വൃക്കരോഗബാധിതര്‍ക്ക് ആരോഗ്യത്തോടെയുള്ള ജീവിതം

'വൃക്കരോഗ ബാധിതര്‍ക്ക് ആരോഗ്യത്തോടെയുള്ള ജീവിതം' എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്കദിനത്തിന്റെ സന്ദേശം. വൃക്കരോഗ നിര്‍ണ്ണയം നടത്തിയ ശേഷമുള്ള തുടര്‍ജീവിതം നിലവിലെ സാഹചര്യത്തില്‍ രോഗിയെ സംബന്ധിച്ചിടത്തോളവും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള മറ്റുള്ളവരെ സംബന്ധിച്ചിടത്തോളവും വലിയ വെല്ലുവിളിയാണ്. രോഗം കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലുള്ളതാണെങ്കില്‍ ഈ വെല്ലുവിളികളുടെ തീവ്രതയും വര്‍ധിക്കും. ദൈനംദിന ജീവിതം, യാത്ര, സാമൂഹികമായ ഇടപെടലുകള്‍എന്നിവയെല്ലാം തന്നെ താളം തെറ്റും. ഇതിന് പുറമേ രോഗത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍ മൂലമുള്ള ദുരിതങ്ങളായ വേദന, നിരാശ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ വേറെയും. […]

'വൃക്കരോഗ ബാധിതര്‍ക്ക് ആരോഗ്യത്തോടെയുള്ള ജീവിതം' എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്കദിനത്തിന്റെ സന്ദേശം. വൃക്കരോഗ നിര്‍ണ്ണയം നടത്തിയ ശേഷമുള്ള തുടര്‍ജീവിതം നിലവിലെ സാഹചര്യത്തില്‍ രോഗിയെ സംബന്ധിച്ചിടത്തോളവും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള മറ്റുള്ളവരെ സംബന്ധിച്ചിടത്തോളവും വലിയ വെല്ലുവിളിയാണ്. രോഗം കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലുള്ളതാണെങ്കില്‍ ഈ വെല്ലുവിളികളുടെ തീവ്രതയും വര്‍ധിക്കും.
ദൈനംദിന ജീവിതം, യാത്ര, സാമൂഹികമായ ഇടപെടലുകള്‍എന്നിവയെല്ലാം തന്നെ താളം തെറ്റും. ഇതിന് പുറമേ രോഗത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍ മൂലമുള്ള ദുരിതങ്ങളായ വേദന, നിരാശ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ വേറെയും. വൃക്കരോഗം സ്ഥിരീകരിച്ചവരെ മരുന്നുകളിലൂടെ സംരക്ഷിക്കുകയോ,വൃക്ക പൂര്‍ണ്ണമായും പ്രവര്‍ത്തിനരഹിതമായവര്‍ക്കാരണെങ്കില്‍ ഡയാലിസിസ്, വൃക്കമാറ്റി വെക്കലല്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയത് രോഗിയുടെ ജീവിതദൈര്‍ഘ്യം നീട്ടിയെടുക്കുക എന്ന ചികിത്സാരീതിയാണ് നിലവില്‍ സ്വീകരിച്ച് പോരുന്നത്.
വെല്ലുവിളികള്‍
വൃക്കരോഗിയായി കഴിഞ്ഞാല്‍ വ്യക്തിയുടെ അതുവരെയുണ്ടായിരുന്ന സാധാരണ ജീവിതം ദുരിത പൂര്‍ണമായിത്തീരുന്നു. ജോലിസമയം ക്രമീകരിച്ചും ഡയാലിസിസ് പോലുള്ള ചികിത്സാ രീതികള്‍ മുടക്കംവരാതെ കൊണ്ടുപോകേണ്ടി വരികയുംചെയ്യുന്നു. ഇത്തരം സാഹചര്യം രോഗിക്ക് സൃഷ്ടിക്കുന്ന മാനസികമായ സമ്മര്‍ദ്ദം വലിയ വെല്ലുവിളിയാണ്. അതുവരെ സജീവമായിരുന്ന ഒരുവ്യക്തിക്ക് പെട്ടെന്ന് എല്ലാറ്റില്‍ നിന്നും ഉള്‍വലിയേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുത് തന്നെയാണ്.
