കിനാവിലോര്‍ക്കാന്‍ ജി.സി.കെ. മീറ്റ്

കാസര്‍കോട് ഗവ. കോളേജ് എം.എസ്.എഫ് അലൂനി സംഘടിപ്പിച്ച ജി.സി.കെ ഗ്രാന്റ് മീറ്റ് നല്ലൊരു അനുഭൂതിയായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. 1986-88 കാലത്ത് പ്രീ ഡിഗ്രി പഠിച്ചിറങ്ങിയതില്‍ പിന്നെ നീണ്ട മൂന്നര പതിറ്റാണ്ടിന് ശേഷം കോളേജിന്റെ പടികടന്ന് എത്തിയപ്പോള്‍ വിസ്മൃതിയിലാണ്ടുപോയ ഒരുപാട് ഓര്‍മ്മകളെ തഴുകി ഉണര്‍ത്താന്‍ ഗ്രാന്റ് മീറ്റ് നിമിത്തമായി. അന്നത്തെ പല സഹപാഠികളെയും കോളേജില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ആദ്യമായി കാണുന്നത് ഈ മീറ്റില്‍ വെച്ചായിരുന്നു. ഞങ്ങള്‍ പഴയ ക്ലാസ് മുറിയില്‍ ചെന്നിരുന്ന് ഒരുപാട് സംസാരിച്ചു. കൂടെ […]

കാസര്‍കോട് ഗവ. കോളേജ് എം.എസ്.എഫ് അലൂനി സംഘടിപ്പിച്ച ജി.സി.കെ ഗ്രാന്റ് മീറ്റ് നല്ലൊരു അനുഭൂതിയായിരുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. 1986-88 കാലത്ത് പ്രീ ഡിഗ്രി പഠിച്ചിറങ്ങിയതില്‍ പിന്നെ നീണ്ട മൂന്നര പതിറ്റാണ്ടിന് ശേഷം കോളേജിന്റെ പടികടന്ന് എത്തിയപ്പോള്‍ വിസ്മൃതിയിലാണ്ടുപോയ ഒരുപാട് ഓര്‍മ്മകളെ തഴുകി ഉണര്‍ത്താന്‍ ഗ്രാന്റ് മീറ്റ് നിമിത്തമായി. അന്നത്തെ പല സഹപാഠികളെയും കോളേജില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ആദ്യമായി കാണുന്നത് ഈ മീറ്റില്‍ വെച്ചായിരുന്നു. ഞങ്ങള്‍ പഴയ ക്ലാസ് മുറിയില്‍ ചെന്നിരുന്ന് ഒരുപാട് സംസാരിച്ചു. കൂടെ പഠിച്ചവരുടെ ഓര്‍മ്മകള്‍ പങ്കിട്ടു. പിരിയാന്‍ മനസ്സ് മടിക്കുകയായിരുന്നു. ഗ്രാന്റ് മീറ്റിന്റെ ഉദ്ഘാടനം ആരംഭിക്കാന്‍ വൈകിയെ ങ്കിലും വളരെ പ്രൗഢമായിരുന്നു ചടങ്ങ്. അധ്യക്ഷ പ്രസംഗത്തില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് തന്റെ കലാലയ ജീവിതകാലത്തെ ഓര്‍ത്തെടുത്തു. പി.കെ ശേഷാദ്രി അടക്കമുള്ള അധ്യാപകരും ഒന്നിച്ച് പഠിച്ച സഹപാഠികളും എം.എല്‍.എയുടെ ഓര്‍മ്മയില്‍ നിറഞ്ഞുവന്നു. കലാലയ കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞു തുടങ്ങിയ എം.എല്‍.എയുടെ പ്രണയിനി ആരായിരുന്നു എന്നറിയാന്‍ കാതോര്‍ത്തിരുന്നവരുടെ ആകാംക്ഷക്ക് വിരാമമിട്ട് എം.എല്‍.എ പറഞ്ഞു; എന്റെ കാമുകി, അല്ലെങ്കില്‍ പ്രണയിനി ഈ ഗവ.കോളേജ് തന്നെയായിരുന്നു.
