സത്യമാണ്, രാജന്‍...

ഇന്നലെകളില്‍ കാസര്‍കോട് ഭരിച്ച കലക്ടര്‍മാരില്‍ പലരും പിന്നീട് പ്രശസ്തിയുടെ കൊടുമുടി തൊട്ടവരാണ്. ജില്ലാ പൊലീസ് മേധാവികള്‍ ആയിരുന്നവരില്‍ പലരും അങ്ങനെ തന്നെ. ആരംഭ കാലങ്ങളില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍മാരായിരുന്ന പി. പ്രഭാകരനും പി. കമാല്‍ക്കുട്ടിയും മാരാ പാണ്ഢ്യനും സുബ്രതോ ബിശ്വാസും ഒക്കെ പിന്നീട് കേരളവും ഭരിച്ചവരാണ്. സുബ്രതോ ബിശ്വാസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം. അദ്ദേഹത്തിന്റെ പിന്‍ഗാമിയും കാസര്‍കോടിന്റെ ഏഴാമത്തെ ജില്ലാ കലക്ടറുമായാണ് ബീഹാറുകാരനായ സത്യജിത് രാജന്‍ എത്തിയത്. അന്ന് […]

ഇന്നലെകളില്‍ കാസര്‍കോട് ഭരിച്ച കലക്ടര്‍മാരില്‍ പലരും പിന്നീട് പ്രശസ്തിയുടെ കൊടുമുടി തൊട്ടവരാണ്. ജില്ലാ പൊലീസ് മേധാവികള്‍ ആയിരുന്നവരില്‍ പലരും അങ്ങനെ തന്നെ. ആരംഭ കാലങ്ങളില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍മാരായിരുന്ന പി. പ്രഭാകരനും പി. കമാല്‍ക്കുട്ടിയും മാരാ പാണ്ഢ്യനും സുബ്രതോ ബിശ്വാസും ഒക്കെ പിന്നീട് കേരളവും ഭരിച്ചവരാണ്. സുബ്രതോ ബിശ്വാസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം. അദ്ദേഹത്തിന്റെ പിന്‍ഗാമിയും കാസര്‍കോടിന്റെ ഏഴാമത്തെ ജില്ലാ കലക്ടറുമായാണ് ബീഹാറുകാരനായ സത്യജിത് രാജന്‍ എത്തിയത്. അന്ന് അദ്ദേഹത്തിന് 35 വയസിന്റെ ചുറുചുറുക്ക്. കാസര്‍കോട് ഭരിച്ച മികച്ച കലക്ടര്‍മാരില്‍ ഒരാളാണ് സത്യജിത് രാജന്‍. 1995 ഒക്‌ടോബര്‍ 16 മുതല്‍ 1997 സെപ്തംബര്‍ 19 വരെ ഒരു വര്‍ഷവും 11 മാസവും സത്യജിത് രാജന്‍ ജില്ലാ കലക്ടറുടെ കസേരയില്‍ ഇരുന്ന കാലം കാസര്‍കോടിന്റെ സുവര്‍ണ്ണ കാലങ്ങളിലൊന്നാണ്. ജില്ലയെ വികസനത്തിന്റെ പാതയിലേക്ക് ചലിപ്പിച്ച കലക്ടര്‍ എന്ന വിശേഷണം സത്യജിത് രാജന് ഈ നാട് ചാര്‍ത്തിയ സമ്മാനമാണ്.

ജില്ല രൂപീകൃതമായി പത്ത് വര്‍ഷം പിന്നിട്ടിരുന്നു അപ്പോള്‍. എന്നാല്‍ കാസര്‍കോടിന് പറയത്തക്ക വികസനമില്ലായിരുന്നു. സുബ്രതോ ബിശ്വാസും മാരാ പാണ്ഢ്യനും അടക്കമുള്ളവര്‍ തുടങ്ങിവെച്ച ചില പദ്ധതികള്‍ കാസര്‍കോടിന്റെ അവികസിതാവസ്ഥയെ മറികടക്കാന്‍ തുടങ്ങിയിരുന്നുവെന്ന് മാത്രം. എങ്കിലും അവികസിത ജില്ല എന്ന പേരുദോഷത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു ഈ നാട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൊണ്ട് പേരുദോഷം വന്നിരുന്ന ജില്ലാ ആസ്ഥാനത്ത് കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. സത്യജിത്ത് രാജിന്റെ വരവോടെ കാസര്‍കോട് പുതിയ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി. ജില്ലാ കൗണ്‍സിലും നഗരസഭയും അടക്കമുള്ള പ്രാദേശിക ഭരണകൂടങ്ങളെ ജില്ലാ ഭരണ കൂട പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി ഇടപെടുത്തി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍, സാംസ്‌കാരിക മേഖലകളോട് കാണിച്ച താല്‍പ്പര്യം, പൊലീസുമായി കൈകോര്‍ത്ത് നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍... സത്യജിത് രാജന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാസര്‍കോടന്‍ ജനതയുടെ സ്വപ്‌നങ്ങളെ ചിറകിലേറ്റിയിരുന്നു. ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് രണ്ട് തവണ കാസര്‍കോട്ട് വന്നപ്പോള്‍ കണ്ട കാഴ്ചകളില്‍ അദ്ദേഹം ഈ നാടിന്റെ നൊമ്പരം തൊട്ടറിഞ്ഞിരുന്നു. ആദ്യത്തെ വരവ് 1988ല്‍ ട്രെയിനിംഗ് പിരീഡിലായിരുന്നു. അന്ന് കാസര്‍കോട്ട് ആകെ തങ്ങിയത് ഒരൊറ്റ ദിവസം മാത്രം. രണ്ടാമത്തെ വരവ് പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു. വികസനം കൊതിക്കുന്ന ഒരു നഗരത്തിന്റെ വലിയ ദാഹം അന്നദ്ദേഹം തിരിച്ചറിഞ്ഞു.

