ്പള ടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ മൈതാനത്താണ്. മൈതാനം സ്റ്റേഡിയമാക്കി ഉയര്‍ത്തണമെന്ന് കായിക പ്രേമികള്‍ നിരന്തരമായി ആവശ്യപ്പെട്ട് വരുന്നുമുണ്ട്.
കാസര്‍കോടിന്റെ കായിക മേഖലക്ക് നിരവധി പദ്ധതികള്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കുമ്പോഴും കുമ്പളയുടെ ഈ ആവശ്യം പരിഗണിക്കാതെ പോകുന്നു. കുമ്പളയിലെ കാല്‍പന്ത് കളിയിലെ ഗതകാല സ്മരണകളുണര്‍ത്തുന്ന മൈതാനമാണിത്. ഇവിടത്തെ കാല്‍പന്ത് കളിക്ക് നൂറ് വര്‍ഷത്തെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത് ബ്രിട്ടീഷുകാര്‍ പോലും കളിക്കാന്‍ ഈ മൈതാനം ഉപയോഗപ്പെടുത്തിയിരുന്നുവത്രേ.
ഒരുപാട് കര്‍ഷകരുള്ള ഗ്രാമ പഞ്ചായത്താണ് കുമ്പള. ഏറെയും നെല്‍, നാളികേര, അടയ്ക്ക(കവുങ്ങ്), പച്ചക്കറി കൃഷി കര്‍ഷകരാണ് അധികവും. കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കുമ്പള ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കൂടി നടത്തുന്നുണ്ടെങ്കിലും വലിയ ചലനമുണ്ടാക്കാനായിട്ടില്ല. കാലാവസ്ഥ വ്യതിയാനം ഇതിന് തടസ്സമാവുകയും ചെയ്യുന്നുണ്ട്. തരിശ് നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി ബമ്പ്രാണ വയല്‍, താഴെ കൊടിയമ്മ എന്നിവിടങ്ങളില്‍ 70ഏക്കര്‍ തരിശ് ഭൂമിയില്‍ 2020-21 വര്‍ഷത്തില്‍ നെല്‍കൃഷി ഇറക്കിയെങ്കിലും ക്രമം തെറ്റിയുള്ള കാലാവസ്ഥ ചതിച്ചു. പദ്ധതി വേണ്ടത്ര വിജയം കണ്ടില്ല.
കുമ്പളയില്‍ ഏകദേശം 150ഏക്കര്‍ കൃഷി ഭൂമിയുണ്ടെന്നാണ് കണക്ക്. ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള മറ്റു കൃഷി രീതികള്‍ നടപ്പിലാക്കാന്‍ കാര്‍ഷിക പദ്ധതികള്‍ക്കാവുമെന്ന് കര്‍ഷകര്‍ പറയുന്നു. അതിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇപ്പോള്‍ കാര്‍ഷിക മേഖലക്ക് നാമമാത്രമായ തുകയാണ് പഞ്ചായത്ത് അനുവദിക്കുന്നത്. ഇതിലൂടെ വലിയ പദ്ധതികള്‍ നടപ്പിലാക്കാനാവില്ല. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കണം.
ലക്ഷ്യ ബോധമില്ലാത്ത പദ്ധതികള്‍ക്ക് പകരം പഞ്ചായത്തിലെ കാര്‍ഷിക സാധ്യതകളെ അറിഞ്ഞു കൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കണം.
‘കര്‍ഷകര്‍ കടത്തില്‍ ജനിക്കുന്നു, കടത്തില്‍ ജീവിക്കുന്നു, കടത്തില്‍ മരിക്കുന്നു’ എന്ന അവസ്ഥ മാറണം, മാറ്റണം.
(തുടരും)
-മുഹമ്മദ് മൊഗ്രാല്‍