ശവ്വാല്‍ പിറയുടെ സന്തോഷം

നാളെയോ മറ്റന്നാളോ ചെറിയ പെരുന്നാള്‍. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന്റെ സന്തോഷത്തിലേക്ക് കൂട്ടുചേരാനെത്തുന്ന ആഹ്ലാദ സുദിനം. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിടുക്കം. റമദാന്‍ ഒന്നുമുതല്‍ക്കെ അവര്‍ എണ്ണിത്തുടങ്ങുന്നു; പെരുന്നാളിലേക്കുള്ള ദൂരം. ഇനിയുള്ള പരമാവധി രണ്ട് ദിവസത്തിന്റെ അകലം കുട്ടികള്‍ക്ക് വര്‍ഷങ്ങളുടെ ദൂരമായാണ് തോന്നുക.നോമ്പുകാരനുള്ള ആഹ്ലാദത്തിന്റെ സുദിനം കൂടിയാണ് പെരുന്നാള്‍. ഒരുമാസം അന്നപാനീയങ്ങള്‍ വെടിഞ്ഞ്, തന്നെ മോഹിപ്പിക്കുന്ന സര്‍വ്വതും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച വിശ്വാസിയുടെ മുന്നിലേക്ക് ആഹ്ലാദത്തിന്റെ ചിറകിലേറി ചെറിയ പെരുന്നാള്‍ കടന്നുവരുമ്പോള്‍ അവന്റെ മനതാരില്‍ നിറയുന്ന സന്തോഷത്തിന് അതിരുകളില്ല. കടന്നുപോകുന്ന […]

നാളെയോ മറ്റന്നാളോ ചെറിയ പെരുന്നാള്‍. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന്റെ സന്തോഷത്തിലേക്ക് കൂട്ടുചേരാനെത്തുന്ന ആഹ്ലാദ സുദിനം. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിടുക്കം. റമദാന്‍ ഒന്നുമുതല്‍ക്കെ അവര്‍ എണ്ണിത്തുടങ്ങുന്നു; പെരുന്നാളിലേക്കുള്ള ദൂരം. ഇനിയുള്ള പരമാവധി രണ്ട് ദിവസത്തിന്റെ അകലം കുട്ടികള്‍ക്ക് വര്‍ഷങ്ങളുടെ ദൂരമായാണ് തോന്നുക.
നോമ്പുകാരനുള്ള ആഹ്ലാദത്തിന്റെ സുദിനം കൂടിയാണ് പെരുന്നാള്‍. ഒരുമാസം അന്നപാനീയങ്ങള്‍ വെടിഞ്ഞ്, തന്നെ മോഹിപ്പിക്കുന്ന സര്‍വ്വതും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച വിശ്വാസിയുടെ മുന്നിലേക്ക് ആഹ്ലാദത്തിന്റെ ചിറകിലേറി ചെറിയ പെരുന്നാള്‍ കടന്നുവരുമ്പോള്‍ അവന്റെ മനതാരില്‍ നിറയുന്ന സന്തോഷത്തിന് അതിരുകളില്ല. കടന്നുപോകുന്ന ഒരുമാസം കഠിനമായ തപസിന്റെ കാലമായിരുന്നു. അല്ലാഹുവിന് വേണ്ടി അവന്‍ എല്ലാം ത്യജിച്ചു. പകല്‍ മുഴുവന്‍, ഏതാണ്ട് 14 മണിക്കൂര്‍ നേരം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വരണ്ട ചുണ്ടും തൊണ്ടയുമായി പട്ടിണി കിടക്കുക മാത്രമായിരുന്നില്ല അവന്‍, അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച്, സന്തോഷകരമായ പലതും ത്യജിച്ച് ജീവിക്കുകയായിരുന്നു. നീണ്ട ഒരുമാസം ഇങ്ങനെ അവന്‍ ജീവിച്ചത് ഒരൊറ്റ ചിന്തയിലൂന്നി മാത്രം; അല്ലാഹുവിന്റെ അറ്റമറ്റ കടാക്ഷം പ്രതീക്ഷിച്ച്.
മുതിരുംതോറും പെരുന്നാളിന്റെ മാധുര്യം കുറയുന്നോ എന്ന് ചിന്തിക്കാറുണ്ട്. കുട്ടിക്കാലത്ത്തന്നെയാണ് പെരുന്നാളിന് മധുരമേറെ. അന്ന് അധികമൊന്നും ചിന്തിക്കാനില്ല. ആവലാതികളും ആകുലതകളും തിരിച്ചറിയുന്ന പ്രായമല്ല. പുത്തനുടുപ്പുകളിലും പെരുന്നാള്‍ പണത്തിലും മാത്രമായിരുന്നു ചിന്ത. പെരുന്നാള്‍ എന്നാല്‍ പുതിയ വസ്ത്രം ധരിക്കാനുള്ള ഒരു ദിനമാണെന്ന് ചിന്തിച്ചിരുന്ന കുട്ടിക്കാലത്തെ പെരുന്നാള്‍ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. ബന്ധുവീടുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ കൈനിറയെ ലഭിച്ചിരുന്ന പെരുന്നാള്‍ പണവുമായി 'സന്ത'കള്‍ തേടിയലഞ്ഞതും കളിപ്പാട്ടങ്ങള്‍ വാങ്ങിയതുമൊക്കെ ആ ഓര്‍മ്മകള്‍ക്ക് പിന്നേയും മാറ്റുകൂട്ടുന്നു.
