ഇന്ത്യയെ വീണ്ടെടുക്കാന്‍ 'INDlA'

2014 മുതല്‍ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളും വോട്ട് വിഹിതവും നേടി വിജയം ആവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ടാം വട്ടവും ഭരണം ലഭിച്ചതോടെ ബി.ജെ.പിയും അവരുടെ ചാലകശക്തിയായ സംഘ് പരിവാറും കൂടുതല്‍ വേഗത്തിലും വ്യാപകമായും തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന കാര്യം കൂടുതല്‍ വ്യക്തമായി വരികയാണ്. അങ്ങനെയാണ് അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും അവരുടെ മുന്നേറ്റം തടയണമെന്നും 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ കക്ഷികള്‍ […]

2014 മുതല്‍ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളും വോട്ട് വിഹിതവും നേടി വിജയം ആവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ടാം വട്ടവും ഭരണം ലഭിച്ചതോടെ ബി.ജെ.പിയും അവരുടെ ചാലകശക്തിയായ സംഘ് പരിവാറും കൂടുതല്‍ വേഗത്തിലും വ്യാപകമായും തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന കാര്യം കൂടുതല്‍ വ്യക്തമായി വരികയാണ്. അങ്ങനെയാണ് അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും അവരുടെ മുന്നേറ്റം തടയണമെന്നും 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഒറ്റക്കെട്ടായി നേരിടണമെന്നും ഉള്ള ആവശ്യത്തിന് ശക്തി കൂടിയത്.
കഴിഞ്ഞ രണ്ട് പൊതു തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി യെ അധികാരത്തിലെത്തിച്ചതിന്റെ പിന്നിലെ പ്രധാന ഘടകം പ്രതിപക്ഷ കക്ഷികളുടെ ഭിന്നിപ്പും അത് മൂലം ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിന്നിച്ചിതറിയതുമാണെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ പറ്റി സാമാന്യ ധാരണയുള്ള ആര്‍ക്കും മനസ്സിലാകും. അല്ലെങ്കില്‍ 31 ശതമാനവും 38 ശതമാനവും വോട്ട് നേടിയവര്‍ക്കെങ്ങനെ ഭൂരിപക്ഷം സീറ്റുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടായത്? രണ്ടാം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് വര്‍ഷം പിന്നിട്ടെങ്കിലും ഇത് വരെയും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവും ധാരണയും സംബന്ധിച്ച് ഗൗരവതരമായ നീക്കങ്ങളൊന്നും നടന്നിരുന്നില്ല. മാത്രമല്ല; വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പിണക്കവും അകല്‍ച്ചയും കൂടുതല്‍ മൂര്‍ച്ഛിക്കാന്‍ ഉതകുന്ന ചലനങ്ങളാണ് ദൃശ്യമായിരുന്നത്.
എന്നാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച അട്ടിമറി വിജയവും കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി നിരന്തരമായി നടത്തുന്ന പ്രതികാര നടപടികളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അപൂര്‍വവും ആശാവഹവുമായ മനം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മറ്റും മുന്‍കയ്യെടുത്ത് മുന്നോട്ട് നീങ്ങിയ ഐക്യശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പച്ചക്കൊടി കാണിക്കുകയും എ.എ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നിപ്പിന്റെ മഞ്ഞുരുകുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതീക്ഷാനിര്‍ഭരമായി മുന്നേറുകയാണ്.
കഴിഞ്ഞ ജൂണ്‍ മാസം 23ന് ബിഹാറിലെ പറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ ഉച്ചകോടിയാണ് വിഷയത്തില്‍ കൃത്യമായ ഒരു ദിശാബോധമുണ്ടാക്കിയത്. അന്ന് തികച്ചും പ്രാഥമികമായ ഒരു കൂടിച്ചേരല്‍ എന്നതില്‍ കവിഞ്ഞു വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കെല്ലാം സന്ദേഹമായിരുന്നു. പല പാര്‍ട്ടികളുടെയും ഭൂതകാല ചരിത്രം അറിയാവുന്നവര്‍ അങ്ങനെ സംശയിക്കുക സ്വാഭാവികമാണ് താനും. എന്നാല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ പ്രതിപക്ഷ നിരയിലുണ്ടായ നീക്കങ്ങളും നടപടികളും ജനാധിപത്യ വിശ്വാസികളെയും മതേതര ഇന്ത്യ നിലനിന്ന് കാണണമെന്നഭിലഷിക്കുന്നവരുടെയും മനസ്സില്‍ വലിയ ആശ്വാസവും ആവേശവും സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.
