ഹൊ! എന്തൊരു ചൂട്

മലയാളികള്‍ ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയാണിപ്പോള്‍. എക്കാലത്തെയും മികച്ച ഉഷ്ണമാണ് ഈ വര്‍ഷത്തേത്. മറ്റു സംസ്ഥാനക്കാര്‍ക്ക് വെയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള തണലിടമായിരുന്നു കേരളം. എന്നാല്‍ ഈ തണലിടം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ പ്രകൃതിയില്‍ വന്ന വലിയ മാറ്റങ്ങള്‍ കാരണമായി കേരളമെന്ന മിതശീതോഷ്ണ നാട് അത്യുഷ്ണത്തില്‍ തിളയ്ക്കുകയാണ്.നാല്‍പത്തിനാല് നദികള്‍ക്ക് പുറമെ മുപ്പത് ലക്ഷത്തിലധികം കിണറുകളും നിരവധി കുളങ്ങളും തോടുകളും തടാകങ്ങളും നിറഞ്ഞ ഒരു ജലസംഭരണിയാണ് കേരളം. ഓരോ വര്‍ഷവും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇവിടെ മഴ ലഭിക്കുന്നത്. എന്നിട്ടും […]

മലയാളികള്‍ ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയാണിപ്പോള്‍. എക്കാലത്തെയും മികച്ച ഉഷ്ണമാണ് ഈ വര്‍ഷത്തേത്. മറ്റു സംസ്ഥാനക്കാര്‍ക്ക് വെയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള തണലിടമായിരുന്നു കേരളം. എന്നാല്‍ ഈ തണലിടം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ പ്രകൃതിയില്‍ വന്ന വലിയ മാറ്റങ്ങള്‍ കാരണമായി കേരളമെന്ന മിതശീതോഷ്ണ നാട് അത്യുഷ്ണത്തില്‍ തിളയ്ക്കുകയാണ്.
നാല്‍പത്തിനാല് നദികള്‍ക്ക് പുറമെ മുപ്പത് ലക്ഷത്തിലധികം കിണറുകളും നിരവധി കുളങ്ങളും തോടുകളും തടാകങ്ങളും നിറഞ്ഞ ഒരു ജലസംഭരണിയാണ് കേരളം. ഓരോ വര്‍ഷവും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇവിടെ മഴ ലഭിക്കുന്നത്. എന്നിട്ടും നമ്മുടെ മണ്ണ് തരിശാവുന്നതെന്തുകൊണ്ട്? ആഴത്തിലുള്ള പഠനം അനിവാര്യമാണ്. വരള്‍ച്ചയിലേക്കുള്ള ഈ പരിണാമം ഏറെ വിസ്മയം നിറഞ്ഞതത്രെ. ഋതുഭേദങ്ങളുടെ വേലിയേറ്റമോ വേലിയിറക്കമോ മലയാളിയുടെ ജലസംഭരണികള്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇന്ന് നാട് അതിവേഗം കൊടും വരള്‍ച്ചയിലേക്ക് കുതിക്കുന്നു. വയലുകളിലെ നെല്ലും വാഴയും കൂറ്റന്‍ ഫല്‍റ്റുകള്‍ക്ക് വഴിമാറിയപ്പോള്‍ നമ്മുടെ ജലസംഭരണികളെല്ലാം വറ്റിത്തുടങ്ങുകയും പൊള്ളുന്ന ചൂടിന് വിധേയമാവുകയും ചെയ്തു.
കുന്നുകളെല്ലാം വയലുകളിലേക്ക് കുടിയേറാന്‍ ലോറികള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്നു എന്ന അവസ്ഥയായി. കുന്നിടിച്ചും വയല്‍ നികത്തിയും സുഖിക്കുമ്പോള്‍ അടിയിലെ മണ്ണൊലിച്ചു പോവുകയാണെന്ന സത്യം നാം മറന്നുകളയുന്നു. നാടിന്റെ ഐശ്വര്യവും വിദേശ സഞ്ചാരികളുടെ ആകര്‍ഷക ഘടകവുമായിരുന്ന ഈ പച്ചപ്പരവതാനികള്‍ പറിച്ചെറിഞ്ഞതോടെയാണ് കഷ്ടകാലം തുടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി രണ്ടായിരത്തിലേറെ ഹെക്ടര്‍ കൃഷിഭൂമി നികത്തപ്പെട്ടു. 1970ല്‍ ഉണ്ടായിരുന്ന ഒമ്പത് ലക്ഷം ഹെക്ടര്‍ കൃഷിഭൂമി മൂന്ന് ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. 1957ല്‍ കേരളത്തിന്റെ മൂന്നിലൊന്നും വനമായിരുന്നത് ഏഴിലൊന്നായി ചുരുങ്ങി. വയലുകളെയും മരങ്ങളെയും നശിപ്പിച്ചതോടെ മഴവെള്ളത്തെ സംഭരിച്ച് നിര്‍ത്തിയിരുന്ന സംരക്ഷണ കവചങ്ങളാണ് കൈമോശം വന്നത്. ഈ കാരണം കൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ക്ഷാമത്തിന് നാട് വിധേയമായത്. നാം തന്നെയാണ് ഇതിനുത്തരവാദികള്‍. ഓര്‍ക്കുക, മനുഷ്യരാശിയുടെ നാശത്തിന്റെ തുടക്കമാണ് പ്രകൃതിയുടെ നാശം. ആദ്യം മരങ്ങള്‍ മരിക്കും പിന്നെ മനുഷ്യനും എന്നാണ് ജര്‍മ്മന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
