ഒരു പതിനൊന്നുകാരന്‍ തന്റെ അച്ഛന്റെ കൈപിടിച്ച് കാസര്‍കോട് തളങ്കരയില്‍ അമ്പത് വര്‍ഷം മുമ്പ് നടന്ന സമസ്ത കേരള സാഹിത്യ പരിഷത് സമ്മേളന പന്തലിലേക്ക് നടന്നുപോകുന്നു. മലയാള സാഹിത്യ നഭോമണ്ഡലത്തിലെ നക്ഷത്രങ്ങളെ കാണാനും കേള്‍ക്കാനും അവന് ഭാഗ്യമുണ്ടാകുന്നു. പുലിക്കുന്നിലെ ത്രിവേണിയില്‍ അച്ഛനെ കാണാന്‍ വരുന്നവരുടെ ചര്‍ച്ചകളും അഭിപ്രായങ്ങളും കേള്‍ക്കുകവഴി അറിയാതെ, ഒരു എഴുത്തുകാരനാകണമെന്ന മോഹം അവനില്‍ പതുക്കെഅങ്കുരിച്ചു. എന്നാല്‍ ഒരു ബാങ്ക് ജീവനക്കാരന്റെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതം ഗിരിധര്‍ രാഘവന്റെ എഴുത്തിനെ പരിമിതപ്പെടുത്തുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ എഴുത്തനുഭവത്തിന്റെ ആദ്യ സംരംഭമാണ് ‘നീല ഞരമ്പ്’ എന്ന കവിതാ സമാഹാരം.
മുമ്പൊരിക്കല്‍ ഈ കവിതാ സമാഹാരം രണ്ടാവര്‍ത്തി വായിച്ചതാണ്. എന്നാല്‍ അതൊന്നു കൂടി വായിക്കണമെന്ന് തോന്നി. ഒരു പുസ്തകം വീണ്ടും വായിക്കണമെന്ന് തോന്നുന്നത് ആ പുസ്തകത്തിന്റെ മഹത്വത്തെയാണ് കുറിക്കുന്നതെന്ന് പ്രൊഫ: എം.കെ. സാനുവിന്റെ അഭിപ്രായം ഇവിടെ സ്മരണീയം.
കാസര്‍കോടിന്റെ പ്രസാധക നഭസില്‍ വര്‍ണങ്ങള്‍ തീര്‍ക്കുന്ന ഹുബാഷിക പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘നീല ഞരമ്പ്’ ചെറുതും വലുതുമായ 63 കവിതകളുടെ സമാഹാരമാണ്.നിശിതമായ സാമൂഹ്യ വിമര്‍ശനവും സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള അടങ്ങാത്ത ആത്മരോഷവും ഈ കവിതകളില്‍ നമുക്ക് കാണാം. നമ്മില്‍ പലരും ചോദിക്കാന്‍ ഭയക്കുന്ന കാര്യങ്ങള്‍ ശബ്ദമുയര്‍ത്തി ചോദിക്കുന്നുമുണ്ട്. ഒപ്പം മഴയും പുഴയും കടലും വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും നീലഞരമ്പില്‍ നമുക്ക് കാണാം. അതുകൊണ്ടുതന്നെ ബഹുസ്വരതയുടെ കവിതകളാണിവ. സുവ്യക്തമായ നിരീക്ഷണങ്ങള്‍, ലക്ഷ്യബോധവും സാമൂഹ്യബോധവുമുള്ള സമീപനം, വാക്കുകളുടെ മിതത്വം ഇവ ഈ കവിതകളുടെ പ്രത്യേകതയാണ്.
‘തൊണ്ടയില്‍ കുടുങ്ങി
ശ്വാസം മുട്ടി മരിച്ച
നിഷേധിക്കപ്പെട്ട
വാക്കുകളുടെ ശവമഞ്ച
ഘോഷയാത്ര പുറപ്പെട്ടുപോല്‍ ‘ – എന്ന ആദ്യ കവിതയായ ശവമഞ്ചത്തിലെ വരികള്‍ തന്നെ സമകാലീന രാഷ്ട്രീയ തീരുമാനത്തെ ചോദ്യംചെയ്യുന്നുണ്ട്. ദേശസ്‌നേഹം എന്ന കവിതയും സാമൂഹ്യ വിമര്‍ശനവും മുഖ്യ പ്രമേയമാക്കിയ കവിതയാണ്.
‘ ഒടുവിലന്തിക്ക് വിദേശിയെ
സേവിച്ചിട്ടെഴുതണം ഭാരത
മണ്ണിന്‍ മാഹാത്മ്യം
ഭാരതനാണ്യത്തിന്‍ മൂല്യ
ശേഷണത്തിന്‍ ഗദ്ഗദം’
ഒട്ടും വളച്ചുകെട്ടില്ലാതെ കവി നേരിനുനേര്‍ക്ക് ചൂണ്ടുന്ന വിരല്‍ തന്നെയാണ് ഈ വരികള്‍.
‘ അരുതരുതു രാജാ
അഭയമരുളേണ്ട നാളില്‍
തല്ലിയകറ്റരുതാരേയും
ശിബി ചക്രവര്‍ത്തിതന്‍
കഥയൊന്നു കേള്‍ക്കുക
നന്മതന്‍ പക്ഷത്തു നില്‍ക്കുക’
അയല്‍ക്കാര്‍ എന്ന കവിതയും മേല്‍ കൊടുത്ത വരികളും കവിയുടെ സാമൂഹ്യ ബോധ്യങ്ങള്‍ തന്നെയാണ് കാട്ടിത്തരുന്നത്.
