കോവിഡ് ബജറ്റ്: വാക്‌സിന് 1000 കോടി, അനുബന്ധ ഉപകരണങ്ങള്‍ക്ക് 500 കോടി

തിരുവനന്തപുരം: കോവിഡിനെ തുരത്താനും ഈ മഹാമാരിയില്‍ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്താനും വേണ്ടി ആരോഗ്യ മേഖലയ്ക്ക് തുക വാരിക്കോരി നല്‍കിയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്റെ കന്നി ബജറ്റ് ഇന്ന് രാവിലെ നിയമസഭയില്‍ അവതരിപ്പിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നുമില്ല. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ നികുതികള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണെങ്കിലും കോവിഡും ലോക്ഡൗണും മൂലം എല്ലാ മേഖലയും അടഞ്ഞ് കിടക്കുമ്പോള്‍ അതിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനാണ് ധനമന്ത്രി […]

തിരുവനന്തപുരം: കോവിഡിനെ തുരത്താനും ഈ മഹാമാരിയില്‍ നിന്ന് കേരള ജനതയെ രക്ഷപ്പെടുത്താനും വേണ്ടി ആരോഗ്യ മേഖലയ്ക്ക് തുക വാരിക്കോരി നല്‍കിയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്റെ കന്നി ബജറ്റ് ഇന്ന് രാവിലെ നിയമസഭയില്‍ അവതരിപ്പിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നുമില്ല. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ നികുതികള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണെങ്കിലും കോവിഡും ലോക്ഡൗണും മൂലം എല്ലാ മേഖലയും അടഞ്ഞ് കിടക്കുമ്പോള്‍ അതിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനാണ് ധനമന്ത്രി തന്റെ കന്നി ബജറ്റില്‍ പ്രധാന്യം നല്‍കിയത്. ആരോഗ്യ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.
ആസ്പത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും 700 കോടിയോളം രൂപ നീക്കി വെച്ചു.
കേന്ദ്രത്തില്‍നിന്നും കോവിഡ് വാക്‌സിന്‍ ആവശ്യത്തിനു ലഭിക്കാത്തതിനാല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാന്‍ 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടിയും നീക്കിവച്ചത് ശ്രദ്ധേയമായ നടപടിയായി. കോവിഡ് രോഗികളുടെ ചികില്‍സയ്ക്ക് 150 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെങ്കിലും അത് എവിടെയാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കാര്‍ഷിക വ്യവസായ സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനു 1600 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ 1000 കോടിരൂപയുടെ വായ്പ നല്‍കും.
5 ലക്ഷം രൂപ വരെയുള്ള വായ്പ 4 ശതമാനം പലിശയ്ക്കു ലഭ്യമാക്കും. ഇതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്. റബ്ബര്‍ കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള സബ്‌സിഡി കുടിശിക കൊടുക്കാനായി 50 കോടിരൂപ വകയിരുത്തി. കുടുംബശ്രീ ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടിയായി ഉയര്‍ത്തി. വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നോളജ് ഇക്കോണമി ഫണ്ട് 200 കോടിയില്‍നിന്ന് 300 കോടിയായി ഉയര്‍ത്തി.
പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ നല്‍കും. പലിശ ഇളവ് നല്‍കുന്നതിനായി 25 കോടി വകയിരുത്തി. കെ.എഫ്.സിയുടെ വായ്പ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെ.എഫ്.സി അനുവദിക്കും.
ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് മാര്‍ക്കറ്റിങിന് 50 കോടി രൂപ അധികമായി വകയിരുത്തി.
ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ അനുവദിച്ചു.
മുഴുവന്‍ വില്ലേജ് ഓഫിസുകളും സ്മാര്‍ട്ടാക്കും.
കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി 5 കോടി രൂപ വകയിരുത്തി.
കെ.ആര്‍.ഗൗരിയമ്മയ്ക്കും ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തി.

Related Articles
Next Story
Share it