വിധിയുടെ വിലാപഗീതമായി വിശുദ്ധ ഖുദ്‌സ്

ഒക്ടോബര്‍ എട്ടിന് ഞായറാഴ്ച വെളുപ്പിന് കൊച്ചിയില്‍ നിന്നും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ വഴി വിശുദ്ധ ഖുദ്‌സിലെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനിടയിലാണ് ടൂര്‍ ഓപ്പറേറ്റര്‍ ഇസ്രാഈല്‍ വിസ സംബന്ധമായി ചില പ്രശ്‌നങ്ങളുണ്ടെന്നും യാത്ര നീട്ടി വെക്കണമെന്നും അറിയിക്കുന്നത്. പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഒരു ഇടിത്തീ പോലെ ആ വാര്‍ത്ത വന്നെത്തുന്നത്. ഫലസ്തീന്‍-ഇസ്രാഈല്‍ രക്തരൂക്ഷിത യുദ്ധം ആരംഭിച്ചിരിക്കുന്നു!ഫലസ്തീന്‍ പോരാളികളായ ഹമാസിന്റെ അപ്രതീക്ഷിതമായ നീക്കമാണ് മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്. ആയിരത്തിലേറെ റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തു വിട്ട ഹമാസ് കരയില്‍ കൂടിയും […]

ഒക്ടോബര്‍ എട്ടിന് ഞായറാഴ്ച വെളുപ്പിന് കൊച്ചിയില്‍ നിന്നും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ വഴി വിശുദ്ധ ഖുദ്‌സിലെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനിടയിലാണ് ടൂര്‍ ഓപ്പറേറ്റര്‍ ഇസ്രാഈല്‍ വിസ സംബന്ധമായി ചില പ്രശ്‌നങ്ങളുണ്ടെന്നും യാത്ര നീട്ടി വെക്കണമെന്നും അറിയിക്കുന്നത്. പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഒരു ഇടിത്തീ പോലെ ആ വാര്‍ത്ത വന്നെത്തുന്നത്. ഫലസ്തീന്‍-ഇസ്രാഈല്‍ രക്തരൂക്ഷിത യുദ്ധം ആരംഭിച്ചിരിക്കുന്നു!
ഫലസ്തീന്‍ പോരാളികളായ ഹമാസിന്റെ അപ്രതീക്ഷിതമായ നീക്കമാണ് മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്. ആയിരത്തിലേറെ റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തു വിട്ട ഹമാസ് കരയില്‍ കൂടിയും ജലമാര്‍ഗവും ആകാശമാര്‍ഗവും ഇസ്രാഈലിലേക്ക് നുഴഞ്ഞു കയറുകയായിരുന്നു.
പേരുകേട്ട ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തെയും അയേണ്‍ ഡോം എന്ന അത്യന്താധുനിക പ്രതിരോധ സംവിധാനത്തെയും നോക്കു കുത്തിയാക്കിയാണ് ഹമാസ് ഇസ്രാഈലില്‍ പ്രവേശിച്ചത്. ഖേദകരമെന്ന് പറയട്ടെ ഖുദ്‌സിന്റെ മക്കള്‍ക്ക് കരയാനും കണ്ണീരണിയാനും തന്നെയാണ് വിധി. ചരിത്രകാലം തൊട്ടേ ഖുദ്‌സിന്റെ മണ്ണ് നന്മ തിന്മകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയാണ്. അത് അന്ത്യനാള്‍ വരെ തുടരും എന്നാണ് മതപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇസ്ലാമിക ക്രൈസ്തവ ജൂത മതങ്ങളുടെ ആരാധനാ കേന്ദ്രമാണ് ജെറുസലം. മുസ്ലീങ്ങള്‍ അവരുടെ ആദ്യത്തെ ഖിബിലയായി ബൈത്തുല്‍ മുഖദ്ദിസിനെ പരിഗണിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ജറുസലമിലെ ബെത്‌ലഹേമിനെ വിശുദ്ധഭൂമിയായി കാണുന്നു. ജൂതമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ വാഗ്ദത്ത ഭൂമിയാണ് ജറുസലം. അതിനാല്‍ തന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണിവിടം.
ആധുനിക ഫലസ്തീന്‍- ഇസ്രായേല്‍ പോരാട്ട ചരിത്രം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ഒന്നാം ലോക മഹായുദ്ധത്തോടെ ഓട്ടോമന്‍ ഖിലാഫത്ത് അവസാനിച്ചതിനെ തുടര്‍ന്ന് ഫലസ്തീന്‍ ബ്രിട്ടന്റെ കോളനിയായി തീര്‍ന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1948 ആണ് ഇസ്രായേല്‍ രൂപീകൃതമാകുന്നത്. അന്നുമുതല്‍ ഇന്നുവരെ നിരവധി പോരാട്ടങ്ങള്‍ക്ക് ഈ മണ്ണ് സാക്ഷ്യം വഹിച്ചു. 1948 ലെയും 1967 ലെയും അറബ് ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിച്ചതോടെ രാജ്യമില്ലാത്ത ഒരു ജനതയായി ഫലസ്തീനികള്‍. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ ലോകത്തിന്റെ നൊമ്പരമായി മാറി. തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയാണ് ഇസ്രായേല്‍ ഭരിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ നേതാവ് നെതന്യാഹു ഫലസ്തീന്റെ ഉന്മൂലനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഗസ്സയുടെ നിയന്ത്രണം ഹമാസിന്റെ കയ്യിലാണ്. ഫലസ്തീനികള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ഇസ്മയില്‍ ഹനിയ്യയാണ് ഹമാസിന്റെ നേതാവ്. ഇസ്രായേലിനെ പ്രതിരോധിക്കാന്‍ ഹമാസിനാകുമെന്ന് ഫലസ്തീനികളും വിശ്വസിക്കുന്നതാണ് പ്രശ്‌നം ഇത്രയും സങ്കീര്‍ണ്ണമാകാന്‍ കാരണം. ഫലസ്തീന്‍ - ഇസ്രായേല്‍ വിഷയത്തില്‍ ഇന്ത്യ ഇസ്രായേലിനൊപ്പമാണ്. ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യമായതിനാല്‍ നാളിതു വരെ ഇന്ത്യ ഫലസ്തീന്‍ ജനതക്കൊപ്പമായിരുന്നു. എന്നാല്‍ സംഘപരിവാര്‍ ഭരണത്തില്‍ ഇന്ത്യ നയംമാറ്റുകയും ഇസ്രായേലുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.
മധ്യ പൗരസ്ത്യദേശത്തുണ്ടാകുന്ന ഏത് പ്രശ്‌നവും മലയാളികളുടെ മനസ്സില്‍ തീ കോരിയിടുന്നതാണ്.
കാരണം അത്രയധികം പ്രവാസികളാണ് ആ മേഖലയിലുള്ളത്. ഉക്രയിന്‍ യുദ്ധ മുഖത്ത് നിന്നും ലോക ശ്രദ്ധ മധ്യ പൗരസ്ത്യദേശത്തേക്ക് തിരിയുമ്പോള്‍ അതൊരു ലോക മഹായുദ്ധത്തിന് നിമിത്തമാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഖുദ്‌സിന്റെ മണ്ണില്‍ സന്തോഷാശ്രുക്കള്‍ പെയ്തിറങ്ങട്ടെ.
അന്ന് നമുക്ക് വീണ്ടും വിശുദ്ധ ഖുദ്‌സിലേക്ക് യാത്ര തിരിക്കാം!


-ലായി ചെംനാട്‌

Related Articles
Next Story
Share it