ദുരന്തം വീണ്ടും; ചാലയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; പ്രദേശത്ത് ആളുകളെ ഒഴിപ്പിച്ചു

കണ്ണൂര്‍: എടക്കാട് ചാലയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പാചകവാതകം ചോരുന്നതിനാല്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി വിലക്കി. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. 2012ല്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഇരുപതു പേര്‍ മരിക്കാനിടയായ ദുരന്തസ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെയാണ് ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്നത്. മംഗളൂരു ഭാഗത്തുനിന്നു വന്ന ടാങ്കര്‍ ലോറി റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോര്‍ച്ചയുണ്ടെന്നാണ് സൂചന. ഡ്രൈവര്‍ മാത്രമാണ് […]

കണ്ണൂര്‍: എടക്കാട് ചാലയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പാചകവാതകം ചോരുന്നതിനാല്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി വിലക്കി. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. 2012ല്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഇരുപതു പേര്‍ മരിക്കാനിടയായ ദുരന്തസ്ഥലത്തുനിന്ന് നൂറ് മീറ്റര്‍ അകലെയാണ് ഇപ്പോള്‍ അപകടമുണ്ടായിരിക്കുന്നത്.

മംഗളൂരു ഭാഗത്തുനിന്നു വന്ന ടാങ്കര്‍ ലോറി റോഡിലെ വളവില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറിന്റെ മൂന്നുഭാഗത്ത് ചോര്‍ച്ചയുണ്ടെന്നാണ് സൂചന. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊട്ടിത്തെറി ഒഴിവാക്കാന്‍ ടാങ്കറിനു മുകളിലേക്ക് ഫയര്‍ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളം ചീറ്റുന്നുണ്ട്.

അപകടം നടന്നതിന്റെ നൂറു മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. ഗതാഗതം തോട്ടട, നടാല്‍ വഴി തിരിച്ചുവിട്ടു. 2012 ആഗസ്ത് 27ന് രാത്രി പതിനൊന്നോടെയാണ് ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തമുണ്ടായത്. ഇരുപതു പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. അതിനുശേഷവും ചാല ബൈപാസ് പരിസരത്ത് പലതവണ ടാങ്കര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ടു. എന്നാല്‍ ചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവാകുകയായിരുന്നു.

Related Articles
Next Story
Share it