തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയെ ചൊല്ലി സര്‍ക്കാറും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ചോറ്റാനിക്കരയിലടക്കം സംസ്ഥാനത്ത് നാലിടങ്ങളില്‍ സര്‍വേ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞു.
പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടാവരുതെന്ന ഡി.ജി.പിയുടെ സര്‍ക്കുലറിനെ തുടര്‍ന്ന് എല്ലായിടത്തും പൊലീസ് സംയമനം പാലിക്കുന്ന നിലയാണ് കണ്ടത്. മലപ്പുറം തിരുനാവായയിലെ സര്‍വ്വേ ജനങ്ങള്‍ സംഘടിച്ചതിനെ തുടര്‍ന്ന് മാറ്റി. എറണാകുളം ചോറ്റാനിക്കരയില്‍ നാട്ടുകാര്‍ സംഘടിച്ച് നില്‍ക്കുകയാണ്. കെ റെയില്‍ സംഘത്തെ തടയുമെന്നാണ് ഇവര്‍ പറയുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. പ്രതിഷേധത്തിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളാണ് നേതൃത്വം നല്‍കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കൊല്ലം കലക്ടേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സില്‍വര്‍ ലൈന്‍ വിരുദ്ധ കല്ല് കലക്ടറേറ്റില്‍ സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഗേറ്റിന് മുന്നില്‍ സമരക്കാരെ പൊലീസ് തടഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അവര്‍ത്തിച്ചുപ്രഖ്യാപിച്ചു. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് നേതാക്കള്‍ ജയിലില്‍ പോകുമെന്നും സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ട്. നന്ദിഗ്രാമില്‍ സി.പിഎമ്മിന് സംഭവിച്ചത് ഇവിടെയും സംഭവിക്കും. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും സതീശന്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പൊലീസ് അതിക്രമത്തിന് എതിരെ കെ. മുരളീധരന്‍ എം.പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
അതേസമയം സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുകയാണ്. 1957-59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.