ഹിജ്‌റാബ്ദം: പലായന പാഥേയം കഥ പറയുന്നു

ഇന്ന് മുഹറം ഒന്ന്. ഇസ്ലാമിക കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം. ഹിജ്‌റ വര്‍ഷം കണക്കാക്കി തുടങ്ങിയത് അവസാനത്തെ പ്രവാചകര്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള ഹിജ്‌റയെ ആസ്പദമാക്കിയാണ്. പൂര്‍വ്വ പ്രവാചകരില്‍ പലരും പ്രവാചക ലബ്ദിയുടെ ഭാഗമായുണ്ടായ പരീക്ഷണങ്ങളുടെയും തീക്ഷണതയുടെയും പരിസമാപ്തി കുറിച്ച് വിജയത്തിന്റെ സന്തോഷത്തേരില്‍ വെന്നിക്കൊടി നാട്ടിയത് മുഹറത്തിലാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൂസാ നബി ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെട്ടത്, ഇബ്‌റാഹീം നബിക്ക് തീകൂണ്ഡാരം രക്ഷയുടെ ശീതീകരണ മെത്തയായി രൂപാന്തരപ്പെട്ടതുമൊക്കെ ചരിത്രത്തില്‍ മുഹറത്തോട് ചേര്‍ത്തി വായിക്കുന്നു.ശത്രുക്കളില്‍ നിന്ന് […]

