ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികമാണ് നാളെ. ഭാരതത്തിന്റെ ഭരണഭാരം തദ്ദേശീയ ഹസ്തങ്ങളിലേക്ക് കൈമാറിയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷകളും പ്രത്യാശകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം നാട്ടിലുടനീളം ഇളക്കിവിട്ട ദേശീയബോധം ഇന്ത്യയെ വലിയ വിഷമം കൂടാതെ ഏകീകരിക്കാനും ഇതേവരെ ഒന്നിച്ചു നിര്‍ത്താനും സഹായിച്ചു. ശിഥിലീകരണ ശക്തികള്‍ അങ്ങിങ്ങു തല പൊക്കുന്നുണ്ടെങ്കിലും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ വിവേക പൂര്‍ണ്ണവും ദീര്‍ഘദൃഷ്ടിയും കൊണ്ട് ഇന്ത്യയുടെ ദേശീയ ഐക്യം അഭംഗം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തി ഉളവാക്കിയ പ്രത്യാശകള്‍ […]

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികമാണ് നാളെ. ഭാരതത്തിന്റെ ഭരണഭാരം തദ്ദേശീയ ഹസ്തങ്ങളിലേക്ക് കൈമാറിയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷകളും പ്രത്യാശകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം നാട്ടിലുടനീളം ഇളക്കിവിട്ട ദേശീയബോധം ഇന്ത്യയെ വലിയ വിഷമം കൂടാതെ ഏകീകരിക്കാനും ഇതേവരെ ഒന്നിച്ചു നിര്‍ത്താനും സഹായിച്ചു. ശിഥിലീകരണ ശക്തികള്‍ അങ്ങിങ്ങു തല പൊക്കുന്നുണ്ടെങ്കിലും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ വിവേക പൂര്‍ണ്ണവും ദീര്‍ഘദൃഷ്ടിയും കൊണ്ട് ഇന്ത്യയുടെ ദേശീയ ഐക്യം അഭംഗം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തി ഉളവാക്കിയ പ്രത്യാശകള്‍ അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞുവോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ ഇല്ലാതില്ല. ഇന്ത്യക്ക് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അസാമാന്യമായ ഒരു പദവി കരഗതമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര കാര്യങ്ങളില്‍ മാത്രമല്ല വിദേശ കാര്യങ്ങളില്‍ കൂടി വന്‍ശക്തികളുടെ ഇടപെടല്‍ കൂടാതെ കഴിക്കാനുതകുന്ന ചേരിചേരാനയം ആവിഷ്‌കരിച്ചത് ഭാരതത്തിന്റെ കീര്‍ത്തി വര്‍ധിപ്പിച്ചു. പക്ഷേ അന്താരാഷ്ട്ര മണ്ഡലത്തിലെ പ്രസ്തുത പ്രസിദ്ധി യഥായോഗ്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനോ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കാതില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അന്യാദൃശ്യമായ വ്യക്തി വിലാസത്തിന്റെ പശ്ചാത്തല ശോഭയാല്‍ മുഴച്ച് കാണാതിരുന്ന മാതൃഭൂമിയുടെ പല ദൗര്‍ബല്യങ്ങളും ഇന്ന് മറനീക്കി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സാമ്പത്തികവും സാമൂഹികവുമായ കെട്ടുറപ്പിന്റെയും ഒത്തിണക്കത്തിന്റെയും അചഞ്ചലമായ അടിത്തറയിലല്ല ഭാരതത്തിന്റെ പ്രശസ്തി നിലനില്‍ക്കുന്നതെന്ന് പറയുന്നവരുണ്ട്. വിദേശ കാര്യങ്ങളില്‍ പോലും വന്‍ശക്തികളുടെ സമ്മര്‍ദ്ദത്തിന് വിധേയരാകാന്‍ തയ്യാറാവാതിരുന്ന നാം അഭ്യന്തര കാര്യങ്ങളില്‍ തന്നെ പലതരത്തിലുള്ള വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായി തീര്‍ന്ന പല സംഭവങ്ങളുമുണ്ട്. വിദേശികളും സ്വദേശികളുമായ നിക്ഷിപ്ത താല്‍പര്യക്കാര്‍ മുമ്പൊക്കെ ഒളിഞ്ഞും മറഞ്ഞുമാണ് സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നതെങ്കില്‍ പിന്നെപ്പിന്നെ ഏറെക്കുറെ പരസ്യമായി തന്നെ അവര്‍ രംഗത്ത് വരാന്‍ ധൈര്യപ്പെടുന്നത് ആത്മാഭിമാനമുള്ള രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ അരിശം കൊള്ളിക്കാതിരിക്കില്ല. ഭക്ഷണ കമ്മി നികത്താനും സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ക്കും ഇപ്പോഴും വിദേശ സഹായം അനുപേക്ഷണീയമാണത്രേ. സാമ്രാജ്യ ശക്തികളെ വന്‍തോതില്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന ഭാരതം ഒരു പരിധിവരെ അവരുടെ അഭിഷ്ടത്തിന് വഴങ്ങാന്‍ നിര്‍ബന്ധിതരായ ഒരു മൂന്നാംകിട രാഷ്ട്രമാണെന്ന് പലരാജ്യങ്ങളും വിശ്വസിക്കുന്നു. പണത്തിന്റെ വിലയിടിവും അപക്വമായ ഭരണ പാടവവും ജനാധിപത്യത്തിന് മൂല്യക്കുറവും സാധാരണക്ക് ഊക്കം കൂട്ടുകയും ചെയ്തു. ഏതായാലും ഏഷ്യയില്‍ തന്ത്രപരമായി പ്രധാനമായ ഒരു സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു മഹാരാജ്യം എന്ന നിലയിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന നിലക്കും ഇന്ത്യക്ക് ന്യായമായവകാശപ്പെട്ട പദവി ഇന്നും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നത് ഒരു ദുഃഖസത്യമായി അവശേഷിക്കുന്നു. ഈ സ്ഥിതിവിശേഷത്തിന്റെ മൂലകാരണം കണ്ടുപിടിക്കുകയും രാജ്യത്തിന്റെ കീഴോട്ടുള്ള ഗതി അടിയന്തിരമായി തടഞ്ഞുനിര്‍ത്താനും കഴിഞ്ഞില്ലെങ്കില്‍ വരും തലമുറ പരിഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജനാധിപത്യ സോഷ്യലിസം കെട്ടിപ്പടുക്കുകയാണത്രെ ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം. അതിനുവേണ്ടി എത്രയോ പഞ്ചവത്സരപദ്ധതികള്‍ നാം നടത്തുകയുണ്ടായി. എന്നാല്‍ ഫലത്തില്‍ കണ്ണോടിച്ചാല്‍ ചുറ്റും കാണുന്നതെന്ത്? ഇന്ത്യാ സോഷ്യലിസത്തിലേക്ക് ഒരിഞ്ചുപോലും മുന്നേറിയിട്ടില്ലെന്ന് നാള്‍ക്കുനാള്‍ അരങ്ങേറുന്ന സംഭവം വ്യക്തമാക്കുന്നുണ്ട്. സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറയുന്നതിനു പകരം കൂടുകയാണ്. ജനാധിപത്യത്തിന്റെ ബാഹ്യരൂപം ഇതേവരെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആത്മാവായ പൗരസ്വാതന്ത്ര്യത്തിന് കഠിനമായ പരിക്കേറ്റിട്ടുണ്ടെന്ന് സമ്മതിച്ചേ മതിയാവൂ. ഗവണ്‍മെന്റിന്റെ ഈ നയം രാജ്യത്തെ ഒരു സ്വച്ഛാധിപത്യ രാഷ്ട്രമാക്കി തീര്‍ക്കുകയല്ലേ ചെയ്യുന്നതെന്ന് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് പലരും. സാമാന്യ ജനങ്ങളുടെ ജീവിത വൈഷമ്യങ്ങളെയും സാര്‍വ്വത്രികമായ വറുതികളെയും കുറിച്ച് എടുത്തുപറയേണ്ട ആവശ്യമില്ലാത്ത വിധം അത് ഏവര്‍ക്കും സുപരിചിതമായി കഴിഞ്ഞു. അക്ഷന്തവ്യമായ ഭരണ വൈകല്യങ്ങളെയും അപലപനീയമായ അഴിമതികളെയും കുറിച്ച് പലരും പരാതിപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ ജനലക്ഷങ്ങളുടെ ജീവിതനിലവാരം ആകാവുന്നത്ര ഉയര്‍ത്താനുള്ള ഫലപ്രദമായ നടപടികള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ ഭരണാധികാരികള്‍ക്ക് വിജയിക്കാന്‍ കഴിയണം. ഭരണകക്ഷിക്കെതിരെയുള്ള പരാതികള്‍ അവിടെ നില്‍ക്കെ തന്നെ ആദര്‍ശ നിഷ്ഠയുള്ള ഒരു പ്രതിപക്ഷം വേണ്ടവിധത്തില്‍ ബഹുജന പിന്തുണയാര്‍ജ്ജിച്ച് ഉയര്‍ന്നു വരാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. കെല്‍പുള്ള ഒരു പ്രതിപക്ഷമുണ്ടെങ്കില്‍ നിര്‍ഭയം തോന്നിയ പോലെ ഭരിക്കാന്‍ ഒരു ഭരണാധികാരിയും തയ്യാറാവില്ല. ജനങ്ങള്‍ തങ്ങളുടെ അവകാശ അധികാരങ്ങള്‍ ശരിക്കും മനസ്സിലാക്കുന്നില്ല. അവരെ ഫലപ്രദമായി സംഘടിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാഗ്രഹികളായ പ്രതിപക്ഷവും തയ്യാറാകുന്നില്ല. ആധുനിക ശാസ്ത്രീയ യുഗത്തിന്റെ വെല്ലുവിളി പൂര്‍ണ്ണമായും സ്വീകരിച്ച് ഭാരതത്തിലെ സാമ്പത്തിക-സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ പര്യാപ്തമായ ഒരു നേതൃത്വമായി ഭരണപക്ഷവും ഭരണപക്ഷത്തിന്റെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ ആര്‍ജ്ജവമുള്ള ഒരു പ്രതിപക്ഷവും ഉണ്ടായാല്‍ മാത്രമേ രാജ്യം ആഗ്രഹിക്കുന്ന തരത്തില്‍ സ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളു.

Related Articles
Next Story
Share it