മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചു

ബംഗളൂരു: ജനങ്ങള്‍ക്കിടയില്‍ ജീവിച്ച്, ജനകീയതയുടെ പരമകോടിയായിരുന്ന മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി (79) അന്തരിച്ചു. ബംഗളൂരുവിലെ ചിന്മയ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു കേരള ജനതയുടെ പ്രിയ നേതാവിന്റെ അന്ത്യം. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി എന്ന നിലയില്‍ ഏറെ കീര്‍ത്തി നേടി.സംസ്‌ക്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍ നടക്കും. സംസ്ഥാന […]

ബംഗളൂരു: ജനങ്ങള്‍ക്കിടയില്‍ ജീവിച്ച്, ജനകീയതയുടെ പരമകോടിയായിരുന്ന മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി (79) അന്തരിച്ചു. ബംഗളൂരുവിലെ ചിന്മയ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു കേരള ജനതയുടെ പ്രിയ നേതാവിന്റെ അന്ത്യം. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയും കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി എന്ന നിലയില്‍ ഏറെ കീര്‍ത്തി നേടി.
സംസ്‌ക്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍ നടക്കും. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എം.എല്‍.എയായിരുന്നു.
കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശിനി മറിയാമ്മയാണ് ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.
പുതുപ്പള്ളിയുടെ മണ്ണില്‍ ആഴത്തില്‍ വേരുകളാഴ്ത്തി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് പടര്‍ന്നുപന്തലിച്ച മഹാവൃക്ഷമായിരുന്നു ഉമ്മന്‍ചാണ്ടി. നിയമസഭാ സമാജികന്‍ എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും ജനാഭിരുചിയുടെ മിടിപ്പുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച സവിശേഷ പ്രാഗത്ഭ്യമുള്ള നേതാവായിരുന്നു. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള തന്ത്രശാലികളായ അഞ്ചുനേതാക്കളുടെ പട്ടികയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ ഉമ്മന്‍ചാണ്ടിയുണ്ടാകും. അദ്ദേഹം രാഷ്ട്രീയകേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരുന്നത് ഒതുക്കലുകളുടെ പേരിലല്ല, വളര്‍ത്തലുകളുടെ പേരിലായിരുന്നു. ഈ വളര്‍ത്തലുകളാണ് ഉമ്മന്‍ചാണ്ടിയിലേക്ക് ആള്‍കൂട്ടത്തെ ആകര്‍ഷിച്ചത്. ഏകാന്തതയെ ഉമ്മന്‍ചാണ്ടിക്ക് ഭയമായിരുന്നു. ആള്‍കൂട്ടത്തെ അദ്ദേഹം ആഘോഷമായി കണ്ടു.
1943 ഒക്‌ടോബര്‍ 31ന് കോട്ടയം കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായാണ് ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ് കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ.എസ്.യു.വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരിക്കെയാണ് 1970ല്‍ ആദ്യമായി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് കേരള നിയമസഭയിലെത്തിയത്. കമ്മ്യൂണിസ്റ്റ് കുത്തകയായ പുതുപ്പള്ളി മണ്ഡലം ഉമ്മന്‍ചാണ്ടി 7258 വോട്ടിന്റെ ഭൂരിപക്ഷത്തിന് പിടിച്ചെടുക്കുകയായിരുന്നു. 2020 സപ്തംബറില്‍ നിയമസഭാംഗത്വത്തിന്റെ 50-ാം വാര്‍ഷികം അദ്ദേഹം ആഘോഷിക്കുകയുണ്ടായി. ഡല്‍ഹിയിലേക്ക് പലതവണ വിളിവന്നപ്പോഴും എനിക്ക് എന്റെ നാട് മതി എന്ന് പറഞ്ഞ് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിക്കൊപ്പം ചേര്‍ന്നുനില്‍ക്കുകയായിരുന്നു. ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ഹൈക്കമാണ്ട് തീരുമാനിച്ചപ്പോള്‍ കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ ആത്മഹത്യാ ഭീഷണിവരെ മുഴക്കി അണിനിരക്കുകയായിരുന്നു അണികള്‍.
1977-78 കാലത്ത് കെ. കരുണാകരന്‍ മന്ത്രിസഭയിലും കരുണാകരന്‍ രാജിവെച്ച് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരിലും തൊഴില്‍ മന്ത്രിയായി. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും 1991-ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1982ല്‍ നിയമസഭാകക്ഷി ഉപനേതാവും 1982-86 കാലത്ത് യു.ഡി.എഫ് കണ്‍വീനറുമായി. 14-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് എ.കെ ആന്റണി രാജിവെച്ചപ്പോഴാണ് 2004 ല്‍ ഉമ്മന്‍ചാണ്ടി ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. 2006 വരെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെ ഉമ്മന്‍ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഇതിനിടയില്‍ ഇടതുപക്ഷത്ത് നിന്ന് ശെല്‍വരാജിനെ അടര്‍ത്തിക്കൊണ്ടുവന്ന് മുന്നണിയുടെ ഭൂരിപക്ഷം മൂന്നാക്കി ഉയര്‍ത്തി. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാന നാളുകളില്‍ സോളാര്‍, ബാര്‍ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചിരുന്നു. കേരളത്തിന്റെ അഭിമാസ്തംഭങ്ങളായി മാറിയ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ക്ക് നാന്ദികുറിച്ചത് ഉമ്മന്‍ചാണ്ടിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.

Related Articles
Next Story
Share it