ഓര്‍മ്മയിലിന്നും ആ ഇശല്‍ മഴ

കാലം മാറിക്കൊണ്ടേയിരിക്കും. മാറ്റത്തിന്റെ ഊറ്റത്തില്‍ പഴയതിനെ നാം എഴുതിത്തള്ളുന്നു. ചുക്കിച്ചുളിഞ്ഞ മുഖവുമായി വടിയും കുത്തി പതുക്കെ നടന്നു വരുന്ന വയസ്സന്മാരെ പലര്‍ക്കും പുച്ഛമാണ്. ജീവിതാനുഭവങ്ങളാല്‍ അസാധാരണമായ തിരിച്ചറിവിലേക്ക് എത്തുന്ന കാലമാണ് വാര്‍ധക്യം. അത് ജീവിതത്തിന്റെ കണക്കുകൂട്ടലുകളെ നോക്കിക്കാണുന്നു. കാലത്തിന്റെ ആവര്‍ത്തനങ്ങളും തിരിച്ചടികളും നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അങ്ങനെ ഉള്ളില്‍ അടക്കിവെച്ചിരിക്കുന്ന മണ്‍ചെരാതിനെ വികസിപ്പിക്കാനും ഉതകുന്ന കാലം. മറിച്ചു വെക്കേണ്ടതോ വീട്ടിനകത്ത് കിടന്ന് വീര്‍പ്പുമുട്ടനുഭവിക്കേണ്ട കാലമോ ഉള്ളിലുള്ള കലാകായിക വാസനകളെ അകത്ത് തിരുത്തി തുരുമ്പു പിടിപ്പിക്കേണ്ട കാലമോ അല്ല […]

കാലം മാറിക്കൊണ്ടേയിരിക്കും. മാറ്റത്തിന്റെ ഊറ്റത്തില്‍ പഴയതിനെ നാം എഴുതിത്തള്ളുന്നു. ചുക്കിച്ചുളിഞ്ഞ മുഖവുമായി വടിയും കുത്തി പതുക്കെ നടന്നു വരുന്ന വയസ്സന്മാരെ പലര്‍ക്കും പുച്ഛമാണ്. ജീവിതാനുഭവങ്ങളാല്‍ അസാധാരണമായ തിരിച്ചറിവിലേക്ക് എത്തുന്ന കാലമാണ് വാര്‍ധക്യം. അത് ജീവിതത്തിന്റെ കണക്കുകൂട്ടലുകളെ നോക്കിക്കാണുന്നു. കാലത്തിന്റെ ആവര്‍ത്തനങ്ങളും തിരിച്ചടികളും നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അങ്ങനെ ഉള്ളില്‍ അടക്കിവെച്ചിരിക്കുന്ന മണ്‍ചെരാതിനെ വികസിപ്പിക്കാനും ഉതകുന്ന കാലം. മറിച്ചു വെക്കേണ്ടതോ വീട്ടിനകത്ത് കിടന്ന് വീര്‍പ്പുമുട്ടനുഭവിക്കേണ്ട കാലമോ ഉള്ളിലുള്ള കലാകായിക വാസനകളെ അകത്ത് തിരുത്തി തുരുമ്പു പിടിപ്പിക്കേണ്ട കാലമോ അല്ല വാര്‍ധക്യം. മറിച്ച് അന്നേവരെ അവന്‍ സ്വായത്തമാക്കിയിട്ടുള്ള ലോകാനുഭവങ്ങളുടെയും മനുഷ്യാനുഭവങ്ങളുടെയും നിറവുകള്‍ ഒന്നാണെന്ന ആത്മബോധം ആയിരിക്കണം പ്രായമായവരില്‍ നിന്നും ഉണ്ടാകേണ്ടത്. അത് ചെറുപ്പകാലത്തെ മറക്കുന്നില്ല, ശരീരത്തിന് പ്രായമേറി വരുന്നുണ്ടെങ്കിലും മനസ്സിനെ അതൊട്ടും ബാധിക്കുന്നില്ല.
