മഞ്ഞില്‍ കുളിച്ച് ഗദ്ദിഗെ

ഓറഞ്ചിന്റെ മധുരവും കാപ്പിപ്പൂക്കളുടെ സുഗന്ധവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് കുടക്. കാടുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും കോടമഞ്ഞും എടുത്തണിഞ്ഞ് ആരെയും വശീകരിക്കുന്ന നാടായ കുടക് ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റും. വെറും മൂന്നക്ഷരത്തില്‍ പേരൊതുങ്ങുമെങ്കിലും അക്ഷരങ്ങളും വാക്കുകളും പോരാതെ വരും ഈ നാടിനെ വിശേഷിപ്പിക്കുവാന്‍. കടുത്തവേനലില്‍ മലയാളികളടക്കമുള്ളവര്‍ മനസ്സും ശരീരവും ഒരുപോലെ കുളിര്‍പ്പിക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഇവിടെ, ഇനിയും സഞ്ചാരികള്‍ ചെന്നു ചേര്‍ന്നിട്ടില്ലാത്ത ഇടങ്ങളുണ്ട്. അത്തരത്തിലൊരിടമാണ് 'ഗദ്ദിഗെ'.മടിക്കേരിക്ക് സമീപം മഹാദേവ്‌പേട്ടില്‍ സ്ഥിതി ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തമായ ഒരു സ്മാരകമാണിത്. […]

ഓറഞ്ചിന്റെ മധുരവും കാപ്പിപ്പൂക്കളുടെ സുഗന്ധവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് കുടക്. കാടുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും കോടമഞ്ഞും എടുത്തണിഞ്ഞ് ആരെയും വശീകരിക്കുന്ന നാടായ കുടക് ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റും. വെറും മൂന്നക്ഷരത്തില്‍ പേരൊതുങ്ങുമെങ്കിലും അക്ഷരങ്ങളും വാക്കുകളും പോരാതെ വരും ഈ നാടിനെ വിശേഷിപ്പിക്കുവാന്‍. കടുത്ത
വേനലില്‍ മലയാളികളടക്കമുള്ളവര്‍ മനസ്സും ശരീരവും ഒരുപോലെ കുളിര്‍പ്പിക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഇവിടെ, ഇനിയും സഞ്ചാരികള്‍ ചെന്നു ചേര്‍ന്നിട്ടില്ലാത്ത ഇടങ്ങളുണ്ട്. അത്തരത്തിലൊരിടമാണ് 'ഗദ്ദിഗെ'.
മടിക്കേരിക്ക് സമീപം മഹാദേവ്‌പേട്ടില്‍ സ്ഥിതി ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തമായ ഒരു സ്മാരകമാണിത്. ഗദ്ദിഗെ, എന്നാല്‍ 'രാജയുടെ ശവകുടീരങ്ങള്‍' എന്നാണ്. രാജാസ് ടൊംപ് എന്നും അറിയപ്പെടുന്നു. കൊടവ വംശത്തിലെ രാജകീയ അംഗങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ സമുച്ചയം കൂര്‍ഗിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. എത്രയോ തവണ മടിക്കേരി വഴി യാത്ര ചെയ്തിട്ടുണ്ടങ്കിലും ഇതുപോലൊരു വിസ്മയം ഇവിടെ ഒളിഞ്ഞിരിപ്പുണ്ടന്ന് കരുതിയില്ല, ഒരു കുന്നിന്‍ മുകളില്‍ നിര്‍മ്മിച്ച ഈ സ്മാരകത്തിന് ഇന്തോ-സാര്‍സെനിക് ശൈലിയിലുള്ള വാസ്തുവിദ്യയുണ്ട്. മധ്യ താഴികക്കുടങ്ങളും മിനാരങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ ശവകുടീരങ്ങള്‍ മുസ്ലീം വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെങ്കിലും ഹിന്ദു ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കപ്പെട്ടവയാണ്. പച്ചപുതച്ച പൂന്തോട്ടങ്ങള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന രാജാ ശവകുടീരങ്ങള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ പകല്‍ ചെലവഴിക്കാന്‍ ശാന്തമായ ഒരു സ്ഥലം പ്രദാനം ചെയ്യുന്നു. സ്മാരകത്തില്‍ നിന്ന് മടിക്കേരി ടൗണിന്റെ അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാനും കൂര്‍ഗിലെ മനോഹരമായ കാലാവസ്ഥയില്‍ വിശ്രമിക്കാനും കഴിയും.

