കാസര്‍കോട്: പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അഞ്ചുവര്‍ഷം തികയുമ്പോഴും കേസിന്റെ വിചാരണ ഇപ്പോഴും പാതിവഴിയില്‍. റിയാസ് മൗലവി വധക്കേസിന്റെ വിചാരണക്ക് മേല്‍നോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയെയും സ്ഥലം മാറ്റിയതോടെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ണമായി മുടങ്ങിയിരിക്കുകയാണ്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിലവില്‍ മൂന്നുമാസമായി ജഡ്ജിയുടെ സേവനമില്ല. 2017 മാര്‍ച്ച് 20ന് രാത്രി 11 മണിയോടെയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പ നഗറിലെ അജേഷ് എന്ന അപ്പു (19), കേളുഗുഡെ മാത്തയിലെ നിതിന്‍ (19), കേളുഗുഡെയിലെ അഖില്‍ എന്ന അഖിലേഷ് (25), എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2018 ഒക്ടോബറിലാണ് റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാകോടതിയില്‍ ആരംഭിച്ചത്. അന്ന് എസ് മനോഹര്‍ കിണിയായിരുന്നു ജില്ലാപ്രിന്‍സിപ്പല്‍ കോടതി ജഡ്ജ്. വിചാരണ മുന്നോട്ടുപോകുന്നതിനിടെ റിയാസ് മൗലവിയുടെ ഭാര്യ കേസില്‍ യു.എ.പി.എ വകുപ്പ് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും വിചാരണ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. യു.എ.പി.എ സംബന്ധിച്ച വാദം ഹൈക്കോടതിയില്‍ ഏറെ നാള് നീണ്ടുനിന്നു. ഒടുവില്‍ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ കോടതിയെ തന്നെ ചുമതലപ്പെടുത്തുകയും വിചാരണ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മനോഹര്‍ കിണി സ്ഥലം മാറി പോയതോടെ വിചാരണ പിന്നെയും മുടങ്ങി. അജിത്കുമാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ജഡ്ജിയായി ചുമതലയേറ്റതോടെ വിചാരണ പുനരാരംഭിച്ചു. വിചാരണ അവസാനഘട്ടത്തിലെത്തിയപ്പോള്‍ അജിത്കുമാറിനും സ്ഥലംമാറ്റം ലഭിച്ചു. അപ്പോഴേക്കും കേസിലെ ഭൂരിഭാഗം സാക്ഷികളെയും വിസ്തരിച്ചുകഴിഞ്ഞിരുന്നു. ഏതാനും ചില സാക്ഷികളെ മാത്രമാണ് വിസ്തരിക്കാനുള്ളത്.