കോഴിക്കോട്: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രബല സംഘടനയായ സമസ്ത ആര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പലരും. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ഏതെങ്കിലും മുന്നണികളെയോ പാര്‍ട്ടികളെയോ പ്രത്യേകമായി പിന്തുണക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യാറില്ലെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയുടെ പൈതൃകം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോട് യോജിച്ചു പ്രവര്‍ത്തിക്കണമെന്നും രാജ്യത്തെ മതസൗഹാര്‍ദത്തിന് പരുക്കേല്‍പ്പിക്കുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കരുതെന്നുമാണ് സമസ്തയ്ക്ക് അണികളോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ മുഖപത്രത്തിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മതസംഘടനയെന്ന നിലയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറുമില്ല. സീറ്റ് വിഭജനത്തിലോ സ്ഥാനാര്‍ഥി നിര്‍ണയത്തിലോ ഇടപെടുന്ന ചരിത്രമില്ല. ആരെയൊക്കെ സ്ഥാനാര്‍ഥികളാക്കണം, എത്ര സീറ്റുകള്‍ നല്‍കണം എന്നതൊക്കെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കേണ്ടതാണ്. സമസ്തയിലുള്ളവര്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കാം. അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കാറില്ല. എന്നാല്‍ ഇന്ത്യയുടെ പൈതൃകം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോട് യോജിച്ചു പ്രവര്‍ത്തിക്കണമെന്നാണ് സമസ്തയ്ക്ക് അണികളോട് പറയാനുള്ളത്. മതത്തെ തളര്‍ത്തുന്ന പ്രവര്ത്തനമുണ്ടാവരുത്. ഇന്ത്യയില്‍ വിവിധ മതക്കാരുണ്ട്. ഈ സൗഹാര്‍ദത്തിനു പരുക്കേല്‍പ്പിക്കുന്ന സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടി സംഘടനയെന്ന നിലയില്‍ സമസ്ത പ്രവര്‍ത്തിക്കുകയുമില്ല. സമസ്തയുടെ അണികളില്‍ ബഹുഭൂരിപക്ഷവും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലോ മറ്റോ പ്രവര്ത്തിക്കുന്നവരാവാം.
ഏതെങ്കിലും പാര്‍ട്ടികളോട് ഏതെങ്കിലും വ്യക്തികളെ സ്ഥാനാര്‍ഥിയാക്കണമെന്നു പറയാറില്ല. പല രാഷ്ട്രീയപ്പാര്‍ട്ടിയിലുള്ളവരും സമസ്തയുടെ നേതാക്കളെ വന്നുകണ്ടിട്ടുണ്ടാവാം. അവര്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോട് അവരെ സ്ഥാനാര്ഥികളാക്കണമെന്നു പറയാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ടാവാം. എന്നാല്‍ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നു സമസ്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ പറയാറുമില്ല. എന്നാല്‍ പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഏതെങ്കിലും വ്യക്തിയെ, അദ്ദേഹം സ്ഥാനാര്‍ഥിയാവാന്‍ അര്‍ഹനാണോ എന്നു സര്‍വേയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച്, അര്‍ഹനാണെങ്കില്‍ കൊടുത്താല്‍ നല്ലതാണ്, കൊടുത്താല്‍ നിങ്ങളോട് സ്നേഹം കൂടുതലോ കൊടുക്കാത്തതുകൊണ്ട് വെറുപ്പോയില്ലെന്നും ചിലരെപ്പറ്റിയൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരാള്‍ക്ക് വേണ്ടിയും സമ്മര്‍ദം ചെലുത്തിയിട്ടില്ല. സമസ്തയോട് അടുത്തുനില്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്ലിം ലീഗില്‍ പോലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു സമ്മര്‍ദശക്തിയായി പ്രവര്‍ത്തിച്ചിട്ടില്ല. സമസ്തയോട് ചോദിക്കേണ്ട