റമദാന്‍ പകുതിയാവുമ്പോഴേക്കും പെരുന്നാള്‍ ഉടുപ്പുകള്‍ ഒരുക്കുന്ന തിരക്കായി. റെഡിമെയ്ഡ് ഉടുപ്പുകള്‍ അക്കാലത്ത് അപൂര്‍വ്വം. മൂത്ത (ഉപ്പയുടെ ജ്യേഷ്ഠന്‍) കപ്പലില്‍ പോയി വരുമ്പോള്‍ കൊണ്ടുവരുന്ന തുണിത്തരങ്ങള്‍ തയ്ക്കാനായി ഉപ്പയോടൊപ്പം ടൗണിലെ ഏതെങ്കിലും തയ്യല്‍ കടയിലേക്ക് ചെല്ലും. റെഡിമെയ്ഡ് വസ്ത്രങ്ങളോ അത്തരം വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളോ കാസര്‍കോട്ട് അത്യപൂര്‍വ്വമായിരുന്നു. ജീന്‍സൊന്നും അക്കാലത്ത് ഇറങ്ങിയിട്ടുപോലുമില്ല. തയ്യല്‍കാരന് തല ഉയര്‍ത്താന്‍ നേരമുണ്ടാവില്ല. തയ്യല്‍ മെഷീനുകളുടെ ശബ്ദം കൊണ്ട് മുഖരിതമായിരിക്കും പരിസരം. തയ്യല്‍കാരന്റെ കയ്യും കാലും പിടിച്ച് തയ്ക്കാന്‍ ഏല്‍പ്പിച്ചാല്‍ തന്നെ പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രമേ തയ്ച്ചുകിട്ടൂ. പെരുന്നാള്‍ തലേന്ന് രാത്രി പാതിരാത്രി വരെ ടൈലറിങ്ങ് കടയില്‍ ഉടുപ്പിനായി കാത്തുനിന്നതും തിരക്കിട്ട് തയ്ച്ച ഉടുപ്പിന്റെ ബട്ടണ്‍ മാറി കുപ്പായം 'ഏത്തക്കുത്തെ' ആയതും രസം തുളുമ്പുന്ന ഓര്‍മ്മ.
അക്കാലത്ത് എന്റെ ഏറ്റവും വിലപിടിപ്പുള്ള പാദരക്ഷ ബൈക്കോഫ് ഹവായ് ചെരുപ്പായിരുന്നു. 23 രൂപയ്ക്ക് 4 സൈസിന്റെ ബൈക്കോഫ് ഹവായ് വാങ്ങിയതും വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചതും മറക്കാനാവുന്നില്ല. പെരുന്നാള്‍ അടുക്കുന്ന ഓരോ ദിവസവും പെട്ടിതുറന്നുനോക്കും. ബൈക്കോഫിന്റെ മണം മുറിയാകെ നിറയും.
പെരുന്നാള്‍ തലേന്ന് രാത്രി ആഘോഷങ്ങളുടെ സുഗന്ധം നിറഞ്ഞുതുടങ്ങും. വീട്ടില്‍ അപ്പത്തരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരിക്കും ഉമ്മ. ബട്ടിപ്പത്തിരി, പൊരിയുണ്ട, പഴംപൊരിച്ചത്, ഈത്തപ്പഴം പൊരിച്ചത്.. അങ്ങനെ പലഹാരങ്ങള്‍ തിളയ്ക്കുന്ന എണ്ണയ്ക്ക് ചുറ്റും ഉമ്മ ഓടിത്തളരുന്നുണ്ടാകും. പെണ്‍കുട്ടികള്‍ വാതില്‍പടിക്കല്‍ ഇരുന്ന് മൈലാഞ്ചി വെക്കുകയായിരിക്കും ഈ നേരം. ഇന്നത്തെ പോലെ വ്യത്യസ്തങ്ങളായ, മൈലാഞ്ചി ട്യൂബുകള്‍ സുലഭമായിരുന്ന കാലമായിരുന്നില്ല അത്. മൈലാഞ്ചി ഇല അരച്ചെടുത്ത് കയ്യിലും കാലിലും നഖങ്ങളിലും വിവിധ ചിത്രങ്ങള്‍ വരച്ച് ചുമപ്പിന്റെ ഭംഗി തീര്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വല്ലാത്തൊരു ഭംഗിയാണ്. ഇന്നത്തെ മൈലാഞ്ചികളെ പോലെ പെട്ടെന്ന് മാഞ്ഞുപോകുന്ന ചുവപ്പായിരുന്നില്ല അന്ന്. മഞ്ചാടികുരുവിന്റെ നിറത്തേക്കാളും ചുവപ്പ് അതിനുണ്ടാകും.
