കെ.എ ഗഫൂര്‍ എന്ന വരവിസ്മയം

കെ.എ. ഗഫൂര്‍മാഷിന് പ്രായം 81 ആയെങ്കിലും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ചലനങ്ങള്‍ക്കും മുന്നില്‍ ആ അക്കം തലതിരിച്ചിടാനാണ് സുഹൃത്തുക്കള്‍ക്കിഷ്ടം. ഗഫൂര്‍മാഷിന്റെ വരകള്‍ക്കും കഥകള്‍ക്കും ഇന്നും 18ന്റെ ബാല്യവും ചുറുചുറുക്കുമുണ്ട്. എഴുപതുകളുടെ അവസാനം എഴുത്തും വരയും നിര്‍ത്തി ദീര്‍ഘമായ സര്‍ഗാത്മക മൗനത്തിലേക്ക് പോയ ഗഫൂര്‍മാഷിനെ ആദരവിന്റെ ഉള്ളംകൈയ്യില്‍ വാരിയെടുത്ത് പുതുതലമുറയുടെ മുന്നില്‍ വെക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അതിന്റെ ഭാഗമായി സുവനീറും ഡോക്യുമെന്ററിയും ഒരുങ്ങിക്കഴിഞ്ഞു. ഉദുമ സ്വദേശിയായ ഗഫൂര്‍മാഷെ പുതിയ തലമുറക്ക് അത്രമാത്രം സുപരിചിതനായിരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭാ തിളക്കത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ […]

കെ.എ. ഗഫൂര്‍മാഷിന് പ്രായം 81 ആയെങ്കിലും അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ചലനങ്ങള്‍ക്കും മുന്നില്‍ ആ അക്കം തലതിരിച്ചിടാനാണ് സുഹൃത്തുക്കള്‍ക്കിഷ്ടം. ഗഫൂര്‍മാഷിന്റെ വരകള്‍ക്കും കഥകള്‍ക്കും ഇന്നും 18ന്റെ ബാല്യവും ചുറുചുറുക്കുമുണ്ട്. എഴുപതുകളുടെ അവസാനം എഴുത്തും വരയും നിര്‍ത്തി ദീര്‍ഘമായ സര്‍ഗാത്മക മൗനത്തിലേക്ക് പോയ ഗഫൂര്‍മാഷിനെ ആദരവിന്റെ ഉള്ളംകൈയ്യില്‍ വാരിയെടുത്ത് പുതുതലമുറയുടെ മുന്നില്‍ വെക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. അതിന്റെ ഭാഗമായി സുവനീറും ഡോക്യുമെന്ററിയും ഒരുങ്ങിക്കഴിഞ്ഞു.
ഉദുമ സ്വദേശിയായ ഗഫൂര്‍മാഷെ പുതിയ തലമുറക്ക് അത്രമാത്രം സുപരിചിതനായിരിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭാ തിളക്കത്തിലേക്ക് ഇറങ്ങിച്ചെന്നാല്‍ വിസ്മയിച്ചുപോവും. ഒരു കാലത്ത് കഥാവരയില്‍ മലയാളത്തിലെ തന്നെ അധിപനായി നിറഞ്ഞു നിന്നിരുന്ന ഗഫൂര്‍മാഷ് ഇപ്പോള്‍ ഉദുമ മുല്ലച്ചേരിയിലെ വീട്ടില്‍ വിശ്രമിക്കുകയാണ്. ഈ പ്രായത്തിലും കൂട്ടായുള്ള ചുറുചുറുക്ക് അദ്ദേഹത്തിന് കിട്ടിയ അപൂര്‍വ്വ സൗഭാഗ്യം.