‘ ഓടിക്കിതച്ചെത്തി ഞാന്‍
എന്‍ ഗേഹത്തില്‍
കണ്ടു കയ്യില്‍
തോര്‍ത്തുമായ്
കാത്തു നില്‍ക്കുമമ്മയെ’
ഈ വരികള്‍ ഉള്‍ക്കൊള്ളുന്ന ‘അമ്മ’ എന്ന കവിതയും
‘ അച്ഛന്‍ സൂര്യശോഭയാര്‍ന്നോന്‍
തേജോമയന്‍, പ്രസിദ്ധനും
അതിന്‍ കിരണ ഭാഗ്യത്താല്‍
ഞാന്‍ തിളങ്ങുന്നതിങ്ങനെ’ – പുരസ്‌കാരം എന്ന കവിതയിലെ അച്ഛനോര്‍മ്മകളും തികച്ചും ശ്രദ്ധേയം.
‘രവിവര്‍മ്മ ചിത്രത്തില്‍
കണ്ടു നാം
ശകുന്തളയെ,
അറിഞ്ഞില്ല
കദനത്തീയില്‍ വെന്ത
കാനന കന്യകയെ ഒട്ടുമേ’
ഈ വരികളില്‍ തുടങ്ങുന്ന ‘ശാകുന്തളം’
എന്ന കവിതയും
‘ഊര്‍മ്മിളേ നിന്‍
വിരഹ നൊമ്പരമാരുമേ
കാണാതെ പോയതെന്തേ ?
യാത്ര തിരിക്കും മുന്നവേ
സോദരി സീത പോലുമൊരു വാക്ക്
ചൊല്ലാതിരുന്നതെന്തേ?’ – എന്നീ വരികളില്‍ തുടങ്ങുന്ന ഊര്‍മ്മിള എന്ന കവിതയും ശാകുന്തളത്തിലേയും രാമായണത്തിലേയും കഥാ സന്ദര്‍ഭങ്ങളെ കവിയുടെ മനോധര്‍മ്മത്തില്‍ പുനര്‍ വിചിന്തനത്തിന് വിധേയമാക്കുന്ന സൃഷ്ടികളാണ്.
താളബോധത്തോടെ ചൊല്ലാന്‍ കഴിയുന്ന കവിതകളാണ് ‘തായ് മരം’, പ്രിയ മിത്രം എന്‍. എ. സുലൈമാനെ സ്മരിക്കുന്ന ‘സുലൈമാന്‍’, പ്രണയ സന്ദര്‍ഭങ്ങളെ ഓര്‍ത്തെടുക്കുന്ന ‘മധുര സ്മരണകള്‍’, ഒപ്പം ‘തോറ്റുപോകുന്നോര്‍ ‘ എന്ന രചനയും.’വാക്യം രസാത്മകം കാവ്യം’ എന്ന വചനത്തെ ഈ കവിതകള്‍ അന്വര്‍ത്ഥമാക്കുന്നുണ്ട്.ഒന്നായ് നില്‍ക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ‘ഉറുമ്പുകള്‍’ എന്ന കവിതയും തികച്ചും ശ്രദ്ധേയമാണ്.
ശക്തമായ നിലപാടുതറയിലൂന്നുന്ന നിരവധി ഹൈക്കു കവിതകളും ഈ പുസ്തകത്തിന്റെ മാറ്റ് കൂടുവാന്‍ സഹായിക്കുന്ന ഘടകം.
‘ വിരലുകള്‍
മോതിരങ്ങളണിയുവാന്‍
മാത്രമുള്ളതല്ലെന്നറിയുക.
നെറികേടുകള്‍ക്കു
നേര്‍ക്കു ചൂണ്ടുവാന്‍
കൂടിയുള്ളതാണെന്നറിയുക. ‘ (വിരലുകള്‍)
അതുപോലെ ‘അച്ഛന്‍’ എന്ന കവിത നോക്കുക
‘ എന്നച്ഛന്‍ തന്നുടെ
രോഷവും സങ്കടവും
കണ്ടു വളര്‍ന്നവന്‍ ഞാന്‍
ഇടവും വലവും നോക്കാതെ
ഉരിയാടണമെനിക്ക്’
തിന്മകള്‍ നേരേയുള്ള ചൂണ്ടുവിരലുകളായി മാറുന്നു ഈ കവിതകള്‍.
എന്നും തുടിക്കുന്ന ഞരമ്പുകള്‍ എന്ന പത്മനാഭന്‍ ബ്ലാത്തൂരിന്റെ അവതാരികയും ഹുബാഷിക പബ്ലിക്കേഷന്റെ ലേ ഔട്ടും, എം.വി സന്തോഷിന്റെ പുറം ചട്ടയും രേഖാകൃഷ്ണന്റെ ചിത്രങ്ങളും പുസ്തകത്തെ കൂടുതല്‍ ചമത്ക്കരിക്കുന്നുണ്ട്. ചുരുക്കത്തില്‍ ബഹുസ്വരതയിലൂന്നുന്ന, മാനവികതയുടെ മാസ്മരിക സൗന്ദര്യം ഉള്‍ക്കൊള്ളുന്ന ഗിരിധര്‍ രാഘവന്റെ നീല ഞരമ്പ് ഉള്ളടക്കത്തിന്റെ ഗരിമ കൊണ്ട് തികച്ചും ശ്രദ്ധേയമായ കൃതി തന്നെയാണ്. സാമൂഹ്യ വിമര്‍ശനമായി തിന്മകള്‍ക്കെതിരെയുള്ള താക്കീതായി, വേദനയായി, അസ്വസ്ഥമായി, സ്‌നേഹമായി, പ്രണയമായി വായനക്കാരനില്‍ അവ
നിലകൊള്ളും.
-വി.ആര്‍. സദാനന്ദന്‍