"ബെയ്ച്ചിനാ?"

1975 മുതല്‍ 85 വരെ കാസര്‍കോട് ഗവ.കോളേജില്‍ പഠിച്ച ഞങ്ങളുടെ കൂട്ടായ്മയായ 'ഒരു വട്ടം കൂടി'കളുടെ വട്ടം കൂടലുകള്‍ക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. മുമ്പ് നാം സ്‌നേഹിച്ചവര്‍ അകന്നോ, മൃതിപ്പെട്ടോ വന്‍ പകയോടെ ചേരി മാറിയോ പോയ്‌പ്പോകുന്നു എന്ന് പാടിയത് മറ്റാരെയോ കുറിച്ചാണ്. ഞങ്ങളെ ഉദ്ദേശിച്ചല്ല. മിനിഞ്ഞാന്നും ഞങ്ങള്‍ വട്ടം കൂടി. കോളേജ് കാമ്പസ് മുറ്റത്തെ പറങ്കിമാവിന്‍ ചോട്ടിലെന്നപോലെ, കാസര്‍കോട് സിറ്റി ടവറില്‍. കെ.എം. ഹനീഫും ബി.എം. ഹാരിഫും കുടുംബ കാരണവരെപ്പോലെ എല്ലാം നിയന്ത്രിച്ചു. സി.എല്‍ മുനീര്‍, […]

1975 മുതല്‍ 85 വരെ കാസര്‍കോട് ഗവ.കോളേജില്‍ പഠിച്ച ഞങ്ങളുടെ കൂട്ടായ്മയായ 'ഒരു വട്ടം കൂടി'കളുടെ വട്ടം കൂടലുകള്‍ക്ക് ഒരു പതിറ്റാണ്ട് തികയുകയാണ്. മുമ്പ് നാം സ്‌നേഹിച്ചവര്‍ അകന്നോ, മൃതിപ്പെട്ടോ വന്‍ പകയോടെ ചേരി മാറിയോ പോയ്‌പ്പോകുന്നു എന്ന് പാടിയത് മറ്റാരെയോ കുറിച്ചാണ്. ഞങ്ങളെ ഉദ്ദേശിച്ചല്ല. മിനിഞ്ഞാന്നും ഞങ്ങള്‍ വട്ടം കൂടി. കോളേജ് കാമ്പസ് മുറ്റത്തെ പറങ്കിമാവിന്‍ ചോട്ടിലെന്നപോലെ, കാസര്‍കോട് സിറ്റി ടവറില്‍. കെ.എം. ഹനീഫും ബി.എം. ഹാരിഫും കുടുംബ കാരണവരെപ്പോലെ എല്ലാം നിയന്ത്രിച്ചു. സി.എല്‍ മുനീര്‍, പിറ്റേന്ന് ദുബായിലേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലും ഒട്ടും ധൃതി കാട്ടാതെ പരിപാടിയുടെ ആങ്കറായി. പി.സി.എം ആസിഫ് മങ്ങലാപുരത്ത് നിന്നെത്തി ഞങ്ങളോടൊപ്പം ഒട്ടിച്ചേര്‍ന്നു.
വട്ടം കൂടികളുടെ വാട്‌സാപ്പ് ഗ്രൂപ്പ് പൂന- മുബൈ ഹൈവേ പോലെയാണ്. സംഭാഷണങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഒഴിഞ്ഞ നേരമില്ല. പൂവിനു ചുറ്റും തേനീച്ച പറ്റിപ്പിടിച്ച് നില്‍ക്കണമെങ്കില്‍ പൂവില്‍ പൂന്തേന്‍ വേണമല്ലോ. അത് പോലെയാണ് ഞങ്ങളുടെ ഗ്രൂപ്പ്. ഓരോ സൂര്യനും ഞങ്ങള്‍ക്ക് വേണ്ടി ഉദിക്കുന്നത് നിത്യം ഓരോരോ വിശേഷങ്ങളുമായാണ്.