കവാടം കടന്നു അകത്തെത്തി ആള്‍ത്തിരക്കില്ലെങ്കിലും ഗദ്ദിഗെ പശ്ചാത്തലമാക്കി പലരും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഗദ്ദിഗെയുടെ പോസുകളിലെക്ക് ഒക്കെ ക്യാമറകള്‍ മിന്നി തെളിഞ്ഞു കൊണ്ടേ ഇരുന്നു.
പ്രധാന കവാടം മുതല്‍ ഗദ്ദിഗെ വരെ നീണ്ടു കിടക്കുന്ന പുല്‍ത്തട്ട് ഉണരുകയാണ്, മുകളില്‍ ആകാശം മഴമേഘങ്ങളേയും കൂട്ടിനയച്ചിട്ടുണ്ട്.
ഏതാണ്ട് പതിനഞ്ചു മിനുട്ട് മഞ്ഞിനൊപ്പം പെയ്ത ചാറ്റല്‍ മഴ അതിനുശേഷം ഒരു കാറ്റിന്റെ അകമ്പടിയോടെ കുടക് മലനിരകളിലേക്ക് മറഞ്ഞു. ഗദ്ദിഗെയുടെ സമുച്ചയത്തില്‍ മൂന്ന് ശവകുടീരങ്ങള്‍ ഉണ്ട്. അവയില്‍ ഏറ്റവും വലുത് 1809ല്‍ ഹലേരി രാജാവ് ദൊഡ്ഡവീര രാജേന്ദ്ര തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മഹാദേവിയമ്മക്ക്
വേണ്ടി ആഗ്രയിലെ പ്രശസ്തമായ താജ്മഹലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പണിത കുടീരമാണ്. തുടര്‍ന്ന് ആ പ്രദേശത്തിന് മഹാദേവപേട്ട് എന്ന് പേരിടുകയും ചെയ്തു. മരിച്ചുപോയ തന്റെ പ്രിയതമയുടെ അരികില്‍ വിശ്രമിക്കണമെന്ന ആഗ്രഹം ദൊഡ്ഡവീരരാജേന്ദ്ര തന്റെ വില്‍പ്പത്രത്തില്‍ സൂചിപ്പിച്ചിരുന്നു. ഭാര്യ മഹാദേവിയമ്മയോടൊപ്പം ഏറ്റവും വലിയ ശവകുടീരത്തില്‍ രാജാവ് വിശ്രമിക്കുകയും ചെയ്യുന്നു.
സഹോദരന്‍ ലിംഗരാജേന്ദ്രനാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
1780 മുതല്‍ 1809 വരെ കൂര്‍ഗ് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു
ദൊഡ്ഢ വീര രാജേന്ദ്ര മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ
അധിനിവേശത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് കൂര്‍ഗ് ചരിത്രത്തിലെ നായകനായി അദ്ദേഹം വാഴ്ത്തപ്പെടുന്നു.
വലതുവശത്തുള്ള കുടീരം ലിംഗരാജേന്ദ്രനുവേണ്ടി നിര്‍മ്മിച്ചതാണ്. അവിടെ അദ്ദേഹം ഭാര്യയോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു. 1820ല്‍ അദ്ദേഹത്തിന്റെ മകന്‍ ചിക്കവീരരാജേന്ദ്രയാണ് ഇത് പണികഴിപ്പിച്ചത്. ഇടതുവശത്തായുള്ള ഏറ്റവും ലളിതമായ ശവകുടീരം വീര രാജേന്ദ്രന്റെ ഗുരുവായ രാജകീയ പുരോഹിതന്‍ രുദ്രപ്പയുടെതാണ്.
