കാഞ്ഞങ്ങാട്: ആസ്പത്രി അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ മൃതദേഹവുമായി ബന്ധുക്കള്‍ വട്ടം കറങ്ങി.
അജാനൂര്‍ മൂലക്കണ്ടത്തെ ഉമ്മറിന്റെ മകള്‍ ഷാസിയ (22) യുടെ മൃതദേഹവുമായാണ് വട്ടം കറങ്ങിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ആക്ഷേപവുമുയര്‍ന്നു. ഇതു സംബന്ധിച്ച് ജില്ലാ ആസ്പത്രി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് ഷാസിയ മരിച്ചത്. ഉറക്കമുണരാതിരുന്നതിനാല്‍ പരിശോധനക്ക് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് വൈകിട്ട് നാല് മണിക്കകം ഇന്‍ക്വസ്റ്റ് നടത്തിയിട്ടും ജില്ലാ ആസ്പത്രിയില്‍ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ സമയം കഴിഞ്ഞെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്തമൊഴിഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ നഴ്‌സില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചു. നഴ്‌സും തയ്യാറായി വന്നപ്പോള്‍ താന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യില്ലെന്നും ഇന്ന് തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെങ്കില്‍ കാസര്‍കോട് ജനറല്‍ ആസ് പത്രിയില്‍ കൊണ്ടു പോകണമെന്നും പറഞ്ഞു. ഇതനുസരിച്ച് ജനറല്‍ ആസ്പത്രിയില്‍ മൃതദേഹമെത്തിച്ചപ്പോഴേക്കും ജില്ലാ ആസ്പത്രിയില്‍ നിന്ന് കൊടുത്ത രേഖയില്‍ ബന്ധപ്പെട്ടവരുടെ ഒപ്പും സീലുമില്ലെന്ന കാരണത്താല്‍ വീണ്ടും അനിശ്ചിതത്വമായി. തുടര്‍ന്ന് പൊലീസുകാരുടെ നല്ല മനസ്സിനാല്‍ ജില്ലാ ആസ്പത്രിയില്‍ നേരിട്ടെത്തി സുപ്രണ്ടിനെക്കൊണ്ട് ജനറല്‍ ആസ്പത്രി അധികാരികളെ വിളിപ്പിച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ ദുര്‍വാശി കാണിച്ച ഡോക്ടര്‍ക്കും രേഖയില്‍ ഒപ്പും സീലും വെക്കാതെ പിന്നെയും മണിക്കൂറുകള്‍ താമസിപ്പിച്ച ഡോക്ടര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പിതാവ് ഉമ്മര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആരോഗ്യ മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
നഗരത്തിലെ ടാക്‌സി ഡ്രൈവര്‍ ആണ് ഉമ്മര്‍. ജമീലയാണ് ഷാസിയയുടെ മാതാവ്. സഹോദരങ്ങള്‍: നൗഷിബ, റിയാസ്.