കണ്ണൂര്‍: സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്കാന് ഉത്തരമേഖലാ ഐ.ജി അശോക് യാദവ് ഉത്തരവിട്ടു. ജയരാജന് പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. വീട്ടിലെ ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഐ.ജി നിര്‍ദേശിച്ചെങ്കിലും വേണ്ടെന്ന് ജയരാജന് വ്യക്തമാക്കി.
ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തോടെ ജയരാജനെ അപായപ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ മേഖലയിലെ ജയരാജന്റെ യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷയും ജാഗ്രതയും വേണമെന്ന് ഐ.ജി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജയരാജന്റെ സുരക്ഷയ്ക്കായി നിലവില്‍ രണ്ട് ഗണ്മാന്മാരാണുള്ളത്. ഇതിനുപുറമേ വീട്ടിലടക്കം കൂടുതല്‍ പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കാനാന്‍ ഐ.ജി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞദിവസം ജയരാജന്റെ തലശ്ശേരി പാട്യത്തെ വീട്ടില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. എന്നാല്‍, അധികസുരക്ഷ വേണ്ടെന്ന് ജയരാജന്‍തന്നെ അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ തിരിച്ചുവിളിച്ചു. ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി. ജയരാജന് പ്രതിയായതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ അക്രമിക്കാനിടയുണ്ടെന്ന് ഇന്റലിജന്‍സ് മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഷുക്കൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ലീഗിന്റെ ഭാഗത്തുനിന്നും കതിരൂര്‍ മനോജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആര്.എസ്.എസിന്റെ ഭാഗത്തുനിന്നും ജയരാജന് ഭീഷണിയുണ്ടായിരുന്നു. തലശേരിയില്‍ സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും പതിവായിരുന്ന കാലത്ത് ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് ജയരാജന് അന്ന് രക്ഷപ്പെട്ടത്.