മാഷെകുറിച്ച് പറയുമ്പോള്‍ 60 വര്‍ഷം അപ്പുറത്തേക്ക് ചെല്ലണം. അദ്ദേഹം പി.യു.സി. കഴിഞ്ഞ് കെ.ജി.ടി. പരീക്ഷ (അക്കാലത്തെ ടെക്‌നിക്കല്‍ പഠനം)ജയിച്ച് ഒരു തൊഴില്‍ മോഹവുമായി നില്‍ക്കുന്ന കാലം. മുംബൈയാണ് ആദ്യം വിളിച്ചത്. കുറച്ച് കാലം മഹാനഗരത്തിന്റെ തിരക്കുകള്‍ക്കൊപ്പമായിരുന്നു. പിന്നീട് 1961ല്‍ കേരള സര്‍ക്കാരിന്റെ ക്ഷണമെത്തി. മലപ്പുറം വേങ്ങര ഗവ.ഹൈസ്‌കൂളില്‍ ഡ്രോയിംഗ് അധ്യാപകനായി നിയമനം. അവിടെ നിന്ന് ബേപ്പൂര്‍ ഹൈസ്‌കൂളിലേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം.
ഗഫൂര്‍ എന്ന ഡ്രോയിംഗ് അധ്യാപകന്‍ കഥയുടെയും വരയുടെയും അത്ഭുതപ്പെടുത്തുന്ന ലോകത്തേക്ക് പാദം വെക്കുന്നത് അവിടെ നിന്നാണ്. ബേപ്പൂരിലെ ജീവിതം വൈക്കം മുഹമ്മദ് ബഷീറുമായും എം.ടി. വാസുദേവന്‍നായരുമായും അടുത്ത ചങ്ങാത്തത്തിനുള്ള അവസരമൊരുക്കി. അവരുടെ കൂടി പ്രോത്സാഹനം കൊണ്ടാണ് കഥയെഴുതുന്നത്.
ആ കഥകള്‍ മഷിപുരണ്ടത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും. ഗഫൂര്‍മാഷ് വളരുകയായിരുന്നു. കാക്കനാടിന്റെയും പുനത്തിലിന്റെയും മുകുന്ദന്റെയുമൊക്കെ കഥകള്‍ അടങ്ങിയ സമാഹാരം- കാലത്തിന്റെ കഥകള്‍- സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസ്റ്റ് പുറത്തിറക്കിയപ്പോള്‍ ആ സമാഹാരത്തിലെ ശക്തമായ ഒരു കഥ നീണ്ടുമെലിഞ്ഞ, കവിളുകള്‍ ഒട്ടിയ നമ്മുടെ സ്വന്തം ഗഫൂര്‍ മാഷിന്റേത്!
അതൊടൊപ്പം ചിത്രകഥയിലും പുതുവഴി വെട്ടുന്ന തിരക്കിലായിരുന്നു മാഷ്.
അന്നേവരെ പ്രസിദ്ധീകരണങ്ങളില്‍ ചിത്രകഥ ഒരു ചിത്രത്തില്‍ മാത്രം ഒതുങ്ങുമായിരുന്നു. എന്നാല്‍ ഒന്നിലേറെ ലക്കങ്ങളില്‍ തുടരുന്ന തുടര്‍ചിത്രകഥകളായി ഗഫൂര്‍ മാഷ് വേറിട്ട വഴിവെട്ടി. അത് മലയാളത്തിലെ തന്നെ, ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ആദ്യ സംഭവമായി. 1964ല്‍ 'മനുഷ്യര്‍' എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ ചിത്രകഥ പ്രസിദ്ധീകരിച്ചുവന്നു.
തുടര്‍ന്ന് പ്രശസ്തരുടെ രചനകളെ ആസ്പദമാക്കിയുള്ള ചിത്രകഥകളും ഗഫൂര്‍ മാഷിന്റെ തൂലികയില്‍ വിരിഞ്ഞു. പിടിച്ചാല്‍ കിട്ടാത്ത വിധം ചിത്രകഥകളുടെ ഒരു പ്രവാഹം തന്നെയാണ് പിന്നീട് ആ വിരലുകള്‍ വരച്ച് തീര്‍ത്തത്. 'പറക്കും തൂവാല', 'മാന്ത്രികക്കട്ടില്‍', 'മൈനര്‍ മെഷീന്‍ 002', 'റോബോട്ട് റാം', 'മണ്ണുണ്ണി', 'ഹറാം മൂസ' തുടങ്ങി 15 ഓളം ചിത്രകഥകള്‍ ഗഫൂര്‍ മാഷിന്റേതായി പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ വായനക്കാരുടെ മസ്തിഷ്‌ക്കത്തില്‍ ചലനം ഉണ്ടാക്കുന്നവയായി അവ മാറി.മാതൃഭൂമിക്ക് പുറമെ ജനയുഗം, മലയാള നാട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മാഷിന്റെ കഥകളും കഥാചിത്രങ്ങളും ഇടം പിടിച്ചു.