പറ്റ്‌നയില്‍ 16 പ്രതിപക്ഷ പാര്‍ട്ടികളാണ് സംബന്ധിച്ചതെങ്കില്‍ അവിടന്ന് 2-3 ആഴ്ചകളുടെ വ്യത്യാസത്തില്‍ ഈ മാസം 18ന് ബംഗളൂരുവില്‍ രണ്ടാമത് യോഗം ചേര്‍ന്നപ്പോള്‍ 26 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി. മാത്രമല്ല, കോണ്‍ഗ്രസും കെജ്‌രിവാളിന്റെ എ.എ.പിയും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്ന പടലപ്പിണക്കവും മോദി സര്‍ക്കാറിന്റെ ഡല്‍ഹി ഓര്‍ഡന്‍സിനെതിരെയുള്ള കോണ്‍ഗ്രസ് സമീപനത്തിന്റെ പേരിലുണ്ടായ തര്‍ക്കവും പരിഹരിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരണത്തിന്റെ വാതില്‍ തുറന്നത് പ്രതിപക്ഷ ഐക്യശ്രമത്തിന് വലിയ ഉത്തേജനം ലഭിക്കാന്‍ സഹായകമായി.
മാത്രമല്ല, ഏകീകൃത പ്രതിപക്ഷ നിര കെട്ടിപ്പടുക്കുന്ന കാര്യത്തില്‍ വേണ്ട പ്രായോഗിക നടപടികളിലും നല്ല പുരോഗതി പ്രകടമായി. പഴയ യു.പി.എയ്ക്ക് പകരം പുതിയ പ്രതിപക്ഷ നിരയ്ക്ക് ഐ.എന്‍.ഡി.ഐ.എ (ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ല്യൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിക്കാനും തുടര്‍ന്ന് വേണ്ട സ്ട്രാറ്റജി തയ്യാറാക്കാനും ഏകീകൃത പൊതുപരിപാടിക്ക് രൂപം നല്‍കാനും മറ്റുമായി വിവിധ കമ്മിറ്റി രൂപീകരിക്കാനും ധാരണയായതും തികച്ചും ആശാവഹമായ നീക്കങ്ങളാണ്. അടുത്ത സംഗമം മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ചാണ് യോഗം പിരിഞ്ഞത്. കൂടാതെ കൂട്ടത്തിലെ വലിയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് കൈ കൊണ്ട പക്വതയും സംയമനവും പ്രത്യേകം ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി പദത്തിന് തങ്ങള്‍ അവകാശവാദം ഉന്നയിക്കില്ലെന്നും ഈ അലയന്‍സിന്റെ നേതൃത്വം തങ്ങളുടെ കയ്യിലാകണമെന്ന വാശിയില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. അലയന്‍സിലെ പാര്‍ട്ടികളില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണവും സ്വാധീനവുമുള്ള പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.
മറ്റു പാര്‍ട്ടികളും ഇതേ പോലെ വിട്ടുവീഴ്ചാ മനസ്ഥിതി കൈകൊണ്ടാല്‍ വലിയ കല്ലു കടിയില്ലാതെ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും. അങ്ങനെ ഒറ്റക്കെട്ടായി അടുത്ത പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതപ്പെടുമെന്ന കാര്യത്തിലും രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ക്ക് സംശയമുണ്ടാകില്ല. എന്നാല്‍ അതിന് മുമ്പ് ഈ കൂട്ടായ്മക്ക് മുന്നില്‍ ബി.ജെ.പി സൃഷ്ടിക്കാനിടയുള്ള ഉടക്കുകളും പ്രതിബന്ധങ്ങളും സംബന്ധിച്ച നല്ല ധാരണയും ജാഗ്രതയും എല്ലാ കക്ഷികള്‍ക്കും വേണ്ടിവരും. കാരണം ബി.ജെ.പിയുടെ കയ്യില്‍ ഇന്ത്യയുടെ പരമാധികാരവും അതിന്റെ സര്‍വ സൗകര്യങ്ങളുമുണ്ട്. പണവും പണക്കാരും അവരുടെ കൂടെയാണ്.
