ജീവിക്കേണ്ടത് കോപ്പിയടിച്ചല്ല!

ടി.വിയില്‍ കുട്ടികളുടെ പരിപാടി. ഡാന്‍സും ബുദ്ധിപരീക്ഷയും. അടിപൊളി പെര്‍ഫോമന്‍സ്. പാട്ടെന്നുവച്ചാല്‍ യേശുദാസും ചിത്രയും തോറ്റുപോകുന്ന തരത്തില്‍. സൂപ്പര്‍ ഡാന്‍സു കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. ക്വിസിന്റെ കാര്യം പറയേണ്ട. ക്വിസ് മാസ്റ്റര്‍ ചോദ്യങ്ങള്‍ ഇങ്ങോട്ട് ചോദിച്ച് തീരും മുമ്പ് ഉത്തരം അങ്ങോട്ട് പറഞ്ഞ് പകുതി വഴിയില്‍ കൂട്ടിയിടിക്കുകയാണ്. അങ്ങനെയെല്ലാം ആഹ്ലാദമയവും ആവേശഭരിതവുമായി മുന്നേറുമ്പോള്‍ ഒരാള്‍ ടി.വിക്ക് മുന്നില്‍ ഹൃദയത്തിന്റെ വിങ്ങലുകള്‍ അടക്കി പൊട്ടിത്തെറിക്കാന്‍ റെഡിയാകുന്ന അഗ്നിപര്‍വ്വതം കണക്കെ ഇരിക്കുന്നു. പേര് ശ്രീമതി സാവിത്രിക്കുട്ടി. അവര്‍ പല്ല് കടിക്കുന്നുണ്ട്. […]

ടി.വിയില്‍ കുട്ടികളുടെ പരിപാടി. ഡാന്‍സും ബുദ്ധിപരീക്ഷയും. അടിപൊളി പെര്‍ഫോമന്‍സ്. പാട്ടെന്നുവച്ചാല്‍ യേശുദാസും ചിത്രയും തോറ്റുപോകുന്ന തരത്തില്‍. സൂപ്പര്‍ ഡാന്‍സു കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും. ക്വിസിന്റെ കാര്യം പറയേണ്ട. ക്വിസ് മാസ്റ്റര്‍ ചോദ്യങ്ങള്‍ ഇങ്ങോട്ട് ചോദിച്ച് തീരും മുമ്പ് ഉത്തരം അങ്ങോട്ട് പറഞ്ഞ് പകുതി വഴിയില്‍ കൂട്ടിയിടിക്കുകയാണ്. അങ്ങനെയെല്ലാം ആഹ്ലാദമയവും ആവേശഭരിതവുമായി മുന്നേറുമ്പോള്‍ ഒരാള്‍ ടി.വിക്ക് മുന്നില്‍ ഹൃദയത്തിന്റെ വിങ്ങലുകള്‍ അടക്കി പൊട്ടിത്തെറിക്കാന്‍ റെഡിയാകുന്ന അഗ്നിപര്‍വ്വതം കണക്കെ ഇരിക്കുന്നു. പേര് ശ്രീമതി സാവിത്രിക്കുട്ടി. അവര്‍ പല്ല് കടിക്കുന്നുണ്ട്. മറ്റൊരു കസേരയില്‍ സാവിത്രിക്കുട്ടിയുടെ മകന്‍ സാജന്‍. അവന്‍ അമ്മയുടെ മാറുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. സ്വീകരണ മുറിയില്‍ ഗജചുഴലി ഉടന്‍ വീശിയടിച്ച് സര്‍വ്വനാശം വിതയ്ക്കുമെന്ന് അവന് ഏതാണ്ട് പിടികിട്ടിയിരിക്കുന്നു. അത് സംഭവിച്ചു.