20 ഓളം ചെറുകഥകളാണ് മാഷിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടത്. അവസാനമായി 1975ല്‍ മാതൃഭൂമിയിലാണ് വരച്ചത്. അജ്ഞാത സഹായി എന്ന തുടര്‍ചിത്രകഥ. മാതൃഭൂമിയില്‍ അരവിന്ദന്‍ വരച്ചിരുന്ന ചെറിയ മനുഷ്യനും വലിയ ലോകവും എന്ന ചിത്രകഥ അവസാനിച്ച കാലത്താണ് പകരമായി 'അജ്ഞാത സഹായി' എന്ന കഥാചിത്രങ്ങള്‍ അച്ചടിച്ചുവന്നത്.
കുറേ കാലമായി മാഷ് സര്‍ഗാത്മക മൗനത്തിലായിരുന്നു. വരകളും കഥകളും കുറഞ്ഞു.
ഇപ്പോള്‍ ജീവിതം തുഴഞ്ഞ് 81ന്റെ തീരത്തെത്തിയിരിക്കുന്നു. വരയും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകവും ബയോപികുമായി സുഹൃത്തുക്കളും ശിഷ്യരും മാഷെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ ആലപ്പുഴയില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന 'ലോകമേ തറവാട്' പ്രദര്‍ശനവേദി ഈ പ്രതിഭയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

എം.ടി.യുടെ ആമുഖം, തോമസ് ജേക്കബിന്റെ അവതാരിക
ഗഫൂര്‍ മാഷിനെ ഇങ്ങനെ വിട്ടാല്‍ പോര. അദ്ദേഹത്തിന്റെ ജീവിതം ഏതൊരു വായനക്കാരനും എടുത്തു വായിക്കാന്‍ പാകത്തില്‍ മുന്നിലുണ്ടാകണം. അങ്ങനെ ചിന്തിച്ചത് കാസര്‍കോട്ടെ സാംസ്‌കാരിക മേഖലയില്‍ മുന്നണിയില്‍ നില്‍ക്കുന്ന ജി.ബി. വത്സന്‍മാഷാണ്. മൂന്ന് വര്‍ഷം മുമ്പ് മനസില്‍ ഉദിച്ച ആശയവും ആഗ്രഹവുമാണത്. വത്സന്‍മാഷ് അത് സുഹൃത്തുക്കളോട് പങ്കുവെച്ചു. എല്ലാവര്‍ക്കും ബോധിച്ചു. അങ്ങനെയാണ് ഒരു കോഫി ടേബിള്‍ ബുക്കിറക്കാന്‍ തീരുമാനിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ അധ്വാനം അവസാന ഘട്ടത്തിലാണ് ഇപ്പോള്‍. സുവനീര്‍ ടൈപ്പില്‍ 'ഒരൊപ്പിക്ക'ല്‍ പരിപാടിയല്ല. എം.ടി. വാസുദേവന്‍ നായരുടെ ആമുഖവും മനോരമയില്‍ നിന്ന് വിരമിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബിന്റെ അവതാരികയുമൊക്കെയായി മനോഹരമായ ഒരു പുസ്തകം;’പേര്-കെ.എ. ഗഫൂര്‍ സ്‌ട്രോക്‌സ് സ്‌റ്റോറീസ് എന്നാണ്. ജി.ബി. വത്സന്‍മാഷ് തന്നെയാണ് എഡിറ്റര്‍. 192 ഇതളുകളുമായി കെ.എ. ഗഫൂറിന്റെ സര്‍ഗാത്മക ജീവിതം വരച്ചു കാട്ടുന്ന അതി മനോഹരമായ ഒരു ഗ്രന്ഥം.
