ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം; സംസ്‌കാരം ചൊവ്വാഴ്ച

കൊച്ചി: സിനിമാ ആസ്വാദകരെ ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി വിടപറഞ്ഞ നടനും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. ഇന്ന് രാവിലെ എട്ട് മണിമുതല്‍ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച പ്രിയനടന്റെ മൃതദേഹം ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങള്‍ ഒഴുകിയെത്തി. സംസ്‌കാരം നാളെയാണ്.കൊച്ചി ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ നിന്ന് 8.10ഓടെ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കുകയായിരുന്നു. വെള്ളിത്തിരയില്‍ ചിരിപ്പടക്കം തീര്‍ത്ത അതുല്യ കലാകാരനെ ഒരു നോക്ക് കാണാന്‍ കടുത്ത ചൂട് വകവെക്കാതെ ആരാധകര്‍ പ്രവഹിക്കുന്നുണ്ട്.മന്ത്രിമാരായ […]

കൊച്ചി: സിനിമാ ആസ്വാദകരെ ദുഃഖത്തിലാഴ്ത്തി ഇന്നലെ രാത്രി വിടപറഞ്ഞ നടനും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. ഇന്ന് രാവിലെ എട്ട് മണിമുതല്‍ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച പ്രിയനടന്റെ മൃതദേഹം ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങള്‍ ഒഴുകിയെത്തി. സംസ്‌കാരം നാളെയാണ്.
കൊച്ചി ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ നിന്ന് 8.10ഓടെ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കുകയായിരുന്നു. വെള്ളിത്തിരയില്‍ ചിരിപ്പടക്കം തീര്‍ത്ത അതുല്യ കലാകാരനെ ഒരു നോക്ക് കാണാന്‍ കടുത്ത ചൂട് വകവെക്കാതെ ആരാധകര്‍ പ്രവഹിക്കുന്നുണ്ട്.
മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു ഉള്‍പ്പടെയുള്ളവര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങള്‍ക്കായും സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവന്‍ ആളുകള്‍ക്കും ഇവിടെ തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ഉച്ചയോടെ സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോയി. 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ നാളെ രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഇവിടെ ഇന്നസെന്റിന്റെ കുടുംബ കല്ലറയുണ്ട്. മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിന് അന്ത്യനിദ്ര ഒരുക്കുക.
മലയാള ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റിന്റെ വേര്‍പാട് മലയാള സിനിമാ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാത്രി 10.30ന് കൊച്ചിയിലെ വി.പി.എസ് ലേക്ക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം.
750 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഇന്നസെന്റ് 75-ാം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. 1972ല്‍ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ടായിരുന്നു. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം 'കാന്‍സര്‍ വാര്‍ഡിലെ ചിരി' ഉള്‍പ്പടെ എട്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Related Articles
Next Story
Share it