"കാണ്, കണ്ട് പഠിക്ക്" സാവിത്രിക്കുട്ടിയുടെ ഒച്ച സീലിങ്ങില്‍ ചെന്ന് ഇടിച്ചു. "നിന്റെ പ്രായേ ഉള്ളൂ. പാടുന്നതു കണ്ടോ? ഉത്തരങ്ങള്‍ പറയുന്നത് കേട്ടോ? നിന്നെ പാട്ട് പഠിപ്പിക്കാന്‍ വിട്ടു, ക്വിസ് പ്രോഗ്രാമിന് വിട്ടു എന്നിട്ട് ങേ…ഹേ…അതാ ആ കൊച്ചിന്റെ പെര്‍ഫോമന്‍സ് നോക്ക്…" ആ മാതൃഹൃദയം വിങ്ങിയത് വെറുതെയല്ല. ടി.വിയിലെ പിള്ളേര്‍ക്കൊപ്പം അവന്‍ എത്തുന്നില്ല. പഠിത്തത്തില്‍ ശരാശരിക്ക് മുകളില്‍ മാത്രം. ഡാന്‍സ് ചെയ്യുന്നില്ല. ജഡ്ജസ് കെട്ടിപ്പിടിക്കുന്നില്ല. മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കുപോലും സാവിത്രിക്കുട്ടിക്കുണ്ടായ പോലൊരു ദു:ഖം ഉണ്ടാകില്ല. "എനിക്ക് ഭാഗ്യമില്ലാതെ പോയി. അപ്പുറത്തെ സനുക്കുട്ടന്‍ നിന്റെ പ്രായം, സ്‌കൂളില്‍ ഫസ്റ്റ്. നീ അങ്ങനെപ്പോലും ആകുന്നില്ല".
സാജന്‍ ഒന്നും മിണ്ടിയില്ല. അപ്പോഴാണ് ടി.വിയില്‍ കമേര്‍ഷ്യല്‍ ബ്രേക്ക് വന്നത്. പരസ്യത്തില്‍ ഐശ്വര്യറായ്. 'അത് കണ്ടിട്ട് സാജു മോന്‍ പറഞ്ഞു.' "അത് ഐശ്വര്യറായ്…അമ്മയുടെ അതേ പ്രായം". മതി, രണ്ടേ രണ്ട് ഡയലോഗ്. സാവിത്രിക്കുട്ടി കുറേ പറഞ്ഞത് രണ്ടേ രണ്ടു വാചകത്തില്‍ സാജുമോന്‍ പറഞ്ഞു. അതിന്റെ പൊരുളിങ്ങനെ. "എന്നെ കുറെ കുറ്റം പറഞ്ഞല്ലോ, ഇതാ നോക്കണം അമ്മയുടെ പ്രായത്തിലുള്ള സ്ത്രീ ലോകമറിയുന്ന സെലിബ്രിറ്റി. അമ്മയോ ടി.വിയുടെ മുന്നിലിരുന്ന് മക്കളെ കുറ്റം പറഞ്ഞ് കരയുന്നു". സാജുമോന്റെ ഡയലോഗ് കേട്ട് സാവിത്രിക്കുട്ടി ഒറ്റ ഇരുപ്പ് ഇരുന്നുപോയി.
സാവിത്രിക്കുട്ടിയുടെ ഒറ്റ പ്രശ്‌നം കോപ്പിയടി സിന്‍ഡ്രോം ആണ്. നമ്മളില്‍ പലര്‍ക്കുമുള്ള അസുഖം. നമുക്കൊരു ജീവിതം കിട്ടിയാല്‍ അത് നമ്മുടെ രീതിയില്‍ മഹത്തായ ജീവിതമാക്കി മാറ്റാന്‍ നോക്കില്ല. അപ്പുറത്തെയാളിന്റെ ജീവിതം പകര്‍ത്തി വയ്ക്കാനാണ് ശ്രമം. മറ്റേയാളിന്റെ വീട് പോലുള്ള വീട് വെക്കണം. കാറ് വാങ്ങുന്നത് മറ്റേയാളുടേത് പോലുള്ളതാകണം. രാമചന്ദ്രന്റെ മകന്റെ കല്ല്യാണം പോലെയാകണം തന്റെ മകന്റെയും.
