ഹിജ്‌റ സാധ്യമാക്കിയ മാനവികതയും നാഗരികതയും

1444 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യും അനുചരും മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റാ പലായനത്തിന്റെ സ്മരണകള്‍ പുതുക്കുന്നതാണ് ഹിജ്‌റാ വര്‍ഷാരംഭമുഹൂര്‍ത്തം. ഹിജ്‌റ എന്ന വാക്കിന്റെ അര്‍ത്ഥം തിരസ്‌ക്കാരമെന്നാണ്. അതായത് തിന്മയുടെ തിരസ്‌ക്കാരവും നന്മയുടെ പുരസ്‌ക്കാരവുമാണ് ഹിജ്‌റ. അല്ലാഹു വിലക്കിയത് തിരസ്‌ക്കരിക്കലാണ് യഥാര്‍ത്ഥ ഹിജ്‌റ. മുഹാജിറെന്നാല്‍ അല്ലാഹു നിരോധിച്ചത് വെടിഞ്ഞവെന്നാണ് നബി (സ്വ) നിര്‍വചിച്ചത്. യഥാര്‍ത്ഥത്തില്‍ മദീനയിലേക്ക് ഹിജ്‌റ പോയവരും മദീനയില്‍ അവരെ സ്വീകരിച്ചവരും അങ്ങനെയുള്ളവര്‍ തന്നെയായിരുന്നു. നന്മയെ പുല്‍കുന്ന, തിന്മയെ വിലങ്ങുന്ന സ്വഭാവം ശ്രേഷ്ഠ […]

