'കേരളം വ്യവസായ സൗഹൃദം തന്നെ'; ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാനത്ത് പെട്രൊകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

തിരുവനന്തപുരം: പെട്രൊകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വ്യവസായ സൗഹൃദമല്ല കേരളം എന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപകരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയാണെന്നും ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോകെമിക്കല്‍ പാര്‍ക്ക് ലക്ഷ്യമിടുന്നത് വ്യവസായങ്ങളുടെ ക്ലസ്റ്റര്‍ സ്ഥാപിക്കാനാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ […]

തിരുവനന്തപുരം: പെട്രൊകെമിക്കല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വ്യവസായ സൗഹൃദമല്ല കേരളം എന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപകരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയാണെന്നും ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോകെമിക്കല്‍ പാര്‍ക്ക് ലക്ഷ്യമിടുന്നത് വ്യവസായങ്ങളുടെ ക്ലസ്റ്റര്‍ സ്ഥാപിക്കാനാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 481.79 ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. നിലവില്‍ 171 ഏക്കര്‍ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയില്‍ അനുവദിച്ചു. 33% ഭൂമി ഹരിത ബെല്‍റ്റ് സ്ഥാപിക്കുന്നതിനായി നിലനിര്‍ത്തും. കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി പാര്‍ക്കിനു ലഭിച്ചിട്ടുണ്ട്. കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം 33% ഭൂമിയില്‍ ഹരിത കവചം സൃഷ്ടിക്കും. അന്തരീക്ഷ മലിനീകരണം ശുദ്ധീകരിച്ചെടുക്കാനുള്ള സ്ഥാപനമായി പാര്‍ക്ക് മാറുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിലവില്‍ കിന്‍ഫ്രയ്ക്ക് 17 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ക്കെല്ലാം ജില്ലാതല അലോട്ട്മെന്റ് കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച സംരംഭകര്‍ക്ക് ശിലാസ്ഥാപന ചടങ്ങില്‍ ലെറ്റര്‍ ഓഫ് ഇന്റിമേഷന്‍ മന്ത്രി ഇ പി ജയരാജന്‍ കൈമാറി.

വ്യവസായ വകുപ്പിന് കീഴില്‍ കൊച്ചിയില്‍ ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. 229 ഏക്കര്‍ ഭൂമിയാണ് വ്യവസായ സംരംഭങ്ങള്‍ക്കായി പെട്രോകെമിക്കല്‍ പാര്‍ക്കില്‍ ലഭ്യമാവുക. ദിവസത്തില്‍ 12 മില്യണ്‍ ലിറ്റര്‍ ജലവിതരണം നടത്താനുള്ള സൗകര്യം, 11, 33 കിലോവാട്ട് വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാന്റ്, ഗെയില്‍ വാതക പൈപ്പ് ലൈന്‍, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കില്‍ കിന്‍ഫ്ര ഒരുക്കും.

300 കോടി രൂപ ചെലവില്‍ ഒരുക്കുന്ന പാര്‍ക്ക് 30 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ഫാര്‍മ്മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്‍, ടെക്സ്റ്റൈല്‍ ഉല്പന്നങ്ങള്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ എന്നീ മേഖലയിലാണ് പെട്രോകെമിക്കല്‍ പാര്‍ക്കില്‍ പ്രധാനമായും നിക്ഷേപ സാധ്യതകള്‍ ഉള്ളത്. സംസ്ഥാനത്തിന്റെ വ്യവസായമേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന കൊച്ചി-ബംഗുളൂരു വ്യവസായ ഇടനാഴി വരുന്നതോടെ പാര്‍ക്കിന് പുതിയ മാനം കൈവരും.

ചടങ്ങില്‍ എം എല്‍ എ മാരായ വി പി സജീന്ദ്രന്‍, എം സ്വരാജ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എസ് സുഹാസ് , ഫാക്റ്റ് സി എം ഡി കിഷോര്‍ റുങ്ത, ബി പി സി എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

Related Articles
Next Story
Share it