ഒരു പക്ഷെ, ഇന്ത്യയുടെ ഖജനാവിനെ പോലും വെല്ലുവിളിക്കാന്‍ മാത്രമുള്ള സമ്പത്തിന്റെ കൂമ്പാരമവര്‍ക്ക് സ്വന്തമാണ്. ഇന്ത്യയുടെ പൊതു മേഖലയെയും സ്വകാര്യ മേഖലയെയും ഒരു പോലെ കയ്യിലെടുത്തു അമ്മാനമാടുന്ന ചില കുത്തകകള്‍ തടിച്ചുകൊഴുത്തു വളര്‍ന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പരിലാളനയിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ ബലത്തിലാണ് കഴിഞ്ഞ കുറച്ചു കാലമായി എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പല സംസ്ഥാന സര്‍ക്കാറുകളെയും മറിച്ചിട്ടതും സ്വന്തം ഭരണം തട്ടിക്കൂട്ടിയതും.
അതുപോലെ ജനാധിപത്യ സംവിധാനത്തിലെ എല്ലാ മെഷിനറികളും അവരുടെ വരുതിയിലാണ്. വേണ്ടവരെ രക്ഷിക്കാനും വേണ്ടാത്തവരെ ശിക്ഷിക്കാനും കഴിയുംവിധം അന്വേഷണ ഏജന്‍സികളെയും വിവിധ കമ്മീഷനുകളെയും പോലും അവര്‍ പിടിമുറുക്കിയിരിക്കുന്നു. തങ്ങള്‍ക്ക് തുണയാകുന്ന ഏജന്‍സികളെയും അവയുടെ തലവന്‍മാരെയും നന്ദിപൂര്‍വം സന്തോഷിപ്പിക്കാനും അല്ലാത്തവരെ വിരട്ടിയും പ്രീണിപ്പിച്ചും ചൊല്‍പ്പടിക്ക് നിര്‍ത്താനും ഒരു മടിയും മറയുമില്ലാതെ കരുക്കള്‍ നീക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ഈ കക്ഷികളില്‍ എത്ര പേര്‍ തിരഞ്ഞെടുപ്പ് വരെ ഇതേ പ്ലാറ്റ്‌ഫോമില്‍ കൂടെയുണ്ടാകുമെന്നോ ഇനി ഇലക്ഷനില്‍ ഭരണകക്ഷിക്ക് ക്ഷീണം വന്നാല്‍ തന്നെ അവര്‍ സ്വീകരിക്കുന്ന അനന്തര നടപടികളെന്തായിരിക്കുമെന്നോ പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും നമുക്ക് ശുഭവിശ്വാസികളാകാം. ഇന്ത്യന്‍ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്ന മാരിവില്ലുകള്‍ പുതിയൊരു ദശാസന്ധിയുടെ ശുഭസൂചനയാണ്. രാജ്യത്തെ വീണ്ടെടുക്കാനും തികഞ്ഞ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പരമ്പരാഗത കാലഘട്ടത്തെ തിരിച്ചു പിടിക്കാനും സാധിക്കുമെന്നതിന്റെ സൂചനകളാണ് കര്‍ണാടക നല്‍കിയത്. ആ ആവേശവും ഒത്തൊരുമയും നിലനിര്‍ത്തി മുന്നോട്ട് കുതിക്കാന്‍ കഴിഞ്ഞാല്‍ പ്രതീക്ഷയുടെ പുതിയ പുലരി ഇന്ത്യക്ക് അകലെയല്ല.


-സ്വിദ്ദീഖ് നദ്‌വി ചേരൂര്‍

Related Articles
Next Story
Share it