ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് മലയാള സിനിമയിലേക്കോ? എന്‍സിബി അറസ്റ്റ് ചെയ്തത് എന്‍ഫോഴ്സ്മെന്റ് സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍

ബംഗളൂരു: നടനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലും പിടിമുറുക്കുന്നുവെന്ന് സൂചന. കേസിലെ പ്രതിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ നേരത്തെ തന്നെ മലയാള സിനിമയിലെ നിരവധി പേരുകള്‍ ആരോപണവിധേയമായിരുന്നു. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് തിരിച്ചടിയായത്. ആഗസ്റ്റ് 21ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് […]

ബംഗളൂരു: നടനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലും പിടിമുറുക്കുന്നുവെന്ന് സൂചന. കേസിലെ പ്രതിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ നേരത്തെ തന്നെ മലയാള സിനിമയിലെ നിരവധി പേരുകള്‍ ആരോപണവിധേയമായിരുന്നു.

കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് തിരിച്ചടിയായത്. ആഗസ്റ്റ് 21ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയില്‍ തന്റെ ഹോട്ടല്‍ ബിസിനസിനായി ആറു ലക്ഷം രൂപ ബിനീഷ് കോടിയേരി നല്‍കിയെന്നായിരുന്നു മൊഴി. എന്നാല്‍, ഇതുസംബന്ധിച്ച് ബിനീഷിനെ ചോദ്യം ചെയ്തതോടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തുകയായിരുന്നു.

അനൂപ് മുഹമ്മദ്, ബംഗളൂരു സ്വദേശിനി അനിഘ, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍ എന്നിവരുടെ അറസ്റ്റിന് പിന്നാലെ കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരടക്കമുള്ളവരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെയാണ് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട ബംഗളൂരുവിലെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

എന്‍.സി.ബിയും ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്ന മയക്കുമരുന്ന് കേസുകളിലെ ഹവാല ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.

2015 മുതല്‍ 2020 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 70 ലക്ഷം രൂപ വന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ 30 ലക്ഷം രൂപ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് ലഭിച്ചത്. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അനൂപിനെ ആദ്യം ചോദ്യം ചെയ്ത ഇ.ഡി പിന്നീട് ഒക്‌ടോബര്‍ ആറിന് ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഓഫിസില്‍ വിളിച്ചുവരുത്തി ആറു മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്തു.

അനൂപിന്റെ ലഹരി ഇപാടുകളെ കുറിച്ച് അറിയില്ലെന്നും ഹോട്ടല്‍ ബിസിനസിനായാണ് ആറു ലക്ഷം രൂപ രണ്ടു തവണയായി താന്‍ അനൂപിന് കടം നല്‍കിയതെന്നും ബിനീഷ് മൊഴി നല്‍കി. താന്‍ ബിനീഷിനോടാണ് പണം ആവശ്യപ്പെട്ടതെന്നും തന്റെ അക്കൗണ്ടിലെത്തിയ പണത്തിന്റെ സ്രോതസ്സിനെ കുറിച്ച് അറിയില്ലെന്നുമാണ് അനൂപ് നല്‍കിയ മൊഴി. വീണ്ടും അനൂപിനെയും ബിനീഷിനെയും ചോദ്യം ചെയ്ത ഇ.ഡി ബിനീഷിനെതിരായ കുരുക്ക് മുറുക്കുകയായിരുന്നു. അനൂപിന്റെ ഹോട്ടല്‍ ബിസിനസിന്റെ മറവില്‍ മയക്കുമരുന്ന് ഇടപാടുകള്‍ക്കായി വന്‍തോതില്‍ കള്ളപ്പണം ചെലവഴിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം.

കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിനകമാണ് എന്‍ഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ബിനീഷ് ഹാജരായത്. കഴിഞ്ഞതവണ ചോദ്യം ചെയ്യല്‍ നടന്ന ശാന്തി നഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സോണല്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എത്തിയത്. വളരെ രഹസ്യമായി പത്ത് മണിക്ക് ഇ ഡി ഓഫീസിലെത്തിയ ബിനീഷിനെ ഉച്ചയ്ക്ക് രണ്ടേക്കാലോടെയാണ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറിനിടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന അനൂപിന്റെ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

Related Articles
Next Story
Share it