കാസര്‍കോടിന്റെ ചരിത്ര തിരുശേഷിപ്പ്

കാസര്‍കോടിന്റെ സാംസ്‌ക്കാരിക സമന്വയത്തിന്റെ ഉദാത്ത മാതൃകകളിലൊന്നാണ് ബങ്കര മഞ്ചേശ്വരത്തെ ജൈനമത ചതുര്‍മുഖ ബസ്തി. ക്രിസ്തുവര്‍ഷം രണ്ടാം ശതാബ്ദത്തിനിടക്കാണ് ജൈനമതസ്ഥര്‍ കാസര്‍കോട് ഭാഗത്തേക്ക് കുടിയേറിയത്. ആ സമയത്താണ് ജൈനമതസ്ഥര്‍ തങ്ങളുടെ ആരാധന കേന്ദ്രമായി ചതുര്‍മുഖ ബസ്തി നിര്‍മ്മിച്ചത്.ജൈനക്ഷേത്രങ്ങള്‍ ജൈന ബസ്തികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. കാസര്‍കോട്-മംഗലാപുരം ദേശീയ പാതയിലെ ഹൊസങ്കടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ബങ്കര മഞ്ചേശ്വരത്ത്, പ്രകൃതി രമണീയ കാഴ്ചകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ പൗരാണിക ആരാധനാലയം. പേര് സൂചിപ്പിക്കുന്നതു പോലെ നാലു വാതായനങ്ങളാണ് ചതുര്‍മുഖ […]

കാസര്‍കോടിന്റെ സാംസ്‌ക്കാരിക സമന്വയത്തിന്റെ ഉദാത്ത മാതൃകകളിലൊന്നാണ് ബങ്കര മഞ്ചേശ്വരത്തെ ജൈനമത ചതുര്‍മുഖ ബസ്തി. ക്രിസ്തുവര്‍ഷം രണ്ടാം ശതാബ്ദത്തിനിടക്കാണ് ജൈനമതസ്ഥര്‍ കാസര്‍കോട് ഭാഗത്തേക്ക് കുടിയേറിയത്. ആ സമയത്താണ് ജൈനമതസ്ഥര്‍ തങ്ങളുടെ ആരാധന കേന്ദ്രമായി ചതുര്‍മുഖ ബസ്തി നിര്‍മ്മിച്ചത്.
ജൈനക്ഷേത്രങ്ങള്‍ ജൈന ബസ്തികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. കാസര്‍കോട്-മംഗലാപുരം ദേശീയ പാതയിലെ ഹൊസങ്കടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ബങ്കര മഞ്ചേശ്വരത്ത്, പ്രകൃതി രമണീയ കാഴ്ചകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ പൗരാണിക ആരാധനാലയം. പേര് സൂചിപ്പിക്കുന്നതു പോലെ നാലു വാതായനങ്ങളാണ് ചതുര്‍മുഖ ബസ്തിയുടെ പ്രധാന സവിശേഷത. ബസ്തിയുടെ കേന്ദ്രസ്ഥാനത്തുള്ള ശ്രീകോവിലില്‍ ജൈനമത സ്ഥാപകനായ വര്‍ദ്ധമാന മഹാവീരന്റെ പ്രതിഷ്ഠയാണ്. മറ്റു വശങ്ങളില്‍ തീര്‍ഥങ്കരന്മാരായ ആദിനാഥ, ചന്ദ്രനാഥ, ശാന്തിനാഥ, എന്നിവരുടെ പ്രതിഷ്ഠകളാണുള്ളത്. ക്ഷേത്രത്തിനു പുറത്ത് ക്ഷേത്രപാലകനും നാഗ സ്ഥാനവുമുണ്ട്. തലയുയര്‍ത്തി നില്‍ക്കുന്ന അശോകമരം ജൈന മതസ്ഥരുടെ പ്രകൃതി സ്‌നേഹത്തിന്റെ അടയാളമാണ്.
കേരളത്തിലെ ഏകവും ഇന്ത്യയിലുള്ള നാലു ചതുര്‍മുഖ ബസ്തികളിലൊന്നുമാണ് ബങ്കര മഞ്ചേശ്വരത്തെ ചതുര്‍മുഖ ബസ്തി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുളുനാട്ടില്‍ 160 ജൈന ബസ്തികളുണ്ടായിരിന്നു.
മഞ്ചേശ്വരം, ഹൊസങ്കടി, കുമ്പള, കാസര്‍കോട് ഭാഗങ്ങളിലെല്ലാം ജൈനമതത്തിന് വേരുകളുണ്ടായിരുന്നു. മഞ്ചേശ്വരം ആസ്ഥാനമായി നാടു ഭരിച്ചിരുന്ന ബങ്കര രാജാക്കന്മാര്‍ ജൈന മതത്തിന് സംരക്ഷണം നല്‍കിയിരുന്നതായി ചരിത്രത്തില്‍ കാണാം. അതുവഴി ഈ പ്രദേശം ബങ്കര മഞ്ചേശ്വരം എന്നറിയപ്പെട്ടു. തുളു സംസാരിക്കുന്ന കന്നട മാതൃഭാഷയായ എണ്ണൂറോളം ജൈന കുടുംബങ്ങള്‍ മഞ്ചേശ്വരത്തുണ്ടായിരുന്നു. ബസ്തിക്കു തൊട്ടടുത്തായി മറ്റൊരു ജൈന ആരാധനാലയം കൂടിയുണ്ട്. പൂര്‍ണ്ണമായും മണ്ണു കൊണ്ട് നിര്‍മ്മിച്ച ഈ പുരാതന ആരാധനാലയത്തില്‍ ഇരുപത്തിമൂന്നാമത് തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥ സ്വാമിയുടേതാണ് മുഖ്യ പ്രതിഷ്ഠ. ഉപദേവതയായി പത്മാവതി ദേവിയുടെ പ്രതിഷ്ഠയുമുണ്ട്. നവരാത്രി പ്രധാന ആഘോഷമാണ്.
രണ്ടു ജൈനക്ഷേത്രങ്ങളിലും രാവിലെയാണ് ആരാധന. ജൈന കേന്ദ്രമെന്നതിനു ശക്തമായ തെളിവായി തകര്‍ന്ന കോട്ടയുടെയും മഞ്ചേശ്വരത്ത് പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലത്തുള്ള കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങള്‍ കാണാം.
നിലവില്‍ മഞ്ചേശ്വരത്ത് ജൈനമതക്കാരുടെ അഞ്ചോളം കുടുംബങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ആ മഹനീയ ആത്മീയ കേന്ദ്രം സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ കടമയാണ്.
നമ്മുടെ നാടിന്റെ സാംസ്‌ക്കാരിക സമ്പന്നതയ്ക്ക് തിളക്കമേകി, ചരിത്രത്തിന്റെ നാള്‍വഴികള്‍ താണ്ടി, ഇന്നും അഭിമാനമായി ജൈന പാരമ്പര്യം കുടിയിരിക്കുന്ന ചതുര്‍മുഖ ബസ്തി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.
ജൈനമത ദര്‍ശനങ്ങള്‍ ലോകത്തിനു നല്‍കിയ അമൂല്യ സംഭാവനകളുടേയും ഉദാത്തമായ സാംസ്‌ക്കാരിക ബോധത്തിന്റെയും മകുടോദാഹരണങ്ങളായി വെളിച്ചം വിതറി നിലനില്‍ക്കട്ടെ.


-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it