മനുഷ്യന്റെ കൈക്രിയയുടെ ഫലമായി പച്ചപ്പുകളെ ഗര്‍ഭം ധരിക്കാത്ത വന്ധ്യയായി രൂപാന്തരപ്പെട്ട ഭൂമിയുടെ കഥ നിശ്ശബ്ദവസന്തം എന്ന പുസ്തകത്തില്‍ റോച്ചല്‍ കഴ്സണ്‍ പറയുന്നുണ്ട്. 1962 സെപ്തംബര്‍ 17ന് പുറത്തിറങ്ങിയ ഈ പുസ്തകം ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ ഭൂമിയെ നശിപ്പിക്കുന്ന രംഗങ്ങള്‍ സുവ്യക്തമായി ചിത്രീകരിക്കുന്നു: 'പാടങ്ങളും പുഴകളും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ഭൂമിയിലേക്ക് പെട്ടെന്ന് അപകടങ്ങള്‍ വന്നടിയുന്നു. അതോടെ മേഞ്ഞ് നടന്നിരുന്ന ആടുകള്‍ മറിഞ്ഞുവീണ് ചാവാന്‍ തുടങ്ങി. തേനീച്ചകളും ശലഭങ്ങളും അപ്രത്യക്ഷമാകുന്നു. പക്ഷികളെ കാണാനില്ല. അവയുടെ സംഗീതം നിലച്ചു. കോഴികള്‍ അടയിരുന്നിട്ടും മുട്ടകള്‍ വിരിയുന്നില്ല. മരങ്ങള്‍ പൂത്തിട്ടും പൂമ്പാറ്റകള്‍ വരുന്നില്ല. ജലാശയങ്ങളില്‍ മത്സ്യം നീന്തിക്കളിക്കുന്നില്ല.' ഇങ്ങനെയൊരു ഗ്രാമമുണ്ടോ? ഒരു കലാകാരന്റെ ചിത്രീകരണം മാത്രമാണിത്. പക്ഷേ, ഇത് പൂര്‍ണമായും സാങ്കല്‍പികമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് നാം മലയാളികള്‍.
മനുഷ്യന്റെ കൈകടത്തലുകള്‍ക്കെതിരെയുള്ള പ്രതികാരം വ്യത്യസ്ത രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ കോപം അഗ്‌നിയായി അന്തരീക്ഷത്തില്‍ ഉയര്‍ന്നതാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അസഹ്യമായ താപം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ശതമാനം താപമാണ് വര്‍ധിച്ചത്. ഈ ഉയര്‍ന്ന താപം കിണറുകളെയും പുഴകളെയും നക്കിത്തുടച്ച് കഴിഞ്ഞു. നിറഞ്ഞൊഴുകിയിരുന്ന ഭാരതപുഴയും പെരിയാറും ഓവുചാലായി മാറി. മലയാളിയുടെ പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ വറ്റിയതോടെ ദാഹമകറ്റാനും പണം മുടക്കേണ്ട ഗതികേടിലെത്തി. അരിക്കും പച്ചക്കറികള്‍ക്കും മാര്‍ക്കറ്റിനെ ആശ്രയിക്കുന്നത് പോലെ കുടിവെള്ളത്തിനും വിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നമുക്ക്. കോടിക്കണക്കിന് രൂപയുടെ വെള്ളക്കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. ശീതളപാനീയങ്ങളും മിനറല്‍ വാട്ടറുമാണ് മലയാളിയുടെ ഇഷ്ട പാനം.
എല്ലാം വിലകൊടുത്ത് വാങ്ങുകയെന്നത് മലയാളിയുടെ ബലഹീനതയാണ്. ഈ ദൗര്‍ബല്യം ആയുധമാക്കി കുത്തക കമ്പനികള്‍ കുപ്പിവെള്ള വ്യവസായം പൊടിപൊടിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ നാല്‍പതിലധികം കമ്പനികള്‍ മുവായിരം കോടിയുടെ ബിസിനസ്സാണ് വര്‍ഷം പ്രതി നടത്തുന്നത്. വന്‍കിട കമ്പനികള്‍ക്ക് പുറമെ ഐ.ടി കമ്പനികളും ചിട്ടി കമ്പനികള്‍ പോലും ഈ രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കും ചെയ്യാവുന്ന ലാഭകരമായ ഒരു ബിസിനസായി കുടിവെള്ളക്കച്ചവടം മാറി.
ലോറിയും ടാങ്കും ആവശ്യത്തിന് പ്ലാസ്റ്റിക് കുപ്പികളുമുണ്ടായാല്‍ ജലക്കച്ചവടം തുടങ്ങാം. മൊബൈല്‍ ഫോണ്‍ നമ്പര്‍ നാടുനീളെ ഒട്ടിച്ചാല്‍ ആവശ്യക്കാരേറും.
(തുടരും)


-ഹാരിസ് സഖാഫി കൊമ്പോട്

Related Articles
Next Story
Share it