ചില്ലറക്കാരൊന്നുമല്ല ഗഫൂര്‍മാഷിന്റെ ജീവിതത്തിലേക്കും വരകളിലേക്കും എത്തിനോക്കുന്നത്. കെ.ജി. ശങ്കരപിള്ള, എം.എന്‍. കാരശേരി, ഇ.പി. ഉണ്ണി, എ.വി. രാമകൃഷ്ണന്‍, കവിതാ ബാലകൃഷ്ണന്‍, മാങ്ങാട് രത്‌നാകരന്‍, ബാര ഭാസ്‌കരന്‍, പി.എം. ഗോപീകൃഷ്ണന്‍, റഫീഖ് അഹ്‌മദ്, എന്‍. ശശിധരന്‍, അംബികാസുതന്‍ മാങ്ങാട്, ഇ.പി. രാജഗോപാലന്‍, കെ.വി. കുമാരന്‍, അന്‍വര്‍ അലി, പി.പി. രമേശ്, കാര്‍ട്ടൂണിസ്റ്റുമാരായ ഇ. സുരേഷ്, സഗീര്‍, ഗോപീകൃഷ്ണന്‍, സുനില്‍, വി.കെ. ശ്രീരാമന്‍... അങ്ങനെ മലയാള സാഹിത്യത്തിന്റെയും കാര്‍ട്ടൂണിന്റെയും ശ്രീകോവിലില്‍ ഇരിക്കുന്ന നിരവധി പ്രമുഖര്‍. രണ്ട് അഭിമുഖങ്ങളുമുണ്ട്; ഒരെണ്ണം എം.എ. റഹ്‌മാനും കെ.വി. ശരത് ചന്ദ്രനും ചേര്‍ന്നാണെങ്കില്‍ മറ്റൊന്ന് എം.എന്‍. കാരശേരി മാഷിന്റേത്.

ആലപ്പുഴ വിളിക്കുന്നു; വരയുടെ സുല്‍ത്താനെ
ഹറാം മൂസയും മണ്ണുണ്ണിയും അടക്കമുള്ള കെ.എ. ഗഫൂറിന്റെ ചിത്രകഥകള്‍ ഇനി വീക്ക്‌ലികളുടെ പഴയ താളുകളില്‍ ഉറങ്ങിക്കിടക്കില്ല.
നാലുപതിറ്റാണ്ടുകള്‍ക്ക് ശേഷം അവ വീണ്ടും വായനക്കാരുടെ മുന്നില്‍ എത്തുന്നു. പുതിയ വരവ് ഈ മാസം 15 മുതല്‍ 3 മാസം നീണ്ടു നില്‍ക്കുന്ന ആലപ്പുഴ പ്രദര്‍ശനത്തിലായിരിക്കും.
കൊച്ചി ബിനാലെക്ക് സമാനമായാണ് ആലപ്പുഴയില്‍ 'ലോകമേ തറവാട്' എന്ന പ്രദര്‍ശനം ഒരുങ്ങുന്നത്. ഇതില്‍ ആര്‍ക്കൈവ് വിഭാഗത്തില്‍ ഗഫൂര്‍ മാഷിന്റെ കഥാചിത്രങ്ങള്‍ ഇടം പിടിക്കാന്‍ പോവുന്നു എന്നത് ഒരു കാസര്‍കോട്ടുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ്. മാഷ് വരച്ച ഒറിജിനല്‍ ചിത്രങ്ങള്‍ ആരുടെയും കൈവശമില്ല. വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നവ മുംബൈയിലെ പ്രമുഖ ടെക്‌നീഷ്യന്‍സിന്റെ സഹായത്തോടെ ശേഖരിച്ച് ആ കട്ടിംഗ്‌സ് മ്യൂസിയം മൗണ്ടിങ്ങില്‍ പ്രദര്‍ശിപ്പിക്കാനാണ് ഒരുങ്ങുന്നത്.
കൊച്ചി ബിനാലേ ഫൗണ്ടേഷനും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ആലപ്പുഴയില്‍ ഇതാദ്യമായി ഒരു പ്രദര്‍ശനം ഒരുക്കുന്നത്. കൊച്ചി ബിനാലെയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി തന്നെയാണ് ഇവിടെയും ക്യുറേറ്റര്‍.
മൂന്ന് മാസവും ഗഫൂര്‍ മാസ്റ്ററുടെ ചിത്രകഥകളുടെ പ്രദര്‍ശനം ഉണ്ടാവും. അദ്ദേഹത്തെ കുറിച്ച് നിര്‍മ്മിക്കുന്ന ബയോ പിക് സദാ സമയവും പ്രദര്‍ശിപ്പിച്ച് ലൈവ് ആക്കാനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്.

വിരല്‍ച്ചലനങ്ങളുടെ ചാരുതയുമായി കഥവര ബയോപിക്
ഗഫൂര്‍ മാഷിന്റെ ചലനങ്ങള്‍ക്ക് പോലുമുണ്ട് ചാരുത. ആ വിരലനക്കവും മുഖ ചലനവുമൊക്കെ കാലംകാത്തുസൂക്ഷിക്കേണ്ട അപൂര്‍വ്വ അടയാളങ്ങളാണെന്ന തിരിച്ചറിവില്‍ നിന്നാണ് ജയന്‍ മാങ്ങാട് കെ.എ. ഗഫൂര്‍മാഷെ കുറിച്ച് ഒരു ബയോപിക് ഒരുക്കുന്നത്. കഥവര എന്നാണ് പേരിട്ടിരിക്കുന്നത്.
പതിറ്റാണ്ടുകളായി കഥാ ചിത്രങ്ങളുടെയും വരയുടെയും ലോകത്ത് സജീവമല്ലാത്തതിനാല്‍ ഗഫൂര്‍ മാഷെ പുതുതലമുറക്ക് കൃത്യമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യം തന്നെയാണ് ഡോക്യുമെന്ററിക്ക് പിന്നില്‍ പ്രധാനമായും ഉള്ളത്. മാഷിന്റെ ജീവിതവും സര്‍ഗാത്മക പരിസരങ്ങളും അടയാളപ്പെടുത്തുന്ന മികച്ചൊരു ബയോ പിക് ആണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ ജയന്‍ മാങ്ങാട് പറഞ്ഞു. രണ്ടുഭാഷകളില്‍ ഒരുക്കിയ ഡോക്യുമെന്ററിയില്‍ ഇംഗ്ലീഷില്‍ ശശികുമാറും മലയാളത്തില്‍ സുനില്‍ പി. ഇളയിടവുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്. രചന മാങ്ങാട് രത്‌നാകരന്റേതാണ്.
ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ഡോ. സി.എസ്. വെങ്കിടേശ്വറാണ്. എഡിറ്റിംഗ് വിപിന്‍ രവിയും ക്യാമറ ജലീല്‍ ബാദുഷയും നിര്‍വ്വഹിക്കുന്നു. മാജിക് കാര്‍പ്പെറ്റിന്റെ ബാനറില്‍ ഡോ. അഷ്‌റഫ് ആണ് നിര്‍മ്മാണം നിര്‍വ്വഹിച്ചത്. കാസര്‍കോടിന് പുറമെ കോഴിക്കോട്, ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ എം.ടി. വാസുദേവന്‍ നായര്‍ അടക്കമുള്ളവര്‍ ഗഫൂര്‍ മാഷിനെകുറിച്ച് സംസാരിക്കുന്നുണ്ട്. ആലപ്പുഴയിലെ പ്രദര്‍ശനത്തില്‍ നോണ്‍സ്റ്റോപ്പ് ആയി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

Related Articles
Next Story
Share it