ഇന്ന് മുഹറം ഒന്ന്. ഇസ്ലാമിക കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം. ഹിജ്‌റ വര്‍ഷം കണക്കാക്കി തുടങ്ങിയത് അവസാനത്തെ പ്രവാചകര്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്നും മദീനയിലേക്കുള്ള ഹിജ്‌റയെ ആസ്പദമാക്കിയാണ്. പൂര്‍വ്വ പ്രവാചകരില്‍ പലരും പ്രവാചക ലബ്ദിയുടെ ഭാഗമായുണ്ടായ പരീക്ഷണങ്ങളുടെയും തീക്ഷണതയുടെയും പരിസമാപ്തി കുറിച്ച് വിജയത്തിന്റെ സന്തോഷത്തേരില്‍ വെന്നിക്കൊടി നാട്ടിയത് മുഹറത്തിലാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മൂസാ നബി ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെട്ടത്, ഇബ്‌റാഹീം നബിക്ക് തീകൂണ്ഡാരം രക്ഷയുടെ ശീതീകരണ മെത്തയായി രൂപാന്തരപ്പെട്ടതുമൊക്കെ ചരിത്രത്തില്‍ മുഹറത്തോട് ചേര്‍ത്തി വായിക്കുന്നു.
ശത്രുക്കളില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമുറകളും വര്‍ഷങ്ങള്‍ നീണ്ട ബഹിഷ്‌കരണ ബുദ്ധിമുട്ടുകളും ഏറെ പ്രയാസം സൃഷ്ടിച്ചപ്പോഴാണ് മക്കയില്‍ നിന്നും മദീനയിലേക്ക് നാടുവിടാന്‍ പ്രവാചകന് കല്‍പനയുണ്ടാകുന്നത്, അതാണ് ഹിജ്‌റ. അതൊരു ഒളിച്ചോട്ടമായിരുന്നില്ല, പലതും ത്യജിക്കേണ്ടി വന്നൊരു ത്യാഗത്തിന്റെ തീര്‍പ്പുകള്‍ക്കായുള്ള തുടക്കം മാത്രമായിരുന്നു.
ദാറുന്നദ്‌വയില്‍ ചേര്‍ന്ന തമസ്സിന്റെ ഉപാസകരും സത്യത്തിന്റെ ശത്രുക്കളുമായ ഖുറൈശി കിങ്കരന്മാരുടെ യോഗമാണ് പ്രവാച ദൂരെ വധിക്കാനായി തീരുമാനമെടുക്കുന്നത്. രായ്ക്കുരാമാനം വീടുവളയുകയും പ്രഭാത നിസ്‌കാരത്തിനായി പുറത്തിറങ്ങുമ്പോള്‍ നിഷ്ഠൂരം കൊല ചെയ്യാനുമായിരുന്നു അവരുടെ പദ്ധതി. എന്നാല്‍ ജിബ്‌രീല്‍ മാലാഖ വഴി വിവരം തിരുനബി അറിയുന്നു. രാത്രി തന്നെ വീടു വിട്ടിറങ്ങാന്‍ തയ്യാറാകുന്നു. പിന്നെ അല്‍ഭുതങ്ങളുടേയും അമാനുഷികതയുടേയും (മുഅ്ജിസത്) കോര്‍ത്തിണക്കലുകളാണ് ഹിജ്‌റയുടെ വഴിത്താരയെ വരവേറ്റത്.
ഒരുപിടി മണല്‍ ധൂളികള്‍ ഖുര്‍ആന്‍ സൂക്തത്തിന്റെ അകമ്പടിയില്‍ ഊതിയെറിഞ്ഞപ്പോള്‍ വീടകത്ത് നിന്നും പുറത്തേക്ക് പറന്ന് കൊല്ലാന്‍ കാത്തിരുന്നവരുടെ കണ്ണുകളിലേക്ക് കരടായി പതിച്ച് കണ്ണുചിമ്മിയൊരു നേരം കടന്നു പോയൊരു തുടക്കം. സൗര്‍ പര്‍വ്വത ഗിരിയുടെ ഉച്ചിയിലെ ചെറുഗുഹയില്‍ ചേക്കേറിപ്പാര്‍ത്ത മൂന്നു നാളുകള്‍. ഇഴജന്തുക്കള്‍ ഇഴഞ്ഞെത്തുന്ന പൊത്തുകള്‍ പാര്‍ശ്വമായുള്ള ഗുഹക്കകത്തെ പരിക്ഷീണിതമായ നിമിഷങ്ങള്‍ കൂട്ടുകാരന്‍ സ്വിദ്ദീഖുല്‍ അക്ബറിന്റെ സ്‌നേഹ പരിലാളനയുടെ നേരങ്ങള്‍, സര്‍പ്പ ധ്വംസനമേറ്റ് കാല്‍പാദം നോവുകയും കണ്ഠമിടറുകയും അധരങ്ങള്‍ വിതുമ്പുകയും കണ്ണുനീര്‍ ഇറ്റിവീഴുകയും ചെയ്ത സിദ്ദീഖോരുടെ ദയനീയതയുടെ നേരങ്ങള്‍.
ആശ്വാസത്തിന്റെ തെളിനീര്‍ നിറഞ്ഞ പ്രാര്‍ത്ഥനയും സമാധപ്പെടുത്തലും ഉമിനീര്‍ കൊണ്ടുള്ള വിഷമിറക്കലും സിദ്ദീഖോരുടെ ഹൃദയം സന്തോഷത്തിന്റെ തുടിപ്പുകള്‍ നിറച്ചാര്‍ത്തേകിയ നേരം. പൊടുന്നനെ ഗുഹാമുഖത്ത് ചിലന്തി വല നെയ്തതും പ്രാവുകള്‍ മുട്ടയിട്ട് അടയിരുന്നതും കൊല്ലാന്‍ വേണ്ടി തേടി വന്ന ശത്രുക്കളെ വഴിത്തിരിച്ചു വിട്ട് ഇലാഹീ രക്ഷ. അമ്പരച്ചുമ്പിയോളം ഉയര്‍ന്നൊരു പര്‍വ്വത മുനയിലേക്ക് അന്നപാനീയങ്ങളുമായെത്തിയ അസ്മാ ബിന്‍ത് അബൂബക്കറെന്ന 'രണ്ടുത്തട്ടക്കാരി' ഹിജ്‌റ ചരിത്രത്തില്‍ പറയാതെ പോവാന്‍ പാടില്ലാത്ത വിധം എഴുതിച്ചേര്‍ക്കപ്പെടുന്നു.
മുഹമ്മദിന്റെ തലയെടുത്ത് നൂറ് ഒട്ടകം സമ്മാനം വാങ്ങി ധനവാനായി വിലസാനുള്ള മോഹവുമായി വഴിയിലെമ്പാടും തിരച്ചിലോട് തിരച്ചിലാണ്. സുറാഖത്തുബ്‌നു മാലിക്ക് വഴിയില്‍ വെച്ച് നബിയെയും സിദ്ദിഖോരെയും കണ്ടുമുട്ടുന്നു
സുറാഖയുടെ കുതിരക്കുളമ്പടിയും നബിയോരുടെ ഒട്ടക മുന്നേറ്റവും അടുത്തെത്തിയ നേരം; കൊല്ലാനോങ്ങിയ വാള്‍ത്തലപ്പിനെ മറിച്ചു കുത്തി കുതിരപ്പാദങ്ങള്‍ മരുഭൂമണല്‍ വഴിയില്‍ ആഴ്ന്നു പോയൊരു രംഗമുണ്ടിവിടെ, 'മുഅ്ജിസത്തി'ന്റെ താളുകള്‍ക്ക് പേജ് ചേര്‍ത്തുവെച്ച് നാഥനൊരുക്കിയ രക്ഷാവലയം. മൂന്നാമതും ആവര്‍ത്തിക്കുന്നൊരു രംഗം മാലിക്കിന്റെ പുത്രന്‍ സുറാഖ 'മായമല്ല പ്രവാചകത്വമെന്ന്' മനസ്സാ അറിഞ്ഞു മടങ്ങിപ്പോവേണ്ടി വന്നു.
വിശ്വാസത്തിന്റെയും വിശ്വസിച്ചവരുടെയും സമാധാനത്തിന്റെ പൂന്തോപ്പാകാന്‍ മദീനാ പരവതാനി വിരിക്കുന്നു. 'സനീയത്തുല്‍ വദാഇന്റെ' താഴ്‌വാരത്തൂടെ ഈന്തപ്പനത്തോട്ടങ്ങള്‍ക്കിടയിലൂടെ 'ത്വലഅ' പാടിയ താളാത്മകതയില്‍ തിരുനബിയും സിദ്ദീഖോരും തുല്യതയില്ലാത്ത ആതിഥേയത്തിന്റെ അനുചര വൃന്ദത്തിലേക്ക് ആവേശപൂര്‍വ്വം കടന്നു ചെല്ലുന്നു.
മദീനയുടെ മലര്‍വനിയില്‍ 'അന്‍സ്വാറുകള്‍' തീര്‍ത്ത സ്‌നേഹ വലയത്തിന്റെ ചരിത്രത്തിനു വാതിലുകള്‍ തുറന്നു വെച്ചാണ് ഹിജ്‌റ സമാപനം കുറിക്കുന്നത്.


-അബൂബക്കര്‍ മൊഗ്രാല്‍

Related Articles
Next Story
Share it