ഖത്തര്‍ ലോക കപ്പിന്റെ രാത്രികള്‍ മുഴുവനും കളി വിശേഷങ്ങളായിരുന്നു പങ്കുവെക്കാനുണ്ടായിരുന്നത്. പലരും പല ടീമുകളുടെയും കട്ട ഫാനുകള്‍. ചുമ്മാ തര്‍ക്കിച്ചും ആശങ്കകള്‍ പങ്കുവെച്ചും നീങ്ങാതെ ഇടക്ക് ഒരു പ്രവചന മത്സരം കൂടി ആയാലോ എന്നായി ഞങ്ങള്‍. വിജയിക്കുന്ന ടീമിനെ പ്രഖ്യാപിക്കുന്ന വട്ടംകൂടിയിലെ ഒരുത്തന് പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്ന് പറഞ്ഞ് ഇബ്‌റാഹിം അംബികാന മുന്നോട്ട് വന്നു. അതോടെ, അര്‍ജന്റീന കപ്പ് നേടും എന്ന് പ്രവചിച്ച് എട്ടു പേര്‍ രംഗത്തെത്തി. അവരില്‍ നിന്ന് നറുക്കിട്ടപ്പോള്‍ നറുക്ക് വീണത് ബക്കര്‍ എഞ്ചിനീയര്‍ ചെര്‍ക്കളക്ക്. അതിന്റെ സമ്മാനദാന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം സിറ്റി ടവറില്‍.
രാത്രിയെ പകലാക്കിക്കൊണ്ട് കഴിഞ്ഞ ഒരു മാസക്കാലം സന്ധ്യാരാഗം ഓഡിറ്റോറിയത്തെ മാത്രമല്ല, കാസര്‍കോട് നഗരത്തെ മൊത്തം ജനനിബിഡമാക്കിയ മര്‍ച്ചന്റ് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്നത് ഞങ്ങളിലൊരുവനായിരുന്നു. അതിന്റെ ജനറല്‍ സെക്രട്ടറിയായ കെ. ദിനേശ്. ആ മികച്ച സംഘടനാ പാടവത്തെ അനുമോദിച്ചില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ ഞങ്ങളാവില്ലല്ലോ. അനുമോദന ഫലകം ബി.കെ.സുകുമാരനില്‍ നിന്നേറ്റു വാങ്ങിക്കൊണ്ട് ദിനേശ് നടത്തിയ മറുപടി പ്രസംഗത്തില്‍, കാസര്‍കോടിന്റെ സമഗ്ര മാറ്റത്തിന് വേണ്ടി താനും മര്‍ച്ചന്റ് അസോസിയേഷനും യൂത്ത് വിങ്ങും എന്നും കൂടെയുണ്ടാവുമെന്നും ഇനിയും ഇതു പോലുള്ള പുത്തന്‍ ആശയങ്ങളുമായി വീണ്ടും കടന്നു വരുമെന്നും വട്ടം കൂടികളും എപ്പഴും കൂടെയുണ്ടാകണമെന്നും പറഞ്ഞത് സദസ്സ് നിറ കയ്യടികളോടെയാണ് ഏറ്റെടുത്തത്.
