വിജയക്കുതിപ്പില്‍ ഇന്ത്യ; കിരീടത്തിലേക്ക് ഒരു മത്സരദൂരം മാത്രം

ന്യൂസിലന്‍ഡിനെ വീരാട് കൊഹ്‌ലി ബാറ്റുകൊണ്ട് അരിഞ്ഞുവീഴ്ത്തിയും മുഹമ്മദ് ഷമി പന്ത് കൊണ്ട് എറിഞ്ഞുവീഴ്ത്തിയും ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. പല വേളകളിലും ഇന്നലത്തെ സെമി ഒരു ഫൈനലിന്റെ ആവേശം നിറച്ചിരുന്നു. കൊഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ നിറച്ച ആവേശത്തിന് കൂടുതല്‍ ആനന്ദം പകരുന്നതായി മുഹമ്മദ് ഷമിയുടെ ബൗളിംഗ്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്‌ലി 50 സെഞ്ച്വറി തികച്ചപ്പോള്‍ വിസ്മയമായി മുഹമ്മദ് ഷമി 7 വിക്കറ്റോടെ മറ്റൊരു റെക്കോര്‍ഡ് കുറിച്ചിട്ടു.കഴിഞ്ഞ ഒന്നര മാസത്തോളമായി ഇന്ത്യയില്‍ നടന്നുവന്ന […]