ബീഹാറിലെ സീതാമാടി ജില്ലയിലെ തുമ്മ വില്ലേജുകാരനായ സത്യജിത്ത് രാജന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കാസര്‍കോട് ജില്ലാ കലക്ടറായി എത്തുന്നത. രാജന്റെ വരവ് ഈ വടക്കന്‍ മണ്ണിന് വലിയ പ്രതീക്ഷ നല്‍കി. മുഖ്യമന്ത്രിയുമായുള്ള വ്യക്തിപരമായ അടുത്ത ബന്ധം തന്റെ വികസന സ്വപ്‌നങ്ങളെ കാസര്‍കോട്ട് നട്ടു മുളപ്പിക്കാന്‍ അദ്ദേഹത്തിന് കരുത്തായി. സത്യജിത്ത് രാജന്‍ കാണുന്നത് വലിയ സ്വപ്‌നങ്ങളാണെന്നും അത് കാസര്‍കോടിന് ഗുണം ചെയ്യുമെന്നും ആന്റണിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. വലിയ വികസനത്തിലേക്ക് കുതിക്കുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള പ്രവേശനകവാടമായ കാസര്‍കോടിലൂടെ മലയാളക്കരയിലേക്ക് നിരവധി വികസനങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് സത്യജിത്ത് രാജനും കണക്കുകൂട്ടി. അങ്ങനെയാണ് അദ്ദേഹം ബേക്കല്‍ ടൂറിസം വികസനത്തിന് തുടക്കം കുറിക്കുന്നത്. അന്ന് ഏതാനും സഞ്ചാരികള്‍ വന്നു പോകുന്ന ഒരു കോട്ട മാത്രമായിരുന്നു ബേക്കല്‍. ഇവിടെ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കിയ അദ്ദേഹം ലോകടൂറിസം ഭൂപടത്തില്‍ തന്നെ ഇടം നേടുന്ന ഒരു കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. കേന്ദ്രത്തില്‍ അദ്ദേഹത്തിനുണ്ടായ സ്വാധീനം അത് എളുപ്പമാക്കി. കേന്ദ്ര ടൂറിസം സെക്രട്ടറിയിരുന്ന അശോക് ചാവ്‌ല അടക്കമുള്ളവരെ ബേക്കലില്‍ കൊണ്ടുവന്ന് ബേക്കലിലെ ലോക ടൂറിസത്തിലേക്ക് വികസിപ്പിക്കുന്നതിന് വിത്തുപാകാന്‍ സത്യജിത്ത് രാജന് കഴിഞ്ഞു. ബേക്കലില്‍ ലോക പ്രശസ്തമായ ഹോട്ടല്‍ ശൃംഖലകള്‍ അടക്കമുള്ളവ ഒരു കാലത്ത് വെറുമൊരു സ്വപ്‌നം മാത്രമായിരുന്നെങ്കില്‍ താജും ലളിതുമൊക്കെ ഈ മണ്ണിലെത്തി.