പ്രായം തളര്‍ത്താത്ത 58 ന്റെ നിറവിലും 16 ന്റെ ചുറുചുറുക്കോടെ മാരത്തോണ്‍ ട്രാക്കുകള്‍ കീഴടക്കുന്ന ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയായ ഞങ്ങളുടെ കെ. ശ്യാമളയെ ആദരിക്കാന്‍ അല്‍പ്പം വൈകിപ്പോയി എന്ന തോന്നലിനാണ് ഇന്നലെ വിരാമമായത്. പല പൈതൃക മാരത്തോണുകളിലും ഇരുപത്തിഅഞ്ച് കിലോമീറ്ററുകളോളം ഓടി അവര്‍ ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ ഹര്‍ഷ പുളകിതരാവുന്നത് ഞങ്ങളും കൂടിയാണ്. കെ. എം. ഹനീഫില്‍ നിന്ന് ശ്യാമളേച്ചി ആദര ഫലകം ഏറ്റുവാങ്ങുമ്പോളും ഞങ്ങളോടവര്‍ തിരക്കിയത് 'ബെയ്ച്ചിനാ?' എന്നായിരുന്നു. ഈ ചോദ്യം ശ്യാമളേച്ചി ഗ്രൂപ്പില്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതിന് ഭക്ഷണം കഴിച്ചോ എന്ന് മാത്രമല്ല, പല അര്‍ഥ തലങ്ങളാണുള്ളതെന്ന് ഞങ്ങള്‍ക്കറിയാം. ചൂടു പിടിക്കുന്ന ഗ്രൂപ്പിനെ ഇടക്ക് തണുപ്പിക്കലും അവര്‍ ഈ ബെയ്ച്ചിനാ കൊണ്ടാണ്. ഞങ്ങളുടെ പഠന യാത്രയിലും വിനോദ യാത്രയിലും ശ്യാമളേച്ചി ഒരു പ്രധാന ഘടകം തന്നെയാണ്. ഭര്‍ത്താവ് കുഞ്ഞികൃഷ്ണനും ചേര്‍ന്നാല്‍ പിന്നെ പറയുകയേ വേണ്ട. ഫുട്‌ബോളിനെക്കുറിച്ചും ആനുകാലിക സംഭവ വികാസങ്ങളെക്കുറിച്ചൊക്കെ വട്ടം കൂടിയിലെ എഴുത്ത് കൂട്ടങ്ങള്‍ എഴുതുന്ന എഴുത്തുകള്‍ കണ്ടാല്‍ ഞെട്ടിപ്പോകും. അവരെക്കൂടി അനുമോദിക്കുന്ന ഈ ചടങ്ങില്‍ എന്നെയും ഹാരമണിയിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാനും നന്ദി പ്രകാശിപ്പിക്കട്ടെ.
ഇപ്പോള്‍, ഉന്നത സര്‍വീസുകളിലിരിക്കുന്നവരും ഇടയില്‍ വിരമിച്ചവരും മനസ്സ് കൊണ്ട് ഇന്നും പണ്ടത്തെ അതേ കൗമാരത്തിലാണ്. പുതിയ അറിവുകള്‍ തേടി അവരിന്നും പഠിച്ചു കൊണ്ടേയിരിക്കുകയാണ്. വട്ടം കൂടികളെ സംബന്ധിച്ചിടത്തോളം ജീവിതം പൂര്‍ണമായി ജീവിച്ച സ്ഥലമാണ് ഗവ. കോളേജ് കാസര്‍കോട്. അവരിന്നും അതേ മഷിത്തണ്ടും പൊട്ടിയ വളകളും സ്വപ്‌ന മഴകളുടെ നനവും ചന്തവും തങ്ങള്‍ക്കു മാത്രമുള്ള ഒരു തുണ്ട് നീലാകാശപ്പൊലിമയും തണലുമായി സൗഹൃദം എന്ന കെടാവിളക്കിന്റെ വെളിച്ചത്തില്‍ കുറയാതെ കത്തിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളില്‍ ഒരാളുടെ കണ്ണൊന്ന് നനഞ്ഞാല്‍ അത് പറയാതെ തന്നെ അതിന്റെ കാരണം തിരിച്ചറിയുന്ന, സ്വന്തം കണ്ണീരു മാറ്റാന്‍ മറ്റൊരാളുടെ ഒരൊറ്റ തുള്ളി കണ്ണീര്‍ തുടക്കുക, അത് അനശ്വരതയിലേക്കുള്ള ഏറ്റവും നേരായ വഴി എന്ന് വിശ്വസിക്കുന്ന, ഒരു വാക്ക് കൊണ്ട് ഒരുനോക്ക് കൊണ്ട്, ഒരു പുഞ്ചിരി കൊണ്ട് നൊമ്പരങ്ങള്‍ മാറ്റാന്‍ കഴിയുന്ന പരസ്പര സ്‌നേഹവും വിശ്വാസവുമുള്ള ഈ സൗഹൃദത്തിന്റെ പേരാണ് 'ഒരു വട്ടം കൂടി'.


-സ്‌കാനിയ ബെദിര

Related Articles
Next Story
Share it