രോഗബാധിതന്റെഅവസ്ഥ മനസ്സിലാക്കി സാമൂഹികമായി ഒറ്റപ്പെടുത്താതെ അദ്ദേഹത്തിന് പിന്തുണനല്‍കുക എന്നതാണ് ഇത്തരം ഒരു അവസ്ഥയെ അഭിമുഖീകരിക്കുന്നവര്‍ക്ക് വേണ്ടി നമുക്ക് നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന കാര്യം.
സാമ്പത്തികമായ വെല്ലുവിളികളാണ് മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി.
ഡയാലിസിസിന് വിധേയമാകുന്നവര്‍ക്ക്് അതിനുള്ള വലിയ ചെലവ് ഓരോ മാസവും കൃത്യമായി കണ്ടത്തേണ്ടി വരുന്നു. നിലവില്‍ കേരളത്തില്‍ പല ഇടങ്ങളിലും സൗജന്യമായോ സൗജന്യനിരക്കിലോ സേവനം നല്‍കുന്ന ഡയാലിസി സെന്ററുകളുണ്ട്. എന്നാല്‍ രോഗികളുടെ ബാഹുല്യത്തിന് ആനുപാതികമായ എണ്ണം ഈ രംഗത്തില്ല എന്നത് ഖേദകരമാണ്. പലഇടങ്ങളിലെയും നീണ്ട വെയിറ്റിംഗ് ലിസ്റ്റ് കാണുമ്പോഴുണ്ടാകുന്ന ഭീതിയും വലുതാണ്. പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തിക ശ്രോതസ്സായ വ്യക്തി തന്നെയായിരിക്കും അസുഖ ബാധിതനാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആ കുടുംബത്തിനുണ്ടാകുന്നസാമ്പത്തിക അനിശ്ചിതത്വവും പരിഗണിക്കപ്പെടേണ്ടതുണ്ട്. വൃക്കമാറ്റി വെക്കലിന് ആവശ്യമായ നിയമപരമായ വലിയകടമ്പകളും വൃക്കദാതാക്കളെ ലഭ്യമല്ലാത്തതും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. അവയവം മാറ്റി വെക്കല്‍ ശസ്ത്രക്രിയകളെകുറിച്ച് വ്യാപകമായുള്ള തെറ്റിദ്ധാരണ പരത്തുന്ന വ്യാജവാര്‍ത്തകളും മറ്റും ഈമേഖലയിലേക്ക് സേവനസന്നദ്ധരായി കടന്നുവരുന്നവരെ പിന്തിരിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ദാതാവിനെ കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് ഏറ്റവും വലി യ പ്രതീക്ഷ മൃതസഞ്ജീവനിയിലെ രജിസ്റ്റര്‍ ചെയ്തുള്ള കാത്തിരിപ്പാണ്. എന്നാല്‍ അത്തരത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടുംബങ്ങളും വളരെ കുറച്ച് മാത്രമേഅവയവദാനത്തിന് തയ്യാറാകുന്നുള്ളൂ. ഇനി ഇതെല്ലാം ഒത്തുവന്നാലും ശസ്ത്രക്രിയക്കാവശ്യമായ വലിയ ചെലവും, അതുകഴിഞ്ഞ് തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളുടെ ചെലവും വലിയ ബാധ്യത തന്നെയാണ്.
ഈ വര്‍ഷത്തെ ലോകവൃക്കദിനത്തിന്റെ മുദ്രാവാക്യം അന്വര്‍ത്ഥിമാക്കുന്ന രീതിയില്‍ വൃക്കരോഗികളെ ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിന് വലിയ നടപടിക്രമങ്ങളും ഇടപെടലുകളും നമ്മള്‍ നടത്തേണ്ടതായിട്ടുണ്ട്. അതിനായി ഇനിപറയുന്ന നിര്‍ദ്ദേശങ്ങളാണ് ലോകവൃക്കദിനത്തിന്റെ ഭാഗമായി സംഘാടകര്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. സങ്കീര്‍ണ്ണമായ വൃക്കരോഗമുള്ളവര്‍ (സി.കെ.ഡി), അവരുടെ കുടുംബാംഗങ്ങളും പരിചാരകരും രോഗിയുടെ ചികിത്സാപരമായ പുരോഗതികളെക്കുറിച്ചും ജീവിതത്തില്‍ പുലര്‍ത്തേണ്ടതായ ലക്ഷ്യങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുകയും അവരെ ശാക്തീകരിക്കപ്പെടുകയും വേണം.