ലിംഗായത്ത് ഭരണാധികാരികളുടെ ഏറ്റവും ആദരണീയനായ ഗുരുക്കന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. എ.ഡി. 1834ല്‍ ആണ് ഇത് നിര്‍മ്മിച്ചത്. ഗദ്ദിഗെയുടെ വാസ്തുവിദ്യ ആരെയും വിസ്മയിപ്പിക്കുന്നതാണ്. മനോഹരമായ കാഴ്ചകള്‍ക്ക് മികവേകുന്ന വിവിധ രൂപങ്ങളും ഇവിടെ ദൃശ്യമാണ്. ഹൈന്ദവ രാജാക്കന്‍മാര്‍ക്ക് വേണ്ടി നിര്‍മ്മിച്ചതിനാല്‍ ശവകുടീരങ്ങള്‍ക്കൊപ്പം താഴികകുടങ്ങളിലടക്കം
പരമശിവന്റെ വാഹനമായ കാള നന്ദി ഉള്ള ഒരേയൊരു ഇന്ത്യന്‍ സ്മാരകമാണ് ഗദ്ദിഗെ. പ്രവേശന കവാടം, ദ്വാരങ്ങള്‍, മിനാരങ്ങള്‍ എന്നിവയില്‍ ദൈവങ്ങള്‍ മുനിമാര്‍, മറ്റ് പുരാണ ഇതിഹാസങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള രൂപങ്ങള്‍ മനോഹരമായി കൊത്തിയെടുത്തതാണ്.
നാലുപാടും കിളിവാതിലുകള്‍, ചിത്രപ്പണികള്‍ ചെയ്ത്, ചുമരുകള്‍, വാതിലുകള്‍, കൊത്തി മിനുക്കിയ മച്ചുകള്‍, ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പങ്ങള്‍ എല്ലാം ഗതകാലത്തിന്റെ പ്രൗഡിയില്‍ കാഴ്ചകള്‍ക്ക് ആനന്ദം പകരുന്നു. ഈ രണ്ട് രാജകീയ ധീരന്‍മാര്‍ 1808ല്‍ ടിപ്പു സുല്‍ത്താനെതിരെ ധീരമായി പോരാടി എന്നാണ് ചരിത്രം. പക്ഷെ, കൂര്‍ഗിലെ അവസാനത്തെ രാജാവായിരുന്ന ചിക്കവീരരാജേന്ദ്രന് തന്റെ പൂര്‍വ്വികര്‍ക്കൊപ്പം ഗദ്ദിഗെയില്‍ അടക്കം ചെയ്യാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ നിഷേധിച്ചു. കൂര്‍ഗിന്റെയും വിദൂര കുന്നുകളുടെയും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ ഗദ്ദിഗെയുടെ വായു സഞ്ചാരമുള്ള ബാല്‍ക്കണിയിലേക്ക് കയറാം. ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഗദ്ദിഗെ തുറന്നിരിക്കും. ഈ സ്ഥലം ചുറ്റിക്കറങ്ങാന്‍ ഏകദേശം 1 മുതല്‍ 2 മണിക്കൂര്‍ വരെ സമയം വേണ്ടി വരും മടിക്കേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് 2 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗദ്ദിഗെ അതുകൊണ്ടു തന്നെ ടഒ27 വഴി സൗകര്യപ്രദമായി എത്തിച്ചേരാം.
വിസ്മയകരമായ കാഴ്ചകളെ കണ്ണില്‍ നിന്നും ഉപേക്ഷിക്കാന്‍ മനസ്സില്ലെങ്കിലും
അസ്തമയ ചുവപ്പു ചിതറിയ കല്‍ത്തൂണുകള്‍ക്കിടയിലൂടെ ഇരുട്ട് പരന്നൊഴികയതോടെ തല്‍കാലം തിരിച്ചിറങ്ങുകയാണ്.
മഞ്ഞുകണങ്ങള്‍ കാലത്തിന് മീതേ പെയ്തുവീണു. ഗദ്ദിഗെ ഗൃഹാതുരമായ രാജാങ്കണങ്ങളെ പുതിയ കാലത്തിന് തുറന്നിടുകയാണ്. സാമ്രാജ്യങ്ങളുടെ
നശ്വരതയുടെ മേലേ കാലം ചുവടുവെയ്ക്കട്ടെ!

-റഹിം കല്ലായം

Related Articles
Next Story
Share it