കാസര്‍കോട്: മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ റിമാണ്ടില്‍ കഴിയുന്ന രണ്ടാംപ്രതിയെ കാസര്‍കോട് പൊലീസ് തെളിവെടുപ്പിനായി വയനാട്ടിലേക്ക് കൊണ്ടുപോയി. വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കല്‍ സുജിതിനെ(24)യാണ് കാസര്‍കോട് സി.ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് കൊണ്ടുപോയത്. തെളിവെടുപ്പിനിടെ വയനാട്ടില്‍ നിന്ന് മൂന്നരലക്ഷം രൂപ വിലവരുന്ന ആധുനികരീതിയിലുള്ള ടെമ്പോ ട്രാവലറും സ്വര്‍ണവ്യാപാരിയുടെ കാര്‍ പൊളിക്കാന്‍ ഉപയോഗിച്ച മഴുവും പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ഐ പി. അജിത്കുമാര്‍, എസ്.ഐ രഞ്ജിത്, എ.എസ്.ഐ മോഹനന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് എന്നിവരാണ് സുജിതിനെ തെളിവെടുപ്പിന് കൊണ്ടുപോയത്. കേസില്‍ ഇതുവരെയായി 10 പേരാണ് അറസ്റ്റിലായത്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി കൂടിയായ കണ്ണൂരിലെ സിനിലിനെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരെയും ഈ കേസില്‍ ഇനി പിടികിട്ടാനുണ്ട്. ഒരു കോടി 65 ലക്ഷം രൂപയാണ് സ്വര്‍ണവ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തിരുന്നത്. ഇതില്‍ 30 ലക്ഷം രൂപയും ഏഴ് പവന് സ്വര്‍ണവും കണ്ടെടുത്തിരുന്നു. 5 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഒരു കോടിയിലധികം രൂപയാണ് സുജിതിന്റെ കൈവശമുള്ളതെന്നും ഈ തുക എവിടെയൊക്കെ ചെലവഴിച്ചുവെന്ന് കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു. സുഖലോലുപ ജീവിതമാണ് സുജിത് നയിച്ചിരുന്നത്. വില കൂടിയ മദ്യം വാങ്ങാനും സ്ത്രീകള്‍ക്കൊപ്പം കഴിയാനുമാണ് ഇയാള്‍ പണം കൂടുതല്‍ ചെലവഴിച്ചത്. കണ്ണൂര്‍, കണ്ണപുരം, വളപട്ടണം പൊലീസ് സ്റ്റേഷനുകളിലായി സുജിതിനെതിരെ ആറ് കേസുകളുണ്ട്. തൃശൂര്‍ ഒല്ലൂരില്‍ ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട് നാല് കേസുകളുണ്ട്. ഒല്ലൂരില്‍ നിന്ന് 94 ലക്ഷം രൂപ വരെയാണ് കൊള്ളയടിച്ചത്. വിവിധ ഭാഗങ്ങളിലായി വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുള്ള സുജിത് കൊടും ക്രിമിനലാണെന്ന് പൊലീസ് വ്യക്തമാക്കി.