ന്യൂസിലന്‍ഡിനെ വീരാട് കൊഹ്‌ലി ബാറ്റുകൊണ്ട് അരിഞ്ഞുവീഴ്ത്തിയും മുഹമ്മദ് ഷമി പന്ത് കൊണ്ട് എറിഞ്ഞുവീഴ്ത്തിയും ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. പല വേളകളിലും ഇന്നലത്തെ സെമി ഒരു ഫൈനലിന്റെ ആവേശം നിറച്ചിരുന്നു. കൊഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ നിറച്ച ആവേശത്തിന് കൂടുതല്‍ ആനന്ദം പകരുന്നതായി മുഹമ്മദ് ഷമിയുടെ ബൗളിംഗ്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കൊഹ്‌ലി 50 സെഞ്ച്വറി തികച്ചപ്പോള്‍ വിസ്മയമായി മുഹമ്മദ് ഷമി 7 വിക്കറ്റോടെ മറ്റൊരു റെക്കോര്‍ഡ് കുറിച്ചിട്ടു.
കഴിഞ്ഞ ഒന്നര മാസത്തോളമായി ഇന്ത്യയില്‍ നടന്നുവന്ന ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തില്‍ അജയ്യമായ മുന്നേറ്റവുമായാണ് ഇന്ത്യ ഇന്നലെ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സെമി ഇന്നാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് ആരായിരിക്കും ഫൈനലില്‍ ഇന്ത്യയോട് ഏറ്റുമുട്ടാനെത്തുക. ദക്ഷിണാഫ്രിക്കയോ ഓസ്‌ട്രേലിയയോ?
പത്ത് രാജ്യങ്ങളിലെ ടീമുകളിലായി ആരംഭിച്ച മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടടക്കം സെമി കാണാതെ പുറത്തായി. കുഞ്ഞന്‍ ടീമായി കടന്നുവന്ന അഫ്ഗാനിസ്താന്‍ മികച്ച മിന്നലാട്ടം നടത്തിയെന്നത് കൗതുകകരം.
കളിയുടെ ആദ്യസമയത്ത് കാണികള്‍ കുറവാണെന്ന ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീടുള്ള കളികളൊക്കെ പലതും ആവേശങ്ങളുടേതായിരുന്നു.
സെമി മോഹിച്ചു വന്ന അഫ്ഗാന്‍ ടീമിനെ മാക്സ്വെല്‍ ഒറ്റയാള്‍ പോരാട്ടം നടത്തി മിന്നിച്ചതും ശ്രീലങ്കയുടെ എഞ്ചല്‍ മാത്യൂസിനെ ഷാകിബുല്‍ ഹസ്സന്‍ ടൈമൗട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയതുമൊക്ക ഈ ലോകകപ്പിലെ അപൂര്‍വ നിമിഷങ്ങളാണ്.
സ്റ്റേജ് മത്സരങ്ങള്‍ കഴിഞ്ഞ് ക്വാളിഫൈഡായി സെമിയില്‍ കടന്ന നാല് ടീമുകളും ഒന്നിനൊന്ന് മെച്ചം തന്നെയാണ്. ഇതുവരെ തോല്‍വിയറിയാതെ രോഹിത് ശര്‍മയുടെ ടീം ഇന്ത്യയും ഒമ്പത് കളിയില്‍ ഒരു തോല്‍വി മാത്രം ഏറ്റുവാങ്ങിയ ബാവുമായുടെ ദക്ഷിണാഫ്രിക്കയും ആദ്യ രണ്ട് കളിയില്‍ അടുപ്പിച്ചു തോല്‍ക്കുകയും പിന്നീട് വിജയക്കുതിപ്പോടെ മുന്നേറുകയും ചെയ്ത പാറ്റ് കമ്മിന്‍സിന്റെ ഓസ്ട്രേലിയന്‍ മഞ്ഞപ്പടയും ജയപരാജയങ്ങള്‍ നേരിട്ട് അവസാനമായെത്തിയ വില്ലിച്ചായന്റെ ന്യൂസിലാന്‍ഡും ഈ വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ കളിക്കേണ്ട അര്‍ഹരായ ടീമുകള്‍ തന്നെയായിരുന്നു.
ഇന്നത്തെ ടീം ഇന്ത്യയെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. ഒരുപക്ഷെ, ഈ അടുത്ത കാലത്തൊന്നും ബൗളിങ്ങിലും ബാറ്റിംഗിലും ഇത്രയും പെര്‍ഫെക്റ്റായ ടീം ഇന്ത്യയെ കണ്ടില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല. ബാറ്റിംഗ് ഓര്‍ഡറും ബൗളിംഗ് ലൈനപ്പും ഒന്നിനൊന്ന് മെച്ചപ്പെട്ട് കാണുമ്പോള്‍ ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഈ ടീം കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയാണ്.
രോഹിത് ശര്‍മയും ശുഭമന്‍ ഗില്ലും ബാറ്റ് കൊണ്ട് തുടങ്ങുമ്പോള്‍ അവര്‍ക്ക് പിന്നിലായി കിംഗ് കൊഹ്ലി മുതല്‍ കെ. എല്‍ രാഹുലും ശ്രേയസ്സ് അയ്യരും ജഡേജയും സൂര്യകുമാര്‍ യാദവുമെല്ലാം സെമിയിലും കസറി. ഇന്ത്യന്‍ പട ഇനിയും ബാറ്റ് കൊണ്ട് കവിത എഴുതിയാല്‍ കപ്പ് നമുക്ക് സ്വന്തം.
ബൗളിങ്ങിലാണെങ്കില്‍ ബുമ്രയുടെ പേസ് മുതല്‍ ഒന്നാം റാങ്കുകാരന്‍ സിറാജ് തുടങ്ങി മുഹമ്മദ് ഷമിയും തകര്‍ത്തെറിയുമ്പോള്‍ കറക്കി എറിയാന്‍ മിടുക്കന്മാരായ കുല്‍ദീപ് യാദവും ജഡേജയും ഇത്രയും നാള്‍ ചെയ്തത് പോലെ തുടര്‍ന്നാല്‍ പിന്നെ പറയാനില്ല. കപില്‍ദേവും മഹേന്ദ്ര സിങ് ധോണിയും നേടിയെടുത്ത ആ കിരീടം രോഹിത് ശര്‍മയുടെ ടീം ഇന്ത്യക്കും നേടാനാവുമെന്നുറപ്പ്.
ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ മത്സരം വളരെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഏകദിന ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരെ അറിയാന്‍ ഇനി വെറും രണ്ട് മത്സരങ്ങള്‍ മാത്രം ആവശേഷിക്കെ നമ്മുടെ രാജ്യത്ത് നടക്കുന്ന ഈ കായിക മാമാങ്കത്തില്‍ നമ്മുടെ ടീം ഇന്ത്യക്ക് തന്നെ ലോകകപ്പില്‍ മുത്തമിടാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.


-അച്ചു പച്ചമ്പള

Related Articles
Next Story
Share it