പെരുന്നാള്‍ തലേന്ന് രാവുകള്‍ക്ക് മുല്ലപ്പൂവിന്റെ സുഗന്ധം കൂടിയുണ്ട്. മാനത്തമ്പിളി തെളിയുകയും പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയും ചെയ്യുന്നതോടെ നഗരത്തിന്റെ വിവിധ കോണുകളില്‍ മുല്ലപ്പൂ കൗണ്ടറുകള്‍ നിറയും. വിലപേശല്‍ ഇവിടെ പതിവാണ്. ഒരു ചെണ്ട് മുല്ലപ്പൂവിന് ഇരട്ടി വിലയായിരിക്കും ആദ്യം പറയുക. വിലപേശിയാല്‍ വിലകുറച്ചുകിട്ടും. മുല്ലപ്പൂ വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മുഖത്തുകാണുന്ന സന്തോഷത്തിന് പെരുന്നാള്‍ അമ്പിളിയേക്കാളും തിളക്കമാണ്.
അന്ന് രാത്രി ഉറങ്ങില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കംവരില്ല. സുബഹി കഴിഞ്ഞയുടനെ ഉമ്മ ഫിത്വര്‍ സക്കാത്തിനുള്ള ഒരുക്കങ്ങളിലായിരിക്കും. മുദ്ദ് അളവിലാണ് ഫിത്വര്‍ സക്കാത്തായി അരി നല്‍കേണ്ടത്. അത് നിര്‍ബന്ധമാണ്. ഫിത്വര്‍ സക്കാത്ത് വാങ്ങാന്‍ വേണ്ടി വരുന്നവരെ ഉമ്മ സന്തോഷിപ്പിച്ച് വിടും. ചില വീടുകളില്‍ എത്തിച്ചുനല്‍കും. അവ എത്തിക്കാനുള്ള ചുമതല എനിക്കായിരിക്കും.
എട്ടുമണിക്കായിരിക്കും പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരമെങ്കിലും ഏഴ് മണിക്ക് മുമ്പേ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങള്‍ ധരിച്ച് കാത്തിരിപ്പാവും. പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലേക്കുള്ള യാത്ര ആനന്ദത്തിന്റെ യാത്രയാണ്. റോഡ് നിറയെ സമപ്രായക്കാരായ കൂട്ടുകാരടക്കം പുത്തനുടുപ്പ് അണിഞ്ഞ് പള്ളിയിലേക്ക് നടന്നുനീങ്ങുന്നുണ്ടാവും. അവരുടെ വസ്ത്രത്തില്‍ തന്നെയായിരിക്കും ശ്രദ്ധ. എല്ലാ പെരുന്നാളിലും വസ്ത്രത്തിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയനായിരുന്ന കുട്ടിക്കാല സുഹൃത്ത് മുജീബിനോട് അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും. പെരുന്നാളിന് പള്ളി നിറയും. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ഉസ്താദിന്റെ ഖുത്തുബ പ്രഭാഷണം ഉണ്ടാകും. പ്രഭാഷണം ഒന്നുതീര്‍ന്നുകിട്ടിയാല്‍ മതിയായിരുന്നു എന്ന ചിന്തയായിരിക്കും അപ്പോള്‍. തീരേണ്ട നേരം അമ്മാവന്റെ വീട്ടിലേക്ക് ഓടുകയായി. ഓരോ പെരുന്നാളിനും 10 രൂപയുടെ പുത്തന്‍ നോട്ടുകള്‍ തന്ന് സന്തോഷിപ്പിച്ചിരുന്ന അമ്മാവനോട് വല്ലാത്ത സ്‌നേഹമായിരുന്നു. ഓരോ വീടുകളിലും ചെല്ലുമ്പോള്‍ മുന്നില്‍ സര്‍ബത്തും പലഹാരങ്ങളും കൊണ്ടുവയ്ക്കും. അവയേക്കാള്‍ ശ്രദ്ധ വീട്ടുകാര്‍ ചുരുട്ടിത്തരുന്ന നോട്ടിലോ നാണയത്തിലോ ആയിരിക്കും. കാശ് കിട്ടിയാല്‍ പിന്നെ അവിടെ നില്‍ക്കില്ല. അടുത്ത വീട്ടിലേക്ക് ഓട്ടമായി. ഉച്ചയ്ക്ക് കോഴി ബിരിയാണി എല്ലാ വീട്ടിലും നിര്‍ബന്ധം.
ഓരോ നോമ്പ് കാലത്തും ഞാന്‍ കുട്ടികളെയാണ് ശ്രദ്ധിക്കാറ്. അവരിലൂടെ ബാല്യകാലത്തെ തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പോയ്മറഞ്ഞ ഒരു കാലത്തിന്റെ മധുരം വീണ്ടും ഹൃദയമാകെ നിറയും.

ടി.എ ഷാഫി

Related Articles
Next Story
Share it