സീതാംഗോളി കിന്‍ഫ്ര വ്യവസായ കേന്ദ്രത്തിന് തുടക്കമിടാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. ആരും ശ്രദ്ധിക്കാതിരുന്ന, ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന സീതാംഗോളിയിലെ പാറക്കൂട്ടത്തില്‍ വ്യവസായത്തിന്റെ പൂ വിരിയിച്ചത് സത്യജിത്ത് രാജനാണ്. സാധാരണക്കാരന്‍ കാണുന്നതിലപ്പുറമുള്ള സ്വപ്‌നത്തിലേക്കാണ് സത്യജിത്ത് രാജന്‍ കാസര്‍കോടിനെ കൈപിടിച്ചു നടത്തിയത്. ചെസിന്റെ ബാലപാഠങ്ങളെക്കുറിച്ച് അധികമൊന്നുമറിയാത്ത കാസര്‍കോടിന്റെ മണ്ണിലേക്ക് സത്യജിത്ത് രാജന്‍ അഖിലേന്ത്യാ ചെസ് ചാമ്പ്യന്‍ഷിപ്പ് കൊണ്ടുവന്നു. എന്തിനായിരുന്നു ഇതെന്ന് ചിന്തിച്ചവര്‍ക്ക് പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിന്റെ മറുപടി; ഇന്ത്യ കാസര്‍കോട്ടേക്ക് വരട്ടെ, ഇവിടത്തെ അനന്ത സാധ്യതകള്‍ അവര്‍ കാണട്ടെ എന്നായിരുന്നു. ബേക്കല്‍ ടൂറിസം വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ കാസര്‍കോടിന്റെ മണ്ണിലേക്കെത്തണമെന്നും അവരിലൂടെ വന്‍കിട ഹോട്ടലുകള്‍ അടക്കം ഇവിടെ വരുമെന്നുമാണ് അദ്ദേഹം കണക്കുകൂട്ടിയത്. അത് പിഴച്ചതുമില്ല. ഇന്ന് ബേക്കല്‍ കോട്ട ലോക ടൂറിസത്തിന്റെ നെറുകയിലുണ്ട്. അനുദിനം വികസിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി ബേക്കല്‍ മാറിയിട്ടുണ്ട്.
റോഡും വെളിച്ചവും വെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനിടയില്‍ തന്നെ കാസര്‍കോടിനെ രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷം സത്യജിത്ത് രാജന്‍ മറച്ചുവെക്കുന്നില്ല.

കഴിഞ്ഞ ദിവസം സത്യജിത്ത് രാജന്‍ ഒരു ഔദ്യോഗിക ആവശ്യാര്‍ത്ഥം കാസര്‍കോട്ടെത്തിയിരുന്നു. ഭാര്യ സിമി രാജനും ഇളയ മകള്‍ സാര്‍വിയും ഒപ്പമുണ്ടായിരുന്നു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിനും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പക്കുമൊപ്പം അദ്ദേഹം കാസര്‍കോടിന്റെ വിവിധ ഭാഗങ്ങള്‍ നോക്കിക്കണ്ടു. കാസര്‍കോട് വളര്‍ന്നിട്ടുണ്ടെന്നും കാല്‍നൂറ്റാണ്ടിനിടയില്‍ വലിയ മാറ്റമാണ് ഈ ജില്ലക്കുണ്ടായിട്ടുള്ളതെന്നും അദ്ദേഹം ഉത്തരദേശത്തോട് പറഞ്ഞു. സുഹൃത്തും വൈസ്രോയി ഹോട്ടല്‍ ഉടമയുമായ ഷിഹാബിനെ കാണാന്‍ സിറ്റിടവറിലെത്തിയ സത്യജിത്ത് രാജന്‍ ഹോട്ടലിന്റെ ഏഴാം നിലയിലെ ടെറസില്‍ കയറി നിന്ന് കാസര്‍കോടിന്റെ രാക്കാഴ്ച ആസ്വദിക്കുന്നതിനിടെ പറഞ്ഞു ' കാസര്‍കോട് പഴയ കാസര്‍കോടല്ല, ഒരു പാട് മാറിയിട്ടുണ്ട്...'
ഒപ്പമുണ്ടായിരുന്ന ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബുവിനോടും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയോടും സബ്കലക്ടര്‍ മേഘശ്രീയോടും അദ്ദേഹം കാസര്‍കോടിന്റെ വലിയ മാറ്റത്തെ കുറിച്ച് വാചാലനായി. കാസര്‍കോടിന്റെ കാല്‍നൂറ്റാണ്ട് കാലത്തെ മാറ്റം വലിയ മാറ്റം തന്നെയാണെന്നും അവികസിത ജില്ലയെന്ന പേരൊക്കെ പണ്ടേ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ മാറ്റം എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. വന്‍കിട കെട്ടിടങ്ങളും ബിസിനസ് സംരംഭങ്ങളും വളര്‍ന്നുവന്നു. റോഡുകള്‍ക്കൊക്കെ വലിയ വികസനം ഉണ്ടായിട്ടുണ്ട്. നിരവധി റോഡുകള്‍ പുതുതായി വന്നു. ഞാനിവിടെ ഉണ്ടായിരുന്ന കാലത്ത് സി.ടി അഹമ്മദലിയായിരുന്നു എം.എല്‍.എ. അദ്ദേഹം ജനകീയനായിരുന്നു.

ജില്ലാ കലക്ടറുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സത്യജിത് രാജന്‍ വാചാലനായി. കലക്ടറുടെ പ്രവര്‍ത്തനം ഈ നാടിന് വലിയ പെരുമയുണ്ടാക്കിയിട്ടുണ്ട്. എല്ലാ മേഖലകളിലും സ്പര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ കാസര്‍കോട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്-സത്യജിത്ത് രാജന്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എന്ന നിലയില്‍ ശില്‍പയുടെ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ല സംതൃപ്തരാണെന്ന് മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും കേന്ദ്ര സര്‍വ്വകലാശാല മുന്‍ കോര്‍ട്ട് മെമ്പറുമായ എന്‍.എ അബൂബക്കറും ശിഹാബ് വൈസ്രോയിയും അടക്കമുള്ളവരും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it