പ്രായത്തിലും ചിലര്‍ നമ്മെ അതിശയിപ്പിക്കാറുണ്ട്. അങ്ങനെയൊരാളാണ് എന്റെ അമ്മാവന്‍ പ്രൊഫ. അബ്ദുല്‍ ഗഫൂര്‍. 85 വയസ്സ് കഴിഞ്ഞു. വീടിന്റെ ടെറസില്‍ നിന്നും പത്തു മീറ്റര്‍ മുകളില്‍ കോണി വെച്ച് കയറി 6000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന പടുകൂറ്റന്‍ കോണ്‍ഗ്രീറ്റ് വാട്ടര്‍ ടാങ്ക് അമ്മാവന്‍ ഒറ്റയ്ക്ക് വൃത്തിയാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
എന്റെ ഓര്‍മ്മയില്‍ പഴയ കുറേ നല്ല ഓര്‍മ്മകള്‍ തെളിയുകയാണ്. 2003 സെപ്റ്റംബര്‍ ഇരുപത്തിനാലാം തീയതി മാപ്പിളപ്പാട്ടിന്റെ അരമണി കിലുങ്ങുന്ന മൊഗ്രാലില്‍ സമാപിക്കേണ്ട ഇശല്‍ യാത്രയ്ക്ക് കാവുഗോളി ചൗക്കിയില്‍ വെച്ച് നാട്ടുകാര്‍ നല്‍കിയ ഊഷ്മളമായ സ്വീകരണം എനിക്ക് മറക്കാനാവില്ല.
ആ സ്വീകരണത്തിന് കൊഴുപ്പു കൂട്ടാന്‍ എത്തിയത് ജീവിതത്തിന്റെ സായാഹ്നം പിന്നിട്ട 70 തികഞ്ഞ ചൗക്കിയിലെ വന്ദ്യവയോധികരായിരുന്നു. അവരില്‍ താടി വളര്‍ത്തിയവര്‍, തലക്കെട്ട് കെട്ടിയവര്‍, തലയില്‍ തൊപ്പി ധരിച്ചവര്‍, ലുങ്കിയുടുത്ത് അരപ്പട്ട കെട്ടിയവര്‍, തിരുനെറ്റിയില്‍ പ്രായത്തിന്റെ അടയാളമായ വരവീണവര്‍, ചുക്കിച്ചുളിഞ്ഞവര്‍, വടി കുത്തിയവര്‍..... അങ്ങനെ ഒരു കൂട്ടം വയസ്സന്മാര്‍ മുറുക്കിത്തുപ്പിയും ചുമച്ചും കൊണ്ട് ചൗക്കിയുടെ ഹൃദയ ഭാഗത്തേക്ക് നടന്നുവന്നു. കാവുഗോളിയുടെ പൂങ്കുയില്‍ എന്നറിയപ്പെടുന്ന കെ.ബി. മമ്മിഞ്ഞി, മേത്ത മമ്മദ്ച്ച, പൂക്കോയ തങ്ങള്‍, കുഞ്ഞാലി കല്ലങ്കൈ... അങ്ങനെ പലരും. ശരീരമെന്ന കൂടിനപ്പുറം മനസ്സെന്ന വലിയൊരു മേച്ചില്‍പുറമുണ്ടെന്നു കാണിച്ചു കൊടുത്തും കേട്ടുമറന്ന നാടന്‍ ശീലുകളെ തൊട്ടുണര്‍ത്തിയും പ്രയാസങ്ങളോ തളര്‍ച്ചയോ കൂട്ടാക്കാതെ പ്രസരിപ്പോടെ പ്രായം മറന്നു കൊണ്ട് അവര്‍ പാടി. ആധുനിക പാട്ടുകാരുടെ ത് പോലെ കര്‍ണ്ണപുടം കീറുന്ന നിലവിളി ആയിരുന്നില്ല അത്. നൂറുകണക്കിന് സംഗീതോപകരണങ്ങളും ടെക്‌നോളജിയും ഉപയോഗിച്ച് കോലാഹലം സൃഷ്ടിക്കലല്ല പാട്ടെന്ന് പാടി കേള്‍പ്പിക്കുകയായിരുന്നു ഈ വന്ദ്യവയോധികര്‍. മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, കിസ്സ പാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍ അങ്ങനെ അന്ന് അവര്‍ പാടാത്ത പാട്ടുകള്‍ വിരളം. പഴയകാലത്ത് കേരളക്കരയില്‍ പല ഗാനരചയിതാക്കളും ഒട്ടനവധി മാലപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പഴക്കം ചെന്നത് 1607ല്‍ ഖാസി മുഹമ്മദ് രചിച്ച മുഹിയദ്ദീന്‍ മാലയാണ്. ചൗക്കി കുന്നിലെ പഴയകാല മാപ്പിളപ്പാട്ടുകാരില്‍ ശ്രദ്ധേയനായ മര്‍ഹും അബ്ദുറഹ്‌മാന്‍ 40 വര്‍ഷം മുമ്പ് മുഹിയുദ്ദീന്‍ മാല പാടിയത് ഇന്നും മാധുര്യത്തോടെ ഓര്‍ക്കുന്നു. അതിനുശേഷം ഇന്നുവരെ മാലപ്പാട്ടുകള്‍ അത്രയ്ക്കും നന്നായി പാടിയ ഒരാളെ എന്റെ പ്രദേശത്ത് ഞാന്‍ കണ്ടിട്ടില്ല. പ്രായമേറി വരുന്തോറും അബ്ദുല്‍റഹ്‌മാന്റെ സ്വരം ഏറെ നന്നാകുകയാണ് ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും ആഹ്ലാദം പകരുന്നതാണ്. ഭൂമിയില്‍ വന്നു ഒരുപാട് പേരുടെ മനസ്സില്‍ കൈമുട്ടി പാട്ടിലൂടെ സന്തോഷം ചൊരിഞ്ഞു എല്ലാവരെയും അമ്പരിപ്പിച്ച ഗായകനായിരുന്നു അദ്ദേഹം.