ചികിത്സാകാര്യങ്ങളില്‍ ഇവരുടെപ്രാധാന്യം, ചികിത്സാ സംബന്ധമായ അനിവാര്യമായ അറിവുകള്‍, ചികിത്സ തീരുമാനിക്കുന്നതില്‍ ഇവരുടെ കൂടി ഇടപെടല്‍ ഉറപ്പു വരുത്തല്‍, ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സെല്‍ഫ് മാനേജ്മെന്റ്‌ചെയ്യാന്‍സാധിക്കുന്ന രീതിയിലുള്ള ചെറിയ പരിശീലനങ്ങള്‍ എന്നിവയെല്ലാം ഇവര്‍ക്ക് ലഭിച്ചിരിക്കണം.
രോഗിയുമായുള്ള നിരന്തരമായ ആശയവിനിമയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. നന്നായി ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും രോഗിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനാവശ്യമായ ഇടപെടലുകളും രോഗിയുടെ അവസ്ഥ കൃത്യമായി വിലയിരുത്തി അതിനെക്കുറിച്ച് രോഗിക്ക ്അറിവ് നല്‍കുന്നതും പ്രാധാന്യമര്‍ഹിക്കുന്നു. രോഗിക്ക് ആവശ്യമായ എല്ലാവിധ നൂതനചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കപ്പെടേണ്ടത് അനിവാര്യമാണ്.
ആധുനികമായ ചികിത്സാരീതികള്‍, ശസ്ത്രക്രിയാരീതികള്‍, മരുന്നുകള്‍ മുതലായവ എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കപ്പെടണം.
രോഗത്തോടൊപ്പം തന്നെ രോഗി അനുഭവിക്കുന്ന മറ്റ് ബുദ്ധിമുട്ടുകളായ അമിത ഉത്കണ്ഠ, വേദന, ഉറക്കക്കുറവ്, നിരാശ, സമ്മര്‍ദ്ദം, ചലനസംബന്ധമായ ബുദ്ധിമുട്ടുകള്‍ മുതലായവയെയും കൃത്യമായി പരിഗണിക്കപ്പെടുകയും നിയന്ത്രിച്ച് നിര്‍ത്തുകയും വേണം. ഇതിലൂടെ മാത്രമേ രോഗിക്ക് ആരോഗ്യപൂര്‍ണ്ണമായ തുടര്‍ജീവിതം ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ. വൃക്കരോഗികളുടെ ആരോഗ്യപൂര്‍ണ്ണയമായ ജീവിതം ഉറപ്പുവരുത്തുന്നതിന് പുതിയ നയങ്ങള്‍ രൂപീകരിക്കപ്പെടേണ്ടതുണ്ട്. പരിചരണത്തിന്റെ വിവിധവശങ്ങള്‍, രോഗിക്ക് ആത്മവിശ്വാസമുണ്ടാകുന്ന കാര്യങ്ങള്‍, രോഗിക്ക് പ്രത്യാശ നല്‍കുന്ന ഇടപെടലുകള്‍, രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും ഹിതകരമായ കാര്യങ്ങള്‍ മുതലായവയെല്ലാം ഉള്‍പ്പെടുന്ന വിശാലമായ നയം രൂപീകരിക്കപ്പെടേണ്ടതുണ്ട്.
ഈ ലോക വൃക്കദിനത്തില്‍ ലോകവ്യാപകമായി അത്തരം ഒരു ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചക്ക് വഴിയൊരുക്കപ്പെട്ടിരിക്കുന്നു. ശുഭകരമായ തുടര്‍ ഇടപെടലുകള്‍ ഉയരും നാളുകളില്‍ സംഭവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

Related Articles
Next Story
Share it