തുടര്‍ന്ന് ഉദ്ഘാടകനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എം.എല്‍.എയെ ഖണ്ഡിച്ചു സംസാരിച്ചത് ഇങ്ങനെയാണ്: 'ഞാന്‍ പഠിച്ചത് ആണ്‍കുട്ടികള്‍ മാത്രമുള്ള കൊല്ലം എസ്.എന്‍ കോളേജിലാണ്. എന്നാലും വിദ്യാര്‍ത്ഥി നേതാവ് കൂടിയായിരുന്ന എനിക്ക് ഒരുപാട് പ്രണയിനികള്‍ ഉണ്ടായിരുന്നു. എം.എല്‍.എ കോളേജിനെ പ്രണയിക്കുന്നു എന്ന് പറഞ്ഞത് ആലങ്കാരികം മാത്രമായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്'. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മീഡിയ വണ്‍ ന്യൂസ് എഡിറ്ററുമായ പ്രമോദ് രാമന്‍ നടത്തിയ പ്രഭാഷണം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഗംഭീരമായിരുന്നു.
1984ല്‍ രാവണീശ്വരത്തു നിന്ന് കോളേജിലേക്ക് വന്ന ഗ്രാമീണ ബാലന്‍ ലളിതഗാനത്തില്‍ മത്സരിച്ച് കൂവലുകള്‍ ഏറ്റുവാങ്ങിയതും പിന്നീട് പ്രസംഗിച്ച് കയ്യടി വാങ്ങിയതും ജിയോളജി പഠിച്ച് തന്റെ വിഷയം അതല്ലെന്ന് മനസ്സിലാക്കി ജേര്‍ണലിസത്തിലേക്ക് തിരിഞ്ഞുപോയതും പഴയ എസ്.എഫ്.ഐക്കാരനായ പ്രമോദ് രാമന്റെ ഓര്‍മ്മകളില്‍ തെളിഞ്ഞു. തന്റെ ജീവിതയാത്ര പ്രമോദ് വളരെ വിശദമായി സദസ്സുമായി പങ്കുവെച്ചു. മുഹമ്മദ് കുഞ്ഞി എന്ന എം.എസ്.എഫുകാരനില്‍ നിന്ന് അടി കിട്ടിയതും കോളേജ് സ്റ്റുഡന്റ് എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നെല്‍സണ്‍ മണ്ടേലയുടെ ഫോട്ടോ കവര്‍ ചിത്രമാക്കി മാഗസിന്‍ പ്രസിദ്ധീകരിച്ചതും അദ്ദേഹം ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്തു. ഞാന്‍ ഇന്നത് ആയിരിക്കണം എന്ന് ബോധ്യപ്പെടുത്തിയത് കലാലയ ജീവിതമാണെന്ന് പ്രമോദ് രാമന്‍ സ്വാനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തി. ദേശാഭിമാനിയില്‍ തുടങ്ങി മീഡിയ വണ്‍ വരെയെത്തി നില്‍ക്കുന്ന മാധ്യമ മേഖലയിലെ തന്റെ പ്രയാണവും അദ്ദേഹം സദസുമായി പങ്കുവെച്ചു. ആദ്യമായി മലയാള സംപ്രേഷണം നടത്തിയ വാര്‍ത്താ അവതാരകന്‍ ആയതില്‍ അഭിമാനം കൊണ്ട പ്രമോദ് രാമന്‍ ഇന്നത്തെ പോലെ വികാസം പ്രാപിച്ചിട്ടില്ലാത്ത ആ നാളുകളില്‍ പ്രക്ഷേപണത്തിന് നേരിട്ടിരുന്ന ബുദ്ധിമുട്ടുകളും നിയമ തടസ്സങ്ങളും പുതുതലമുറക്ക് അത്ഭുതമായി തോന്നിയേക്കാം എന്നുകൂടി പറഞ്ഞപ്പോള്‍ നീണ്ട കരഘോഷത്തോടെയാണ് സദസ്സ് കേട്ടുനിന്നത്.
മുഖ്യാതിഥിയായി എത്തിയ കൗണ്ടറുകളുടെ രാജകുമാരന്‍ രമേശ് പിഷാരടി തന്റെ വാക്കുകളിലൂടെ സദസ്സിനെ കയ്യിലെടുത്തു. വര്‍ത്തമാനകാലം നേരിടുന്ന വെല്ലുവിളികളും തന്റെ പ്രണയാനുഭവങ്ങളും പങ്കുവെച്ച് പിഷാരടി നടത്തിയ പ്രഭാഷണം കൗതുകത്തോടെയാണ് നിറഞ്ഞ സദസ്സ് കേട്ടിരുന്നത്. സിനിമ-ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക രംഗത്തും ഇടപെടലുകള്‍ നടത്തി പ്രശസ്തനായ പിഷാരടി കേരളീയ സമൂഹത്തില്‍ ഇന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു താരമാണ്. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ ചിരിക്കാന്‍ മാത്രമല്ല ചിന്തിക്കാനുമുള്ള വകകള്‍ ഏറെയുണ്ടായിരുന്നു.
