ജോയ്‌സ്‌നക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ട്; ഷിജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ വിവാദത്തിലായ ജോയ്‌സ്‌ന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജോയ്‌സ്‌നയുടെ അച്ഛന്‍ ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ ഡിവിഷന്‍ ബഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു. ജോയ്‌സ്‌ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി […]

കൊച്ചി: കോഴിക്കോട് കോടഞ്ചേരിയില്‍ മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ വിവാദത്തിലായ ജോയ്‌സ്‌ന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജോയ്‌സ്‌നയുടെ അച്ഛന്‍ ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ ഡിവിഷന്‍ ബഞ്ചാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു. ജോയ്‌സ്‌ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ജോയ്‌സ്‌നയ്ക്ക് ഷിജിനൊപ്പം പോകാന്‍ അനുമതി നല്‍കി. ആദ്യം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജോയ്‌സ്‌നയോട് നേരിട്ടാണ് സംസാരിച്ചത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേല്‍ ഒരുതരത്തിലുമുള്ള സമ്മര്‍ദ്ദവുമില്ലെന്നും ജോയ്‌സ്‌ന കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. തനിക്ക് മാതാപിതാക്കളോട് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നും അവരെ ഇപ്പോള്‍ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന വ്യക്തമാക്കി. എന്നാല്‍ ജോയ്‌സ്‌നയെ നിര്‍ബന്ധപൂര്‍വം തട്ടിക്കൊണ്ട് പോയതാണെന്നും ഷിജിനും ജോയ്‌സ്‌നയും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും അച്ഛന്‍ ജോസഫ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജോയ്‌സ്‌ന വിദേശത്തേക്ക് പോകണമോ വേണ്ടയോ എന്ന കാര്യമെല്ലാം അവര്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേര്‍ ഇനിയെന്ത് ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കി. രണ്ട് പേര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അതില്‍ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Articles
Next Story
Share it