1444 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യും അനുചരും മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റാ പലായനത്തിന്റെ സ്മരണകള്‍ പുതുക്കുന്നതാണ് ഹിജ്‌റാ വര്‍ഷാരംഭമുഹൂര്‍ത്തം. ഹിജ്‌റ എന്ന വാക്കിന്റെ അര്‍ത്ഥം തിരസ്‌ക്കാരമെന്നാണ്. അതായത് തിന്മയുടെ തിരസ്‌ക്കാരവും നന്മയുടെ പുരസ്‌ക്കാരവുമാണ് ഹിജ്‌റ. അല്ലാഹു വിലക്കിയത് തിരസ്‌ക്കരിക്കലാണ് യഥാര്‍ത്ഥ ഹിജ്‌റ. മുഹാജിറെന്നാല്‍ അല്ലാഹു നിരോധിച്ചത് വെടിഞ്ഞവെന്നാണ് നബി (സ്വ) നിര്‍വചിച്ചത്. യഥാര്‍ത്ഥത്തില്‍ മദീനയിലേക്ക് ഹിജ്‌റ പോയവരും മദീനയില്‍ അവരെ സ്വീകരിച്ചവരും അങ്ങനെയുള്ളവര്‍ തന്നെയായിരുന്നു. നന്മയെ പുല്‍കുന്ന, തിന്മയെ വിലങ്ങുന്ന സ്വഭാവം ശ്രേഷ്ഠ ഗുണമാണ്.
മാനവ ചരിതത്തില്‍ സഹവര്‍തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സുന്ദര അധ്യായങ്ങള്‍ തുന്നിച്ചേര്‍ത്ത ഹിജ്‌റാ സംഭവം മാനുഷിക മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് പുതുസംസ്‌ക്കാരത്തിന് തുടക്കമിടുകയായിരുന്നു. സൂറത്തുല്‍ ഇസ്‌റാഇലെ 80-ാം സൂക്തം അവതീര്‍ണമായതിന് ശേഷമാണ് നബി (സ്വ) ഹിജ്‌റക്കൊരുങ്ങുന്നത്. 'നാഥാ എന്നെ സത്യകവാടത്തിലൂടെ പ്രവേശിപ്പിക്കുകയും സത്യകവാടത്തിലൂടെ പുറത്തുകൊണ്ടുവരികയും ചെയ്യണമേ' എന്ന് പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു നബി(സ്വ)യോട് കല്‍പ്പിക്കുന്നതാണ് സൂക്തം.
പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെയും സ്വഹാബികളുടെയും വരവില്‍ മദീനാ നിവാസികള്‍ ഏറെ സന്തോഷിച്ചു. മക്കക്കാര്‍ക്ക് ആതിഥ്യമൊരുക്കാന്‍ മദീനക്കാര്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. നബി (സ്വ) മദീനയില്‍ പ്രവേശിച്ച ദിവസം അന്നാട്ടിലെ സര്‍വ്വ വസ്തുക്കളും പ്രകാശപൂരിതമായിരുന്നുവെന്ന് അനസ് (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഹദീസ് തുര്‍മുദി 3618, ഇബ്‌നു മാജ 1631, അഹ്മദ് 13830). മദീനയില്‍ വെച്ച് പ്രവാചകര്‍ (സ്വ) ആദ്യമായി വിശ്വാസികളോട് നിര്‍ദ്ദേശിച്ചത് സലാം പറയാനാണ്.
നബി (സ്വ) സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാഠങ്ങളോതി മദീനക്കാരുടെ മനസ്സുകളെ ഇണക്കുകയായിരുന്നു ആദ്യം ചെയ്തത്. അല്ലാഹു അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കി.
അന്‍സ്വാറുകളായ അവര്‍ക്കിടയിലും മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ മുഹാജിറുകള്‍ക്കിടയിലും നബി (സ്വ) സ്‌നേഹ സൗഹൃദബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്തു.
മദീനയില്‍ വെച്ച് നബി (സ്വ) ഒരു ഉടമ്പടി എഴുതിയുണ്ടാക്കി. തീര്‍ത്തും ചരിത്രപരമായിരുന്നു. മുസ്ലിങ്ങളും അമുസ്ലിങ്ങളും സഹാനുഭൂതിയിലും സഹിഷ്ണുതയിലും കഴിഞ്ഞുകൂടണമെന്നതാണ് ഉടമ്പടിയുടെ മുഖ്യവിഷയം. നീതി നിര്‍വ്വഹണം, അക്രമ ഉഛാടനം തുടങ്ങിയ വിഷയങ്ങള്‍ കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ആ ഉടമ്പടി പ്രകാരം വിശ്വാസികള്‍ അക്രമകള്‍ക്കെതിരെയും മര്‍ദ്ദിതര്‍ക്കൊപ്പവും നിലയുറപ്പിച്ചു. മതവംശ ഭാഷവേഷമന്യെ മദീനയിലുള്ളവരെല്ലാം സ്വാതന്ത്യവും സുസ്ഥിരതയും ആസ്വദിക്കണമെന്നത് നബി (സ്വ) മദീനാ ഉടമ്പടിയിലൂടെ സാക്ഷാല്‍ക്കരിക്കുകയായിരുന്നു.
സമൂഹത്തിലെ ഓരോ അംഗങ്ങള്‍ക്കിടയിലും സഹകരണത്തിന്റെയും രഞ്ജിപ്പിന്റെയും വാതിലുകള്‍ തുറന്നുകൊണ്ടാണ് നബി (സ്വ) മദീനക്കാര്‍ക്ക് ഉല്‍കൃഷ്ട സ്വഭാവങ്ങളുടെയും ഉദാത്ത നിലപാടുകളുടെയും മൂല്യങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തത്.
നബി (സ്വ) മദീനയില്‍ ഉത്തമമായ മനുഷ്യസംസ്‌ക്കാരത്തിന് തുടക്കമിട്ടത് പോലെ നാഗരിക സംസ്‌ക്കാരത്തിനും പരിഗണന നല്‍കിയിരുന്നു. ഓരോ ഭാഗത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് മസ്ജിദു ഖുബാ സ്ഥാപിതമാവുന്നത്. പിന്നീട് പ്രവാചകരുടെ പള്ളിയെന്നറിയപ്പെടുന്ന മസ്ജിദു ന്നബവി നിര്‍മ്മിച്ചു.
പട്ടണത്തിന്റെ സുസ്ഥിര വികസനത്തിന് രൂപരേഖ തയ്യാറാക്കുകയും വഴികള്‍ വെട്ടിത്തെളിക്കുകയും ചെയ്തു.
നബി (സ്വ) മദീനയിലെത്തിയ ശേഷം പ്രാദേശിക പുരോഗതിക്കായി കൃഷി, ഉല്‍പാദനം, വാണിജ്യം, സാമ്പത്തിക രംഗം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അഭിവൃതിപ്പെട്ട മദീന വലിയൊരു വാണിജ്യ വ്യാപാരകേന്ദ്രമായി മാറുകയുണ്ടായി. പൗരസ്ത്യ പാശ്ചാത്യ ദേശങ്ങളില്‍ നിന്നു പോലും കമ്പോള ഇടപാടുകള്‍ക്കായി ആളുകളെത്തുന്ന രീതിയില്‍ മദീന കച്ചവട കേന്ദ്രമായി അറിയപ്പെട്ടുവെന്നതാണ് ചരിത്രം. ഹിജ്‌റാ സംഭവത്തിലൂടെ നബി (സ്വ) സാധ്യമാക്കിയ നിസ്തുല സംഭാവനകളാണ് മദീനയെ വികസിതമാക്കിയതും മദീനക്കാരെ പ്രശംസീയരാക്കിയതും.


-മന്‍സൂര്‍ ഹുദവി കളനാട്‌

Related Articles
Next Story
Share it