നിരവധി പ്രഗല്‍ഭ വ്യക്തികളെ സൃഷ്ടിച്ചെടുക്കുകയും ഒരുപാട് സമര പോരാട്ടങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്ത കാസര്‍കോട് ഗവ. കോളേജിന്റെ പടികള്‍ കടന്നു എത്തുമ്പോള്‍ സ്വീകരിക്കുന്ന വിളക്കിന് താഴെ എത്തിയപ്പോള്‍ പഴയ സമര പോരാളികള്‍ക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാതിരിക്കാന്‍ വയ്യെന്ന നിലയായി. കൂട്ടത്തില്‍ പഴയൊരു സഹപാഠി വിളക്കിന് കീഴെ നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ പഴയ കാലത്തെ എം.എസ്.എഫ് നേതാക്കളായ മൂസ ബി. ചെര്‍ക്കളവും കണ്ണൂര്‍ വാഴ്‌സിറ്റി സെനറ്റ് മെമ്പര്‍ കൂടിയായ എം.പി റഹീമും മാഹിന്‍ കേളോട്ടും കെ.ബി മുഹമ്മദ് കുഞ്ഞിയും ശരീഫ് കൊടവഞ്ചിയും അടക്കമുള്ളവര്‍ ഏറ്റുവിളിച്ചു. അത് കാണാനും കേള്‍ക്കാനും ഒരുപാട് പേര്‍ കൂടി നിന്നു. ഇങ്ങനെ രസകരമായ ഓര്‍മ്മകള്‍ കൂടിയാണ് കിനാവിലെ ജെ.സി.കെ സമ്മാനിച്ചത്. വളരെ മനോഹരമായി സംവിധാനിച്ച ഭക്ഷണസൗകര്യവും അതിന്റെ രുചിയും നാവില്‍ എന്നും ഓര്‍മ്മയുടെ മധുരം തീര്‍ക്കും. ഇടവേളകളില്‍ കുട്ടികളടക്കമുള്ളവര്‍ക്ക് മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഖാദര്‍ മാങ്ങാടിന്റെ സംസാരവും ഹൃദ്യമായിരുന്നു. മുഖ്യ പ്രായോജകരില്‍ ഒരാളായ സുല്‍ത്താന്‍ ഗോള്‍ഡ് എം.ഡി അബ്ദുറഹീം അടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷികളായി എത്തി. തിരഞ്ഞെടുത്താ ഒരു ഭാഗ്യവതിക്ക് നല്ലൊരു സമ്മാനവും നല്‍കി. ഉപഹാരങ്ങള്‍ വിതരണം ചെയ്ത് മുന്‍ മന്ത്രി സി.ടി അഹമ്മദലി ഏറെ നേരം തന്റെ സാന്നിധ്യം അറിയിച്ചു. പ്രൊഫ. വി. ഗോപിനാഥ്, സി.എല്‍ ഹമീദ്, അഡ്വ. ബേവിഞ്ച അബ്ദുല്ല, ടി.എ ഖാലിദ്, കെ.എം ഹനീഫ്, അബ്ദുല്ല കുഞ്ഞി തുടങ്ങി നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും കിനാവിലെ ജി.സി.കെക്ക് എത്തിയിരുന്നു. മനോഹരമായ ഈ സുദിനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സഫ്‌വാന്‍ അണങ്കൂര്‍, അനീസ് മാങ്ങാട്, ഹഷ്‌കര്‍ ചൂരി, നവാസ്, കരീം കുണിയ, താഹ ചേരൂര്‍ തുടങ്ങിയ സംഘാടകര്‍ക്ക് അഭിമാനിക്കാം. 2024ന്റെ തുടക്കത്തിലെ ആദ്യത്തെ നല്ലൊരു പരിപാടിയായി കിനാവിലെ ജി.സി.കെ മീറ്റ് മാറിയെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല.


-മുസ്തഫ മച്ചിനടുക്കം

Related Articles
Next Story
Share it