കാസര്‍കോട്ടെ കച്ചവടക്കാര്‍ ആത്മഹത്യാ മുനമ്പില്‍...

കടക്കെണിയില്‍ കുരുങ്ങി കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത സിറ്റിടവറിനടുത്ത ജ്യൂസ് വ്യാപാരി മധൂര്‍ നിവാസി ഹസൈനാറിന്റെ തിരോധാനവും ഏകോപന സമിതിയും ഫുട്പാത്ത് കച്ചവടക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുമാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. രണ്ടു കാറ്റഗറിയിലുള്ള വ്യാപാരികളാണെങ്കിലും ഇരുവരും നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്.കാസര്‍കോട് നഗരം എന്ന് വിവക്ഷിക്കുന്നത് കാസര്‍കോട് ട്രാഫിക് ജംഗ്ഷന്‍ മുതല്‍ നുള്ളിപ്പാടിവരെയും വടക്ക് കറന്തക്കാട് മുതല്‍ തളങ്കര ദീനാര്‍ വരെയുമാണ്. എം.ജി റോഡ്, മാര്‍ക്കറ്റ് റോഡ്, എം.എ ബസാര്‍, കെ.പി.ആര്‍ റാവു റോഡ്, നായക്‌സ് റോഡ്, ബസ്സ്റ്റാന്റ് […]

കടക്കെണിയില്‍ കുരുങ്ങി കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത സിറ്റിടവറിനടുത്ത ജ്യൂസ് വ്യാപാരി മധൂര്‍ നിവാസി ഹസൈനാറിന്റെ തിരോധാനവും ഏകോപന സമിതിയും ഫുട്പാത്ത് കച്ചവടക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുമാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. രണ്ടു കാറ്റഗറിയിലുള്ള വ്യാപാരികളാണെങ്കിലും ഇരുവരും നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്.
കാസര്‍കോട് നഗരം എന്ന് വിവക്ഷിക്കുന്നത് കാസര്‍കോട് ട്രാഫിക് ജംഗ്ഷന്‍ മുതല്‍ നുള്ളിപ്പാടിവരെയും വടക്ക് കറന്തക്കാട് മുതല്‍ തളങ്കര ദീനാര്‍ വരെയുമാണ്. എം.ജി റോഡ്, മാര്‍ക്കറ്റ് റോഡ്, എം.എ ബസാര്‍, കെ.പി.ആര്‍ റാവു റോഡ്, നായക്‌സ് റോഡ്, ബസ്സ്റ്റാന്റ് ക്രോസ് റോഡ്, ബാങ്ക് റോഡ്, ന്യൂ ബസ്സ്റ്റാന്റ്, ബീച്ച് റോഡ്, ഫോര്‍ട്ട്‌റോഡ്, ചക്കര ബസാര്‍ മുതലായ റോഡുകളിലാണ് കാസര്‍കോട്ടെ കമ്പോളങ്ങള്‍. ഒരു കാലത്ത് തിരക്ക് കൂടിയ കാസര്‍കോടിന്റെ ബര്‍മ്മ ബസാര്‍ ആയ ചക്കരബസാര്‍ ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പായി മാറിയിരിക്കുന്നു. വിദേശവസ്തുക്കള്‍ വില്‍പ്പന ചെയ്യുന്ന മലബാറിലെ ഏറ്റവും വലിയ കമ്പോളമായിരുന്നു ഒരുകാലത്ത് ചക്കരബസാര്‍.
1984ല്‍ ഇവിടെ ജില്ല രൂപീകൃതമായി. തത്സമയം ഇവിടത്തെ വ്യാപാരികള്‍ സ്വപ്‌നത്തിലായിരുന്നു. നിലവിലുള്ള വ്യാപാരം ഇരട്ടിക്കുമെന്നും ജില്ലാതലത്തിലുള്ള ഏജന്‍സികള്‍ ലഭിക്കുമ്പോള്‍ ഹോള്‍സെയില്‍ സാധനങ്ങളെല്ലാം ഇവിടെ നിന്ന് ലഭിക്കുമെന്നും അത് കച്ചവടത്തിന് വലിയതലത്തിലുള്ള ആക്കം കൂട്ടുമെന്നും ശുഭപ്രതീക്ഷവെച്ചു. കാസര്‍കോട് ജില്ല രൂപീകരണത്തോടെ ജില്ലാതല ഓഫീസുകളടക്കം നഗരപ്രാന്തത്തിലുണ്ടായിരുന്ന 75 ശതമാനം ഗവ. ഓഫീസുകളും വിദ്യാനഗറിലേക്ക് പറിച്ച് നടുകയായിരുന്നു. നഗരഹൃദയത്തില്‍ തന്നെ ഉണ്ടായിരുന്ന കോടതി സമുച്ചയം ജില്ലാ പൊലീസ് ഓഫീസും അടക്കം ഒട്ടുമിക്ക താലൂക്ക് തല ഓഫീസുകളും ഇന്ന് വിദ്യാനഗറിലാണ്. ഇതോടെ കാസര്‍കോട് എം.എ. ബസാര്‍, റെയില്‍വെ സ്റ്റേഷന്‍ റോഡ്, തായലങ്ങാടി എന്നിവിടങ്ങളിലെ കമ്പോളങ്ങള്‍ ശുഷ്‌ക്കിച്ചു. ഇതിന്റെ മറുപുറം വിദ്യാനഗറിലും നായന്മാര്‍മൂലയിലും ചെര്‍ക്കളയിലും രാപ്പകല്‍ ഭേദമന്യേ എല്ലാതരം വ്യാപാരങ്ങളും സജീവമായി. പുതിയ ബസ്സ്റ്റാന്റ് വന്നതോടെ നല്ലൊരു ഭാഗം കച്ചവടവും അങ്ങോട്ടേക്ക് തിരിഞ്ഞു.
ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് വന്നതോടെ ഇവിടത്തെ നിത്യസന്ദര്‍ശകരായ ഉപ്പള, കുമ്പള, മൊഗ്രാല്‍ സ്വദേശികളേറെയും കാസര്‍കോട് നഗരത്തില്‍ അപൂര്‍വ്വമായി. ഈ അടുത്ത് വരെ കാസര്‍കോട് നഗരവുമായി ഇഴചേര്‍ന്നിരുന്നു. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, രജിസ്ട്രാര്‍ ഓഫീസ് ഡി.ഇ.ഒ. ഓഫീസ്, കോടതികള്‍, വ്യവസായ ഓഫീസ് മുതലായ താലൂക്ക്തല ഓഫീസുകളില്‍ വരുന്നവരായിരുന്നു ഏറെയും. അങ്ങനെവരുന്നവര്‍ ഇവിടെ നിന്ന് വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങിയാണ് വീടണയാറ്.
കാസര്‍കോട് നഗരത്തില്‍ അടച്ച് പൂട്ടുന്ന വ്യാപാരസ്ഥാപനങ്ങളുടെ എണ്ണം അനുദിനം കൂടുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും ഗതാഗതക്കുരുക്കും ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും എല്ലാം ചേരുമ്പോള്‍ കാസര്‍കോട്ടെ വ്യാപാര മേഖലയെ പിടിച്ചുകുലുക്കുകയാണ്. ഡസണ്‍ കണക്കിന്റെ കച്ചവടസ്ഥാപനങ്ങളാണ് ഈ അടുത്ത് അടച്ച് പൂട്ടിയത്. ഇതോടെ നൂറുകണക്കിന് ചെറുപ്പക്കാരുടെ തൊഴില്‍ ഇല്ലാതാവുകയും ചെയ്തു. ഗള്‍ഫില്‍ നിന്നുള്ള പണം വരവ് കുറഞ്ഞതും നഗരത്തിലെ മിക്കറോഡുകളിലെയും ഗതാഗതകുരുക്കും പാര്‍ക്കിംഗ് സൗകര്യമില്ലാത്തതുമാണ് കച്ചവടം തുലോംകുറയാനുള്ള മുഖ്യ കാരണം. ചെറുതും വലുതുമായ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങള്‍ കച്ചവടമില്ലാത്തതിന്റെ കാരണം കൊണ്ട് നഷ്ടത്തിലാണ്.
കേന്ദ്രഗവണ്‍മെന്റിന്റെ കടുത്ത നിയന്ത്രണം വന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖല തീര്‍ത്തും നിശ്ചലമായമട്ടാണ്. സ്വത്ത് കച്ചവടം നിലച്ചതോടെ പണത്തിന്റെ ശ്രോതസ്സും സാധാരണക്കാരുടെ കയ്യിലെ കരുതലും തുലോം നിലച്ചു. സ്വത്ത് കച്ചവടം നടക്കുമ്പോള്‍ വിറ്റ ആളുടെ കയ്യില്‍ നിന്ന് പല ആളുകളുടെ കയ്യിലേക്കും ആ പണം ഒഴുകുകയാവും. ഇന്ന് ആരുടെ കൈയിലും പണം കമ്മിയാണ്. അതുകൊണ്ട് തന്നെ നാട്ടിലെ സാധാരണക്കാരന് കടയില്‍ പോയി വേണ്ടുന്ന സാധനങ്ങള്‍ വാങ്ങാനും പറ്റുന്നില്ല.
മോദി ഗവണ്‍മെന്റിന്റെ നോട്ട് നിരോധനവും ഇവിടത്തെ വ്യാപാര കമ്മിയുടെ ആക്കം കൂട്ടി. ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് എല്ലാവക നിത്യോപയോഗ സാധനങ്ങളുടെയും വില താഴോട്ട് വരുമെന്നാണ് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചത്. ഉണ്ടായത് നേരെ വിപരീതവും. വ്യാപാരികളുടെ ലാഭശതമാനം കുറയുകയും ചെയ്തു. കാസര്‍കോട് നഗരത്തിന് അനുബന്ധമായി കുറഞ്ഞ കിഴക്കന്‍ പ്രദേശങ്ങളേയുള്ളൂ. ഉള്ളവയില്‍ തന്നെ തൊട്ട് തൊട്ട് കമ്പോളങ്ങളും. നായന്മാര്‍മൂല, ചെര്‍ക്കള, ബോവിക്കാനം, ബദിയടുക്ക, മുള്ളേരിയ, അഡൂര്‍ മുതലായവയെല്ലാം മികച്ച കമ്പോളങ്ങളാണ്. കുമ്പള, ഉപ്പള, ഹൊസങ്കടി, മേല്‍പ്പറമ്പ്, പാലക്കുന്ന് മുതലായ ചെറുപട്ടണങ്ങളുടെ വളര്‍ച്ച കാസര്‍കോട്ടെ വ്യാപാരത്തെ കാര്യമായി ബാധിച്ചു.