പ്രായം ഒന്നിനും ഒരു തടസ്സമാവരുത്. എനിക്ക് പ്രായമായെന്നും ഇനി എന്നെ കൊണ്ട് ഒന്നിനും പറ്റില്ലെന്നും ചിന്തിക്കുന്നതാണ് തെറ്റ്. ഈ വിചാരം കാറ്റില്‍പ്പറത്തി ചൗക്കിയിലെ വൃദ്ധന്‍മാര്‍ മണിക്കൂറുകളോളം 'യുവഗായക'രായി മാറുകയാണ് അന്നുണ്ടായത്. മര്‍ഹൂം മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടും മറ്റു പാട്ടുകളും കൈമുട്ടി പാടിയപ്പോള്‍ ചൗക്കി അക്ഷരാര്‍ത്ഥത്തില്‍ പുളകമണിയുകയായിരുന്നു. ചൗക്കി നിവാസികളുടെ മനസ്സിലും സംസ്‌കാരത്തിലും ലയിച്ചുചേര്‍ന്നിട്ടുള്ള ഇശല്‍ രാവിന് ഒരിക്കലും മരണമില്ല. ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ എന്ന പാട്ടിലെ ഏതാനും വരികള്‍ പാടിയപ്പോള്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും വിഷാദ മാധുരി അനുഭവിച്ചറിയുകയായിരുന്നു കൂടിനിന്നവര്‍. വേര്‍പാടിന്റെ വേദനയും നൊമ്പരവും അഗ്‌നി കണക്കെ ആ പാട്ടുകളില്‍ എരിഞ്ഞടങ്ങുകയായിരുന്നു. അത്യന്തം കാവ്യ സാന്ദ്രമായ അന്തരീക്ഷമായിരുന്നു അത്. പോരാത്തതിന് ഗാംഭീര്യം പകരാന്‍ പശ്ചാത്തലത്തില്‍ സാഗര സംഗീതവും. ഇരുളിന്റെ കരിമ്പടം പുതച്ച പ്രകൃതിക്ക് നിയോണ്‍ ബള്‍ബ് മിന്നിത്തിളങ്ങുന്ന പൊന്നാട ഉടുപ്പിക്കുകയായിരുന്നു. ആരാ വിന് എന്തെന്നില്ലാത്ത ചന്തവും തിളക്കവും കൂടിയിരുന്നു. എല്ലാം കൊണ്ടും ഒരു ഉത്സവ പ്രതീതി. വാര്‍ധക്യം യൗവനത്തെക്കാള്‍ രസകരമായിരിക്കുന്നു എന്ന തോന്നല്‍ അന്ന് കൂടിനിന്നവരില്‍ പലര്‍ക്കുമുണ്ടായിരുന്നു. ബ്രേക്ക് ഡാന്‍സ് മാത്രം പഠിച്ചു ശീലിച്ച യുവാക്കള്‍ അന്ന് എല്ലാം മറന്നു കൊണ്ട് വയസ്സന്‍മാരുടെ പാട്ടിന്റെ താളത്തിനൊത്ത് നിര്‍ത്തം ചവിട്ടിയപ്പോള്‍ ചൗക്കി അക്ഷരാര്‍ത്ഥത്തില്‍ ഒരു ഈശല്‍ ഗ്രാമമായി മാറുകയായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ജീര്‍ണിച്ച് കൊണ്ടിരുന്ന നാടന്‍പാട്ടുകളെ അതിന്റെ തനിമ ഒട്ടും ചോരാതെ നിലനിര്‍ത്തിക്കൊണ്ട് ജീവസ്സുറ്റതാക്കി മാറ്റിയപ്പോള്‍ തെങ്ങോലകള്‍ പാട്ടിന്റെ താളത്തില്‍ മതിമറന്നാടി. മുറ്റത്ത് വിരിഞ്ഞ മുല്ലയ്ക്ക് നല്ല മണം ഉണ്ടായിരുന്നുവെന്ന് ആസ്വാദകര്‍ ഒന്നടങ്കം അന്ന് വിധിയെഴുതി.

Related Articles
Next Story
Share it