ആവശ്യമില്ല, ചോദിച്ചിട്ടുമില്ല. മുജാഹിദ് സംഘടനയുടെ നയം ചിലപ്പോള്‍ അതായിരിക്കാം. എന്നാല്‍ ജയിച്ചശേഷം ആരെങ്കിലും സമസ്തയ്ക്കെതിരേ തിരിഞ്ഞാല്‍ ഏതു പാര്‍ട്ടിയിലെ വ്യക്തിയായാലും ഉചിതമായ രീതിയില്‍ സംഘടനയ്ക്ക് പ്രതികരിക്കേണ്ടിവരും. ആരുടെയെങ്കിലും പേരുകള്‍ സ്ഥാനാര്‍ഥിയായി സമസ്ത നിര്‍ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വനിതാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കേട്ടതുപോലെ സമസ്ത കണ്ണുരുട്ടുകയോ പേടിപ്പിക്കുകയോ ചെയ്തിട്ടില്ല. സമസ്തയില്പ്പെട്ട ആരെങ്കിലും അതിന്റെ മതപരമായ വീക്ഷണം ചിലപ്പോള്‍ പറഞ്ഞിട്ടുണ്ടാവാം. ലീഗ് മതേതര സ്വഭാവമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ്. മതത്തിന്റെ പേരില്‍ മാത്രം സംഘടിപ്പിക്കപ്പെട്ട പാര്‍ട്ടിയല്ല. മതത്തിന്റെ പേരുണ്ടെങ്കിലും മുസ്ലിംകളുടെ മാത്രം അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പാര്‍ട്ടിയല്ല. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ്മയാണത്. മതേതര സ്വഭാവത്തോടെ രാജ്യ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും കൂടിയാണത്. ലീഗിനെ സംബന്ധിച്ചെടുത്തോളം സംവരണ സീറ്റില്‍ വനിതകളെ നിര്‍ബന്ധമായി പരിഗണിക്കേണ്ടിവരും. ചിലപ്പോള്‍ അതല്ലാത്ത ഘട്ടങ്ങളിലും വനിതകളെ പരിഗണിക്കേണ്ടിവരും. വനിതകളെ പരിഗണിച്ചിട്ടില്ലെങ്കില്‍ സംഘടനയുടെ ശക്തി നഷ്ടപ്പെടുകയോ പാര്‍ട്ടി പരിഹസിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടാവാം. ഇത്തരത്തില്‍ പരിഗണിക്കപ്പെടേണ്ട ചില സന്ദര്‍ഭങ്ങളില്‍ വനിതകളെ പരിഗണിച്ചാല്‍ അതു തെറ്റാണെന്നു പറയാനാവില്ല. ഈ വിഷയം ലീഗ് നേതൃത്വം എന്നോടും ചോദിച്ചിരുന്നു. ലീഗിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് അതു നിര്‍ബന്ധമായി ആവശ്യമാണെന്നു തോന്നുകയാണെങ്കില്‍ അതിനോട് വിയോജിപ്പുള്ള അഭിപ്രായം സമസ്ത പറയില്ലെന്നു അവരെ അറിയിക്കുകയും ചെയ്തു. പരിഗണിക്കല്‍ നിര്‍ബന്ധമായ സന്ദര്‍ഭത്തിലാണത്. വനിതകളെ പരിഗണിച്ചിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ ഇമേജ് നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവനകള്‍ മറ്റുള്ളവരില്‍ നിന്നുണ്ടായ സാഹചര്യത്തിലായിരിക്കാം ലീഗ് വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. അദ്ദേഹം പറഞ്ഞു
മതവിശ്വാസികള്‍ അവരുടെ വിശ്വാസങ്ങള്‍ ഉള്‍ക്കൊണ്ടാണ് ജീവിക്കേണ്ടത്. മുസ്ലിം വിശ്വാസികള്‍ അവരുടെ മതത്തിനു പോറലേല്ക്കുന്ന പ്രവൃത്തികള്‍ ഒരിക്കലും ചെയ്യാന്‍ പാടുള്ളതുമല്ല. എന്നാല്‍ ബാഹ്യമായി വിശ്വാസത്തിനെതിരായി ചെയ്തതായി കണ്ടാല്‍ അവരോട് വിശദീകരണം തേടണം. ചിലപ്പോള്‍ ചില പ്രവൃത്തികള്‍ കൊണ്ടുതന്നെ മതത്തിനു പുറത്താവും. എന്നാല്‍ ചില കാര്യങ്ങള്‍ ബാഹ്യമായി മതത്തിനെതിരായാലും മതത്തിന്റെ അകത്തുനിന്ന് അവര്‍ പുറത്തുപോയിട്ടുണ്ടോ ഇല്ലയോ എന്നറിയാന്‍ വിശദീകരണം തേടേണ്ടിവരും. ഇതുപോലുള്ള പ്രശ്നങ്ങള്‍ വളരെ ഗൗരവമുള്ളതും ആലോചിച്ച് മറുപടി പറയേണ്ടതുമാണ്. സ്ഥാനാര്‍ഥിയാണെങ്കിലും അല്ലെങ്കിലും വിശ്വാസിയില്‍ അവന്റെ മതത്തിനെതിരാവുന്ന കാര്യങ്ങളുണ്ടാകുന്നത് ശ്രദ്ധിക്കേണ്ടതാണ്. പരിധിയില്‍ നിന്നു പ്രവര്‍ത്തിക്കണം. മുസ്ലിം വിശ്വാസികളായ സ്ഥാനാര്‍ഥികള്‍ വോട്ടു ചോദിക്കുന്നതിനിടെ ബഹുദൈവാരാധകരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.