2019ലെ കോവിഡിന്റെ ആവിര്‍ഭാവം ലോക കമ്പോളത്തെ തന്നെ അടച്ചുപൂട്ടലിലേക്ക് വഴിവച്ചു. മുഖ്യമായി ഗള്‍ഫ് രാജ്യങ്ങളിലും ഇതിന്റെ സ്വാധീനം ഉണ്ടായി. കേരളത്തിന്റെ പ്രത്യേകിച്ചു ഇവിടെ കാസര്‍കോടിന്റെ സാമ്പത്തിക അടിത്തറ തന്നെ പ്രവാസി മണിപവറിലാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലയാളികളാണ്. അതും ഗള്‍ഫ് നാടുകളില്‍. ഗള്‍ഫ് പ്രവാസികളില്‍ നിന്നുള്ള പണം വരവ് ഇല്ലായിരുന്നുവെങ്കില്‍ സാമ്പത്തികമായി കേരളം വട്ടപൂജ്യമാവുമായിരുന്നു. ഗള്‍ഫ് നാടുകള്‍ സാമ്പത്തിക മാന്ദ്യങ്ങളില്‍ വിറങ്ങലിച്ചപ്പോള്‍ അതിന്റെ പ്രതിധ്വനി ഇങ്ങ് കേരളത്തിലും, വീശിഷ്യ നമ്മുടെ കാസര്‍കോട്ടും പ്രതിധ്വനിച്ചു.
നല്ലൊരു ശതമാനം വ്യാപാരികളും വ്യാപാരി സഹകരണ സംഘത്തില്‍ നിന്നോ, ഷെഡ്യൂള്‍ ബാങ്കുകളില്‍ നിന്നോ അതുമല്ലെങ്കില്‍ വ്യക്തികളില്‍ നിന്നോ വായ്പയായി വാങ്ങിയ പണമാണ് കച്ചവടത്തിനായി വിനിയോഗിക്കുന്നത്. കട വാടകയും ഇലക്ട്രിക് ബില്ലും, ഒരു ജീവനക്കാരന്റെ ശമ്പളവും മറ്റു ചെലവുകളുമെല്ലാമാവുമ്പോള്‍ ദിവസം ആയിരം രൂപയെങ്കിലും ശരാശരി ചെലവ് വരും. വ്യാപാരമില്ലാതെ ഇന്നത്തെ പോലെ ഈച്ചയെ ആട്ടി കടയിലിരിക്കുകയാണെങ്കില്‍ ജ്യൂസ് മഹല്‍ ഹസൈനാറിനെപ്പോലെ കടക്കെണിയില്‍പ്പെട്ട് ഇനിയും എത്രയോ അസൈനാര്‍മാര്‍ ആത്മഹത്യാ മുനമ്പിലെത്തുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല.
നഗരത്തിനകത്തുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള എന്തെങ്കിലും ഒരു ഒറ്റമൂലി പ്രവൃത്തിയില്‍കൊണ്ട് വരിക. രാത്രി 9.30 വരെയെങ്കിലും നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലേക്കെല്ലാം ബസ്സോട്ടം നിലനിര്‍ത്തുക. നഗരത്തിലെ പല റോഡുകളിലും കെട്ടിടം നിര്‍മ്മിക്കാന്‍ ഒഴിച്ചിട്ടിരിക്കുന്ന കാലിസ്ഥലങ്ങളില്‍ ടൗണിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക. ഇവിടത്തെ വ്യാപാരി സംഘടനകള്‍ മറ്റ് പല കാര്യങ്ങളിലും ആലോചനായോഗങ്ങളും പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകളും ഒപ്പം തീരുമാനങ്ങളും ത്വരിതപ്പെടുത്താറുണ്ട്. എങ്കിലും ഇവിടത്തെ വ്യാപാരികളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായ കച്ചവടമില്ലായ്മയെക്കുറിച്ചും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളും യോഗം ചേരുകയോ യോഗത്തില്‍ മുഖ്യ അജണ്ടയായി അത് ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന് ഇവിടത്തെ വ്യാപാരി സമൂഹത്തിന് ബലമായ സംശയമാണ്. ഇനിയെങ്കിലും അതായിരിക്കട്ടെ സംഘടനയുടെ മുഖ്യ അജണ്ട. എങ്കില്‍ മാത്രമേ വ്യാപാരികള്‍ ആത്മഹത്യാമുനമ്പില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂ.


-അബു കാസര്‍കോട്‌

Related Articles
Next Story
Share it