പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍; സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതിനിടെ, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ അണങ്കൂരിലെ അഹമ്മദ് കബീറാ(26)ണ് ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കബീറിന് രക്ഷപ്പെടാന്‍ സഹായം നല്‍കിയ സുഹൃത്ത് ആലംപാടിയിലെ ജാബിദിനെയാണ് ഇന്ന് രാവിലെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കബീറിനെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാനഗര്‍ […]

കാസര്‍കോട്: കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നതിനിടെ, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയായ അണങ്കൂരിലെ അഹമ്മദ് കബീറാ(26)ണ് ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കബീറിന് രക്ഷപ്പെടാന്‍ സഹായം നല്‍കിയ സുഹൃത്ത് ആലംപാടിയിലെ ജാബിദിനെയാണ് ഇന്ന് രാവിലെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കബീറിനെ രക്ഷപ്പെടുത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാനഗര്‍ കോടതി സമുച്ഛയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്നാണ് അഹമ്മദ് കബീര്‍ പൊലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ മെയ് 23നാണ് അഹമ്മദ് കബീറിനെ വിദ്യാനഗര്‍ പൊലീസ് അഞ്ച് ഗ്രാം എം.ഡി.എം.എ, 15 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തത്. ഇയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടിലായിരുന്നു. എക്‌സൈസ് പിടികൂടിയ മയക്കുമരുന്ന് കേസില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് പൊലീസുകാരുടെ അകമ്പടിയോടെ ഇന്നലെ കാസര്‍കോട്ട് കൊണ്ടുവന്നതായിരുന്നു. വിദ്യാനഗറില്‍ നിന്ന് രക്ഷപ്പെട്ട കബീര്‍ അണങ്കൂരിലെത്തി സുഹൃത്തിന്റെ സ്‌കൂട്ടറില്‍ എരുതുംകടവിലേക്ക് പോകുകയും ഈ സ്‌കൂട്ടര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ വെച്ച ശേഷം കടന്നുകളയുകയുമായിരുന്നു. ഈ സ്‌കൂട്ടറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഹമ്മദ് കബീറിന് ബദിയടുക്ക, വിദ്യാനഗര്‍, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസിലും മയക്കുമരുന്ന് കേസുകളുണ്ട്. സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസിലും പ്രതിയാണ്.
ഇക്കഴിഞ്ഞ മെയ് 23ന് മയക്കുമരുന്ന് കേസിലെ പ്രതിയായ ആലംപാടിയിലെ അമീറലിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ വിദ്യാനഗറില്‍ നിന്ന് സമാനരീതിയില്‍ രക്ഷപ്പെട്ടിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ അമീറലിയെ 23 ദിവസത്തിന് ശേഷം ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയിരുന്നത്.

Related Articles
Next Story
Share it