ഐസക് ന്യൂട്ടന്‍ ആപ്പിള്‍ മരത്തിന്റെ ചുവട്ടിലിരിക്കുമ്പോള്‍ ചാടിക്കുതിച്ചെത്തുന്ന അമ്മ:- "എടാ നിന്നോട് ഞാന്‍ നേരം വെളുത്തപ്പോള്‍ മുതല്‍ പറയുകയാണ്. പുസ്തകം എടുത്ത് വെച്ച് പഠിക്കാന്‍-എടാ എന്റെ സ്വഭാവം മാറുവേ…"
ന്യൂട്ടന്‍:- ഒരാപ്പിള്‍ ആപ്പിള്‍ മരത്തില്‍ നിന്ന് പിടി വിട്ടാല്‍…
അമ്മ:-(കോപത്തോടെ) ആപ്പിളുമുണ്ട് കോപ്പിളുമുണ്ട്. അവന്റെയൊക്കെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം. ഇങ്ങനെ കിടന്ന് ചിന്തിച്ചിട്ട് അഞ്ചു പൈസേടെ ഗുണമുണ്ടോ? നിന്റെ പ്രായമല്ലേ അപ്പുറത്തെ ചാള്‍സിന്. അവനെ കണ്ട് പഠിക്ക്. എല്ലാ വിഷയത്തിലും ഫുള്ളാ…എന്റെ തലേലെഴുത്ത്.
ഏതാണ്ട് ഇതേ മട്ടിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് ഐസക് ന്യൂട്ടനും ഷേക്‌സ്പിയറും ഗലീലിയോയും കുഞ്ചന്‍ നമ്പ്യാരുമൊക്കെ വിധേയരായിക്കാണും. നന്മയുള്ള കാര്യങ്ങളെയല്ല അധികം പേരും കോപ്പിയടിക്കാന്‍ പറയുന്നത്. ജീവിതം സുരക്ഷിതവും സമ്പന്നവും ആക്കുന്നതരത്തിലുള്ള മാതൃകകളാണ് ഭൂരിപക്ഷവും തിരഞ്ഞെടുക്കുന്നത്.
ജീവിതം കോപ്പിയടിക്കാന്‍ ശ്രമിക്കുമ്പോള്‍ പലേടത്തും നഷ്ടക്കണക്കുകളായിരിക്കും ഉണ്ടാവുക. ഒരുദാഹരണം കാണുക. സുശീലയുടെ മകളുടെ കല്ല്യാണത്തിന് രണ്ടായിരം പേരെയാണ് ക്ഷണിച്ചത്. നമുക്ക് രണ്ടായിരത്തിലധികം പേരെ ക്ഷണിക്കണം. സുശീലയുടെ ഭര്‍ത്താവ് ബിസിനസുകാരനാണ്. കോടീശ്വരന്‍. രണ്ടായിരമല്ല ഇരുപതിനായിരം പേരെ ക്ഷണിക്കാം. കല്ല്യാണ മാമാങ്കം നടത്താം. അതുണ്ടോ ഇവരോര്‍ക്കുന്നു? തലേന്ന് പാര്‍ട്ടി വേണം…ഗാനമേള വേണം.
ചുരുക്കത്തില്‍ അഞ്ചാറു പേരുടെ ജീവിതങ്ങള്‍ പകര്‍ത്തിയെടുത്ത് കല്ല്യാണം നടത്തുന്നു. വീട് പണയം വെച്ച് പത്ത് ലക്ഷം രൂപ കടമെടുത്തു. ബന്ധുക്കളില്‍ നിന്ന് 8 ലക്ഷം രൂപ കടം വാങ്ങി. ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ്. പകര്‍ത്തിവെച്ച ജീവിതം ഒന്നുനേരെയാക്കണം. ഊണില്ല, ഉറക്കമില്ല. കടം തന്നെ കടം.
ഗുണപാഠം:- സ്വന്തം കഴിവുകളിലൂന്നി ഉയരാന്‍ നോക്കാതെ മറ്റൊരു ജീവിതം കോപ്പിയടിച്ചുള്ള ജീവിതം തന്നെ നഷ്ടപ്പെടുത്തിയ ഗുണപാഠകഥയുണ്ടല്ലോ? കാക്ക മയില്‍പീലി പൊതിഞ്ഞ് മയിലായി മാറാന്‍ ശ്രമിച്ച കഥ. അവസാനം മയില്‍ കൂട്ടത്തില്‍ ചേര്‍ത്തില്ല. കാക്കക്കൂട്ടവും പുറത്താക്കി.

-പി.വി.കെ അരമങ്ങാനം

Related Articles
Next Story
Share it